ഇയാളേക്കാളും മോശമാണോ ഞാൻ? ആഗ്രഹിച്ച കഥാപാത്രം കിട്ടാതിരുന്ന മമ്മൂട്ടിയുടെ ചോദ്യം; ലെനിൻ രാജേന്ദ്രൻ പറഞ്ഞത്
കരിയറിൽ എന്നും മികച്ച കഥാപാത്രങ്ങൾക്കും സിനിമകൾക്കുമായുള്ള പ്രയത്നം മമ്മൂട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. മികച്ച തിരക്കഥകൾ കണ്ടെത്തുന്നതിൽ മമ്മൂട്ടി സൂക്ഷ്മത കാണിച്ചു. നിരൂപക പ്രശംസ നേടിയ നിരവധി സിനിമകളുടെ ഭാഗമാകാൻ തുടക്ക കാലത്തെ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രഗൽഭരുടെ സിനിമകൾ നടൻ അങ്ങോട്ട് തേടി പോകുകയായിരുന്നു. ഇത്തരത്തിൽ മമ്മൂട്ടി ആഗ്രഹിച്ച സിനിമയായിരുന്നു 1982 ൽ പുറത്തിറങ്ങിയ ചില്ല്.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമയിൽ റോണി വിൻസെന്റ്, ശാന്തി കൃഷ്ണ, വേണു നാഗവള്ളി എന്നിവരാണ് പ്രധാന വേഷം ചെയ്തത്. അന്ന് പുതുമുഖമായ റോണി വിൻസെന്റ് മനു ജോർജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥപാത്രം ചെയ്യാനാണ് മമ്മൂട്ടി ആഗ്രഹിച്ചത്. ഇതേക്കുറിച്ച് ഒരിക്കൽ ലെനിൻ രാജേന്ദ്രൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

റോണി വിൻസെന്റിനെ നായകനാക്കിയതിനെക്കുറിച്ച് ലെനിൻ രാജേന്ദ്രൻ അന്ന് സംസാരിച്ചു. അത് ഒരു പുതിയ ആൾ തന്നെ ചെയ്യണം എന്നെനിക്കുണ്ടായിരുന്നു. അങ്ങനെയാണ് റോണിയെ അതിലേക്ക് കാസ്റ്റ് ചെയ്യുന്നത്. വിൻസെന്റ് മാഷുടെ അനുജനാണ് റോണി. എന്റെ അനിയനുണ്ട്, അവനെ ഒന്ന് കണ്ട് നോക്കൂ എന്ന് മാഷ് തന്നെ പറഞ്ഞു. മമ്മൂട്ടി ഈ റോൾ ചെയ്യാനാഗ്രഹിച്ചിരുന്നെന്നും ലെനിൻ രാജേന്ദ്രൻ വ്യക്തമാക്കി.
അന്ന് മമ്മൂട്ടിയും ഞാനും അടുത്ത സൗഹൃദം പങ്കിടുന്ന സമയമാണ്. ചെന്നെെയിൽ ഒരു ഹോട്ടലിൽ മമ്മൂട്ടി കട്ടിലിൽ കിടക്കുന്നു. ഞാനവിടെ ഇരിക്കുന്നു. അപ്പോഴാണ് റോണി എന്നെ കാണാൻ വരുന്നത്. കഥയുടെ ഒന്ന് രണ്ട് കാര്യങ്ങൾ അയാൾക്ക് മനസിലാകാൻ വേണ്ടി പറഞ്ഞ് കൊടുത്തു. ഷൂട്ടിംഗ് ഡേറ്റ് പറഞ്ഞു. അയാളെ ഫിക്സ് ചെയ്ത് തിരിച്ചയച്ചു. അന്ന് മമ്മൂട്ടി ഇയാളേക്കാളും മോശം നടനാണോ ഞാൻ എന്ന് ചോദിച്ചെന്നും ലെനിൻ രാജേന്ദ്രൻ ഓർത്തു. മുമ്പൊരിക്കൽ കൗമുദി ടിവിയിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഒരുപിടി ശ്രദ്ധേയ സിനിമകൾ പ്രേക്ഷകരിലേക്കെത്തിച്ച ഫിലിം മേക്കറാണ് ലെനിൻ രാജേന്ദ്രൻ. സ്വാതി തിരുനാൾ, ദെെവത്തിന്റെ വികൃതികൾ, പ്രേം നസീറിനെ കാണാനില്ല, പുരാവൃതം, വചനം തുടങ്ങിയവയാണ് ലെനിൻ രാജേന്ദ്രന്റെ സിനിമകൾ. ഇദ്ദേഹത്തിന്റെ ഒരു സിനിമയിലും മമ്മൂട്ടി നായകനായിട്ടില്ല. 2019 ലാണ് ലെനിൻ രാജേന്ദ്രൻ അന്തരിച്ചത്. റമദാൻ മാസമായതിനാൽ ഷൂട്ടിംഗിൽ നിന്നും കുറച്ച് ദിവസത്തേക്ക് മാറി നിൽക്കുകയാണ് മമ്മൂട്ടി.
കഴിഞ്ഞ ദിവസം പുതിയ ചിത്രം ബസൂക്കയുടെ ട്രെയിലർ പുറത്ത് വന്നു. മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. നടന് ക്യാൻസർ ബാധിച്ചെന്ന് വരെ അഭ്യൂഹം വന്നു. എന്നാൽ മമ്മൂട്ടിയുടെ ടീം ഇത് നിഷേധിച്ചു. ചെറിയ ഇടവേളയെടുത്തത് റമദാൻ മാസം ആയതിനാലാണെന്നാണ് ഇവർ വ്യക്തമാക്കിയത്. അഭ്യൂഹങ്ങളോട് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മഹേഷ് നാരായണന്റെ സിനിമയാണ് താരത്തിന്റെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ട്. മോഹൻലാലും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 73 കാരനായ മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. വെെകാതെ താരം ഇതിൽ വ്യക്തത നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications











