ഈ അസുഖം പൂർണമായും എന്നെ വിട്ട് പോകില്ലെന്ന് മനസിലാക്കുന്നു; ഒപ്പം വർക്ക് ചെയ്യുന്നവരോട് പറയാറ്; മംമ്ത
കാൻസർ രോഗത്തെ അഭിമുഖീകരിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് നടി മംമ്ത മോഹൻദാസ്. താനിപ്പോഴും പൂർണമായും രോഗമുക്തി നേടിയിട്ടില്ലെന്നും പോരാട്ടം തുടർന്ന് കൊണ്ടിരിക്കുകയാണെന്നും മംമ്ത പറയുന്നു. എനിക്ക് റിഫ്രാക്ടറി കണ്ടീഷൻ ആയിരുന്നു. ഈ കണ്ടീഷനിൽ അസുഖം രണ്ട് മൂന്ന് വർഷം കൂടുമ്പോൾ വീണ്ടും വരും. ചിലപ്പോൾ കൈയിലായിരിക്കും അല്ലെങ്കിൽ കാലിൽ വരും. റെഡ് ഫ്ലാഗ്സ് വന്ന് കൊണ്ടേയിരിക്കും. ഈ അസുഖം എന്നെ ഇടയ്ക്ക് ശല്യം ചെയ്യുമെന്ന കാര്യം ഞാൻ കുറച്ച് വർഷം മുന്നേ ഞാൻ മനസിലാക്കി.
പോരാട്ടം അവസാനിക്കുന്നില്ല. അതിന് ഒരു അവസാനം ഇല്ല. ഇതിന് അവസാനം കാത്തിരുന്നാൽ നിരാശരാകും. ഈ പോരാട്ടത്തിന് ഒരു അവസാനം വരുമെന്ന് കരുതി പൊരുതുന്ന ചിന്താഗതി മാറ്റിയപ്പോൾ ജീവിതം എളുപ്പമായെന്നും മംമ്ത പറയുന്നു. ഒരുപക്ഷെ ജീവിത കാലം മുഴുവൻ പോരാടിക്കൊണ്ടിരിക്കണം. ഇത്തരം ചെറിയ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കും. ആ മെെൻഡ് സെറ്റ് ഞാൻ എന്ന് ഉൾക്കൊണ്ടാേ അന്ന് മുതൽ ജീവിതം വളരെ എളുപ്പമായെന്നും മംമ്ത വ്യക്തമാക്കി.

തന്റെ അസുഖം കാരണം മറ്റുള്ളവരേക്കാൾ ചില പരിമിതികൾ തനിക്കുണ്ടെന്നും മംമ്ത പറയുന്നു. എന്നോടൊപ്പം വർക്ക് ചെയ്യുന്നവരോടും മാതാപിതാക്കളോടുമെല്ലാം ഞാൻ പറയാറ് കുറച്ച് കൂടി ക്ഷമ എന്റെ കാര്യത്തിൽ കാണിക്കാനാണ്. കാരണം നിങ്ങൾ പത്തിരട്ടി വേഗത്തിൽ ചെയ്യുന്ന കാര്യം ഒരുപക്ഷെ എനിക്ക് അഞ്ചിരട്ടി വേഗത്തിലേ പറ്റൂ. കാരണം ഇന്ന് ആരോഗ്യപ്രശ്നം കാരണം ഞാൻ സ്ലോയാണ്. ഒരുപക്ഷെ ഈ ഒരു വർഷം ഞാൻ സ്ലോയായിരിക്കും.
എന്റെ കുടുംബത്തിലെ അത്താണി ഞാനാണ്. അച്ഛൻ അഞ്ച് വർഷം മുമ്പ് റിട്ടയർ ചെയ്തു. അച്ഛൻ ബാങ്കറും അമ്മ ടീച്ചറുമായിരുന്നു. അമ്മയിപ്പോൾ എന്റെ മാനേജരാണ്. നമ്മളൊരു ടീമാണ്. മൂന്നംഗ കുടുംബം. ഒരു പ്രായത്തിനപ്പുറം അവരെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. അവർ എന്റെ കുട്ടികളെ പോലെയാണ്. എന്റെ ചുറ്റുമുള്ളവർ എന്നെ മനസിലാക്കിയാൽ മുഴുവൻ കഴിവിലും എനിക്ക് വർക്ക് ചെയ്യാം. എന്നെ ഡ്രെയ്ൻ ഔട്ട് ചെയ്താൽ ഒരുപാട് പേരെ അത് ബാധിക്കുമെന്നും മംമ്ത വ്യക്തമാക്കി.

സിനിമാ രംഗത്ത് ഒന്നാം നമ്പറോ രണ്ടാം നമ്പറോ ആവുകയല്ല ഇന്ന് എന്റെ ലക്ഷ്യം. സ്റ്റേബിളായ കരിയർ വേണം. കാരണം അതാണ് എന്റെ ജീവിതവും എന്റെ കുടുംബത്തിന്റെ ജീവിതവും മുന്നോട്ട് കൊണ്ട് പോകാൻ പറ്റൂ. കാൻസർ ബാധിച്ച് മരിക്കുമെന്ന് താനൊരിക്കൽ പോലും ചിന്തിച്ചിട്ടില്ലെന്നും മംമ്ത വ്യക്തമാക്കി.
മംമ്തയുടെ ആത്മധൈര്യത്തെ അഭിമുഖത്തിൽ ഒപ്പം പങ്കെടുത്ത അഭിരാമി പ്രശംസിച്ചു. മംമ്ത എന്നോട് ഇതേക്കുറിച്ച് സംസാരിച്ചതാണ്. ഒരു ഘട്ടമെത്തിയപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിക്കാൻ തുടങ്ങി. ഒരാൾക്ക് എത്രത്തോളം താങ്ങാൻ കഴിയും. അത് കഴിഞ്ഞാൽ അവർ പ്രശ്നങ്ങളിൽ ഹ്യൂമർ കാണും. അങ്ങനെ ചെയ്താലേ മൂന്നോട്ട് പോകാൻ സാധിക്കൂ. മംമ്ത വളരെ മനോഹരമായി അത് ചെയ്തെന്നും അഭിരാമി പറഞ്ഞു.


Click it and Unblock the Notifications