'പെണ്ണുങ്ങളെ കണ്ടാൽ എനിക്ക് വിറവൽ വരുമെന്ന് പറയുന്നതൊക്കെ വെറുതെ, ഇവരെപ്പോലെ അനാവശ്യ കാര്യം സംസാരിക്കാറില്ല'
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ താരങ്ങളെല്ലാം സംശയത്തിന്റെ നിഴലിലാണ്. മാത്രമല്ല റിപ്പോർട്ട് പുറത്തുവന്നതോടെ ധൈര്യപൂർവം ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾ എത്തുന്നുമുണ്ട്. കുറ്റക്കാർ എത്ര ഉന്നതനായാലും നടപടിയെടുക്കുമെന്ന സർക്കാർ നിലപാടിന്റെ കരുത്തിലും വിശ്വാസ്യതയിലുമാണ് ജൂനിയർ ആർട്ടിസ്റ്റുമാർ മുതൽ മുൻനിര താരങ്ങൾവരെ ലെെംഗിക പീഡനങ്ങളടക്കം മാധ്യമങ്ങൾക്ക് മുന്നിലും സമൂഹമാധ്യമങ്ങളിലുമായി പങ്കുവെയ്‌ക്കുന്നത്.
ബംഗാളി നടി ശ്രീലേഖ മിത്ര, രേവതി സമ്പത്ത്, സോണിയ മൽഹാർ, ടെസ് ജോസഫ്, ശ്വേത മേനോൻ, ദിവ്യഗോപിനാഥ്, ഉർവശി, ഉഷ തുടങ്ങി നിരവധിപേർ ലൈംഗികാരോപണവും തൊഴിൽചൂഷണവും അടക്കം ഉന്നയിച്ചു.

രാജ്യത്ത് ആദ്യമായാണ് സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാനും പരിഹാരം നിർദേശിക്കാനുമായി ഒരുസംസ്ഥാന സർക്കാർ കമീഷനെ നിയമിക്കുന്നത്. 2017 ജൂലൈ ഒന്നിനാണ് ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ കമീഷനെ നിയമിച്ചത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ നടൻമാരായ സിദ്ദീഖ്, സുധീഷ്, രഞ്ജിത്ത്, ജയസൂര്യ, മണിയൻപിള്ള രാജു, മുകേഷ്, റിയാസ് ഖാൻ എന്നിവർക്കെതിരെയെല്ലാം ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ മുതൽ മമ്മൂട്ടി ആരാധകർ തറപ്പിച്ച് പറയുന്ന ഒരു കാര്യമാണ് തങ്ങളുടെ മെഗാസ്റ്റാറിനെതിരെ ആരും ആരോപണം ഉന്നയിക്കില്ലെന്നതും സ്ത്രീകളോട് അദ്ദേഹം മോശമായി പെരുമാറില്ലെന്നതും.
ഇപ്പോഴിതാ അത്തരമൊരു വിശ്വാസം തങ്ങൾക്ക് തോന്നാൻ ഇടയാക്കിയ പഴയൊരു വീഡിയോ മമ്മൂട്ടി ഫാൻസ് സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സ്റ്റേജ് ഷോയിൽ നിന്നുമുള്ളതാണ് വീഡിയോ. വേദിയിൽ മമ്മൂട്ടിക്കൊപ്പം മുകേഷും ജോൺ ബ്രിട്ടാസുമുണ്ട്. മുകേഷ് ചോദിച്ച ഒരു ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മമ്മൂട്ടി വൈറലാകുന്ന പഴയ സ്റ്റേജ് ഷോ വീഡിയോയിൽ നൽകിയത്.
മമ്മൂട്ടിയുടെ ഇമേജ് കോൺഷ്യസ്നസ്സിനെ കുറിച്ചായിരുന്നു മുകേഷിന്റെ ചോദ്യം. മമ്മൂക്കയ്ക്ക് ഒരുപാട് പ്ലസ് പോയിന്റുകൾ ഉണ്ടെങ്കിലും എനിക്കും മോഹൻലാലിനും ഞങ്ങൾ അടക്കമുള്ള ഒരു സംഘത്തിനും മമ്മൂക്കയിൽ തോന്നിയ ചില മൈനസ് പോയിന്റുകളുണ്ട്. അതിൽ ഒന്ന് അദ്ദേഹം വലിയ ഇമേജ് കോൺഷ്യസാണ്. പ്രത്യേകിച്ച് കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് വലിയ മിങ്കിളിങ്ങില്ല. അവരുടെ കൂടെ ഒരു കാറിൽ കയറി പോകുന്നത് പോലും ഞങ്ങൾ കണ്ടിട്ടില്ല.

ഇങ്ങനൊരു ഇമേജ് അദ്ദേഹം കെട്ടിപടുത്ത് കൊണ്ടുവന്നു... ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ പശ്ചാത്തപിക്കുന്നുണ്ടോയെന്നാണ് എനിക്ക് മമ്മൂക്കയോട് ചോദിക്കാനുള്ളത് എന്നാണ് മുകേഷ് പറഞ്ഞത്. ഉടൻ മമ്മൂട്ടിയുടെ മറുപടിയെത്തി. പശ്ചാത്തപിക്കാനായിട്ട് അതൊരു തെറ്റായി ഞാൻ കണക്കാക്കുന്നില്ല. ഞാൻ തെറ്റ് ചെയ്തെങ്കിൽ മാത്രമല്ലേ പശ്ചാത്തപിക്കേണ്ട കാര്യമുള്ളു.
മുകേഷ് പറഞ്ഞത് ശുദ്ധനുണയാണ്. എന്റെ കൂടെ അഭിനയിക്കുന്ന ആളുകളോട് ഞാൻ മിണ്ടില്ല. പെണ്ണുങ്ങളെ കണ്ടാൽ എനിക്ക് വിറവൽ വരും എന്നൊക്കെ പറയുന്നത് വെറുതെയാണ്. പക്ഷെ ഇവർ സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങൾ ഞാൻ സംസാരിക്കാറില്ല. അവർക്ക് കൂടി താൽപര്യമുള്ളതും മാന്യമായി തോന്നുന്നതുമായ എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കിൽ ഞാൻ സംസാരിക്കും.
പിന്നെ ഇവരൊക്കെ കൂടെയുണ്ടെങ്കിൽ നമുക്ക് സംസാരിക്കാൻ അവസരം കിട്ടാറില്ല. അങ്ങനേയുമുണ്ട്... എന്നാണ് മമ്മൂട്ടി നൽകിയ മറുപടി. വീഡിയോ വൈറലായതോടെ മമ്മൂക്ക പറഞ്ഞ മറുപടിയിലൂടെ ഒന്നുക്കൂടി ഉറപ്പായി അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നാണ് ഏറെയും കമന്റുകൾ. പക്വതയുള്ള മമ്മൂട്ടിയുടെ ഉത്തരത്തെയും ആളുകൾ പ്രശംസിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 19നാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്.


Click it and Unblock the Notifications