എഴുതിയത് മമ്മുട്ടിക്ക് വേണ്ടി, അഭിനയിച്ചത് മോഹന്‍ലാല്‍!!! സിനിമകള്‍ സൂപ്പര്‍ ഹിറ്റ്!!!
മംഗലശേരി നീലകണ്ഠനായി രഞ്ജിത് ആദ്യം മനസില്‍ കണ്ടിരുന്നത് മമ്മുട്ടിയെ ആയിരുന്നു. അതുപോലെ ആറാം തമ്പുരാനിലെ ജഗനാഥനായും മമ്മുട്ടിയായിരുന്നു മനസില്‍. പക്ഷെ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ചതും മോഹന്‍ലാൽ.
മലയാള സിനിമയിലെ പകരം വയ്ക്കാനില്ലാത്ത സൂപ്പര്‍ താരങ്ങള്‍ തന്നെയാണ് മോഹന്‍ലാലും മമ്മുട്ടിയും. ഇരുവരുടേയും സിനിമകള്‍ തിയറ്ററുകളില്‍ മാറ്റുരയ്ക്കാറുണ്ടെങ്കിലും പരസ്പരം പകരമാകാന്‍ ഇരുവര്‍ക്കുമാകില്ലെന്നത് യാഥാര്‍ത്ഥ്യം.
മമ്മുട്ടി അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ മമ്മുട്ടിക്കും മോഹന്‍ലാല്‍ അഭിനയിക്കുന്ന മോഹന്‍ലാലിനും മാത്രം വിജയിപ്പിക്കാന്‍ കഴിയുന്നവയാണെന്നും ആരാധകര്‍ പറയുന്നു. പക്ഷെ മമ്മുട്ടിയെ മനസില്‍ കണ്ട് എഴുതിയ കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയൊക്കെ മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളുമായി.

രഞ്ജിത്തിന്റെ തൂലികയില്‍ വിരിഞ്ഞ കഥാപാത്രങ്ങളാണ് മോഹന്‍ലാലിന് താര പരിവേഷവും ഇനിയും തകര്‍ക്കപ്പെടാത്ത നായക സങ്കല്‍പങ്ങള്‍ക്ക് പൂര്‍ണതയും നല്‍കിയത്. തികഞ്ഞ ഒരു നായകനായി മോഹന്‍ലാലിനെ മാറ്റിയ ദേവാസുരവും, ആറാം തമ്പുരാനും, നരസിംഹവും വിരിഞ്ഞത് അതേ തൂലികയില്‍ നിന്നുതന്നെ. പക്ഷെ അതില്‍ മമ്മുട്ടിക്കും പങ്കുണ്ടായിരുന്നു.

മോഹന്‍ലാലിന്റെ കരിയര്‍ ബ്രേക്കായ രണ്ട് രഞ്ജിത് ചിത്രങ്ങളും എഴുതിയത് മമ്മുട്ടിക്ക് വേണ്ടിയായിരുന്നു. അതില്‍ ഒന്ന് സമയക്കുറവ് മൂലം മമ്മുട്ടി ഒഴിവാക്കുകയായിരുന്നെങ്കില്‍ മറ്റൊന്നില്‍ നിന്ന് മമ്മുട്ടിയെ ഒഴിവാക്കുകയായിരുന്നു. ചിത്രങ്ങള്‍ ഹിറ്റായി എന്നുമാത്രമല്ല ആ കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രേക്ഷക മനസില്‍ ഇടം പിടിക്കുന്നുണ്ട്.

കുടുംബ ചിത്രങ്ങളും കോമഡി ചിത്രങ്ങളും എഴുതിയിരുന്ന രഞ്ജിത് മറ്റൊരു തലത്തിലേക്ക് കൂടുമാറുകയായിരുന്നു ദേവാസുരത്തിലൂടെ. താര പരിവേഷം എടുത്ത് നില്‍ക്കുന്ന കഥാപാത്രം. അസുരനില്‍ നിന്നും ദേവനിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന നായക കഥാപാത്രം. പ്രേക്ഷകര്‍ ഇന്നും ദേവാസുരത്തെ നെഞ്ചോട് ചേര്‍ക്കുന്നു. ഐവി ശശിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

മംഗലശേരി നീലകണ്ഠന്‍ എന്ന ഉഗ്രപ്രതാപിയായ നായകനായി രഞ്ജിത് ആദ്യം മനസില്‍ കണ്ടിരുന്നത് മമ്മുട്ടിയെ ആയിരുന്നു. മുമ്പ് ചെയ്ത നീലഗിരിയിലും ജോണി വാക്കറിലും മമ്മുട്ടിയായിരുന്നു നായകന്‍. പക്ഷെ സമയക്കുറവ് മൂലം മമ്മുട്ടി ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

മോഹന്‍ലാലും രഞ്ജിത്തും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ദേവാസുരം. മമ്മുട്ടി പിന്മാറിയപ്പോള്‍ മംഗലശേരി നീലകണ്ഠനായി മോഹന്‍ലാലെത്തി. ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മികവുറ്റ ചിത്രമായി നീലകണ്ഠന്‍ മികച്ച കഥാപാത്രവും. ചിത്രത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലൂടെയായിരുന്നു സംവിധായകനായുള്ള രഞ്ജിത്തിന്റെ അരങ്ങേറ്റവും. അതും സൂപ്പര്‍ ഹിറ്റായി.

മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റായിരുന്നു 1997ല്‍ പുറത്തിറങ്ങിയ ആറാം തമ്പുരാന്‍. ഷാജി കൈലാസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജഗനാഥന്‍ എന്ന തമ്പുരാന്‍ കഥാപാത്രത്തെ മോഹന്‍ലാല്‍ അവിസ്മരണീയമാക്കി. ഈ കഥാപാത്രവും മമ്മുട്ടിയെ മനസില്‍ കണ്ട് രഞ്ജിത് എഴുതിയതായിരുന്നു.

ആറാം തമ്പുരാനൊപ്പം തന്നെ മനോജ് കെ ജയന്‍ നായകനാകുന്നു മറ്റൊരു തിരക്കഥയും ഷാജി കൈലാസിനായി രഞ്ജിത് ഒരുക്കിയിരുന്നു. ഈ സമയത്താണ് ആറാം തമ്പുരാന്റെ കഥ മണിയന്‍പിള്ള രാജു കേള്‍ക്കാന്‍ ഇടയായത്. കഥ കേട്ട മണിയന്‍പിള്ള കഥാപാത്രത്തിന് ഏറ്റവും യോജിക്കുക മോഹന്‍ലാല്‍ ആണെന്ന് ഷാജി കൈലാസിനേയും രഞ്ജിത്തിനേയും അറിയിച്ചു.

കഥ അറിഞ്ഞ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉടന്‍ തന്നെ മോഹന്‍ലാലുമായി ബന്ധപ്പെട്ടു. കഥ ഇഷ്ടമായ മോഹന്‍ലാല്‍ സമ്മതം മൂളി. അങ്ങനെ മമ്മുട്ടിക്ക് പകരം ജഗനാഥനായി മോഹന്‍ലാല്‍ എത്തി. ചിത്രം സൂപ്പര്‍ ഹിറ്റായി.

ആറാം തമ്പുരാന്‍ മമ്മുട്ടിക്ക് പകരം മോഹന്‍ലാലിന് നല്‍കിയ രഞ്ജിത്തും ഷാജി കൈലാസും മമ്മുട്ടിക്ക് വേണ്ടി മറ്റൊരു സൂപ്പര്‍ ഹിറ്റൊരുക്കി, വല്യേട്ടന്‍. പിന്നേയും മൂന്ന് വര്‍ഷത്തിന് ശേഷമായിരുന്നു വല്യേട്ടന്‍ ഇറങ്ങിയത്. അതിന് തൊട്ടു മുമ്പ് ഇതേ കൂട്ടുകെട്ടില്‍ മോഹന്‍ലാലിനെ നായകനാക്കി അവര്‍ നരസിംഹവുമൊരുക്കി. നരസിംഹത്തില്‍ മമ്മുട്ടി അതിഥി വേഷത്തിലെത്തിയിരുന്നു.

രഞ്ജിത് ചിത്രം മാത്രമല്ല. മമ്മുട്ടി ഒഴിവാക്കിയ മോഹന്‍ലാല്‍ ചിത്രം വേറെയുമുണ്ട്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യവും മമ്മുട്ടി ഒഴിവാക്കിയ ചിത്രമായിരുന്നു. മമ്മുട്ടി തന്നെയായിരുന്നു മോഹന്‍ലാലിന്റെ പേര് നിര്‍ദേശിച്ചതും. മോഹൻലാലിന് സൂപ്പർ താര പദവി നൽകിയ രാജാവിന്റെ മകനും ഇത്തരത്തിൽ മമ്മുട്ടി ഒഴിവാക്കിയവയായിരുന്നു.

മോഹന്‍ലാലിന് മാത്രമല്ല സുരേഷ് ഗോപിക്കും മമ്മുട്ടി വഴിത്തിരിവായിട്ടുണ്ട്. രണ്‍ജി പണിക്കരുടെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ മമ്മുട്ടിയെ നായകനാക്കി ചെയ്യാനുള്ള തീരുമാനത്തിലായിരുന്നു. പക്ഷെ മമ്മുട്ടി ചിത്രത്തില്‍ നിന്നും പിന്മാറി. ഒടുവില്‍ സുരേഷ് ഗോപി നായകനായി എത്തി. ഏകലവ്യന്‍ സുരേഷ് ഗോപിയെ ആക്ഷന്‍ ഹീറോ പോലീസ് ഓഫീറാക്കി മാറ്റി.


Click it and Unblock the Notifications











