ആറ് മാസത്തിനുള്ളിൽ അവസാനിച്ചു, 24 വയസിലെ തീരുമാനം, ഞാനാഗ്രഹിച്ചത്...; വേർപിരിയലിനെക്കുറിച്ച് മംമ്ത പറഞ്ഞത്
മലയാളികൾക്ക് ആത്മധെെര്യത്തിന്റെ പ്രതീകമാണ് നടി മംമ്ത മോഹൻദാസ്. ജീവിതത്തിൽ തിരിച്ചടികൾ ഒന്നിലേറെ തവണ വന്നപ്പോഴും തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ മംമ്തയ്ക്ക് സാധിച്ചു. രണ്ട് തവണ മംമ്ത കാൻസറിനെ അഭിമുഖീകരിച്ചു. ഇതിനിടെ വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും ബാധിച്ചു. ഇതെല്ലാം മംമ്ത നേരിട്ടു. 2011 ലാണ് മംമ്ത വിവാഹിതയായത്. സുഹൃത്തായ പ്രജിത്ത് പത്മനാഭനായിരുന്നു ഭർത്താവ്. 2012 ൽ ഇവർ വേർപിരിഞ്ഞു.
ഇതേക്കുറിച്ച് ഒരിക്കൽ മംമ്ത മോഹൻദാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. "വിവാഹിതയാകുന്ന സമയത്ത് 24 വയസാണ് പ്രായം. അതേ വർഷമാണ് എനിക്ക് കാൻസർ സ്ഥിരീകരിച്ചത്. കാൻസറിൽ നിന്നും മുക്തി നേടിയ ഉടനെ ഞാൻ വിവാഹം ചെയ്തു. ഒരു രക്ഷപ്പെടലായിരുന്നു അത്. അന്ന് ഒരു പക്ഷെ വിവാഹം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഒരു ബെസ്റ്റ് ഫ്രണ്ടിനെ മതിയെന്നായിരുന്നു. ഭാര്യ-ഭർത്താവ് എന്ന നിലയിലുള്ള എക്സ്പെക്ടേഷനെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. അത്രയൊന്നും ഞാൻ ആലോചിച്ചില്ല. ആറ് മാസത്തിനുള്ളിൽ ആ വിവാഹബന്ധത്തിൽ നിന്നും പുറത്ത് വന്നു. ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് ആയി", മംമ്ത മോഹൻദാസ് പറഞ്ഞതിങ്ങനെ.

വിവാഹമോചന വാർത്ത ജനങ്ങളെ അറിയിച്ചതിനെക്കുറിച്ചും അന്ന് മംമ്ത മോഹൻദാസ് സംസാരിച്ചു. ഇങ്ങനെയൊരു വാർത്തയുമായി വരേണ്ടി വന്നതിൽ ഞാൻ ആദ്യം ക്ഷമ ചോദിക്കുന്നു. എന്നാൽ ഇതെനിക്ക് വർക്കൗട്ടാകുന്നുണ്ടായിരുന്നില്ല. അതുകാെണ്ടാണ് ആ ബന്ധത്തിൽ നിന്നും പുറത്ത് വന്നതെന്നും താൻ ജനങ്ങളെ അറിയിച്ചെന്ന് അന്ന് മംമ്ത പറഞ്ഞു.
എങ്ങനെയുള്ള പങ്കാളിയാണ് എനിക്ക് വേണ്ടതെന്നതിൽ ശ്രദ്ധാലുവാണ്. ഒരു റിലേഷൻഷിപ്പ് വർക്ക് ആകാൻ വേണ്ടി പൂർണ ഉത്തരവാദിത്വം എടുക്കുന്ന ആളാണ് ഞാൻ. പങ്കാളി എത്ര പെർഫെക്ട് ആണെന്ന് ലോകം ചിന്തിച്ചാലും ശരിക്കും അവർ അങ്ങനെ ആയിരിക്കില്ല. അത് വളരെ സ്വകാര്യമായ കാര്യമാണ്. ആ രണ്ട് പേർ തന്നെ അത് പരിഹരിക്കണം. അത് മറ്റൊരാളുടെയും ജോലിയല്ല. ഇൻ ലോസിന്റെയോ പാരന്റ്സിന്റെയോ പോലും ജോലിയല്ല അത്. പുരുഷനും സ്ത്രീക്കും ഈ ജേർണി എങ്ങനെയെന്ന് കണ്ട് പിടിക്കാനുള്ള അവബോധമുണ്ടാകണം. ഒരുമിച്ച് പോകാൻ പറ്റുന്നില്ലെങ്കിൽ പിരിയുന്നതാണ് നല്ലതെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ നാളുകളെക്കുറിച്ചും അന്ന് മംമ്ത സംസാരിച്ചു. കീമോതെറാപ്പിയുടെ സമയത്ത് മുടി പോകും. എന്നേക്കാൾ അമ്മയ്ക്കായിരുന്നു വിഷമം. ഇത്തരം വിഷമഘട്ടങ്ങളെ അതിജീവിക്കാനുള്ള ധെെര്യം ഉള്ളിൽ നിന്നും വരേണ്ടതുണ്ടെന്നും മംമ്ത മോഹൻദാസ് അന്ന് പറഞ്ഞു. കുറേക്കാലം ചികിത്സയ്ക്ക് വേണ്ടി ഇന്ത്യയിൽ നിന്നും മംമ്ത മാറി നിന്നിരുന്നു. അമേരിക്കയിലായിരുന്നു മംമ്ത.
മയൂഖം എന്ന സിനിമയിലൂടെ 2005 ലാണ് മംമ്ത മോഹൻദാസ് അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മംമ്ത മാറി. മംമ്ത മോളിവുഡിൽ പുതു തരംഗം സൃഷ്ടിച്ചു. തെലുങ്ക് സിനിമകളിലും മംമ്ത ശ്രദ്ധ നേടി. ഇതിനിടെയാണ് കാൻസർ ബാധിക്കുന്നത്. ഇടവേളയ്ക്ക് ശേഷം സിനിമകൾ ചെയ്തപ്പോൾ തുടർന്നും മംമ്തയ്ക്ക് ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചു. കഥ തുടരുന്നു എന്ന സിനിമ ഇതിനുദാഹരണമാണ്. മലയാള സിനിമാ രംഗത്ത് ഇന്നും മംമ്തയ്ക്ക് തന്റേതായ സ്ഥാനം ഉണ്ട്. മംമ്തയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











