95 ദിവസത്തെ ഷൂട്ടിംഗ്, ഒരുപാട് ഓർമകൾ; അദ്ദേഹമിത് മറികടക്കുമെന്ന് പ്രതീക്ഷിച്ചു: മംമ്ത മോഹൻദാസ്
ജനപ്രിയ സംവിധായകൻ ഷാഫിയുടെ വിയോഗം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. പ്രേക്ഷകരെ ചിരിപ്പിച്ച സിനിമകൾ കരിയറിലുടനീളം ഷാഫിക്ക് സൃഷ്ടിക്കാനായി. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട്, 2 കൺട്രീസ്, മേക്കപ്പ് മാൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. ഷാഫി-റാഫി മെക്കാർട്ടിൻ എന്ന ഹിറ്റ് കൂട്ടുകെട്ട് ഏറെ ആഘോഷിക്കപ്പെട്ടു.
ദിലീപിനെ നായകനാക്കി ഷാഫി ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. ഇതിലൊന്നാണ് 2 കൺട്രീസ്. മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയായെത്തിയത്. ഷാഫിയുടെ വിയോഗത്തിലെ ദുഖം പങ്കുവെക്കുകയാണ് മംമ്ത. ഒരുപാട് നല്ല ഓർമകൾ തന്ന, എല്ലാത്തിലും നർമം കാണുന്നയാളായിരുന്നു ഷാഫിയെന്ന് മംമ്ത പറയുന്നു.

വ്യക്തിപരമായ ചില പ്രശ്നങ്ങൾക്കും ലോകം മുഴുവൻ കേട്ടിട്ടുള്ള തീപിടുത്തത്തിനുമിടയിൽ ഞാൻ ലോസ് ആഞ്ചലസിൽ കാര്യങ്ങൾ നാവിഗേറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ (ഷാഫി) ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ട നിമിഷം ഈ വർഷം എങ്ങനെ തുടങ്ങി എന്നതിൽ വേദനയും ഭാരവും എനിക്കനുഭവപ്പെട്ടു. അദ്ദേഹത്തെ ഒന്ന് കാണാൻ പറ്റിയില്ല. അദ്ദേഹമിത് മറികടക്കുമെന്ന് പ്രതീക്ഷിച്ച് പ്രാർത്ഥിച്ചു. പക്ഷെ ഇന്ന് ഷാഫിക്കയുടെ വിയോഗത്തെക്കുറിച്ച് കേട്ട് എന്റെ ഹൃദയം തകർന്നു.
95 ദിവസത്തെ ഷൂട്ടിംഗ്... മണിക്കൂറുകൾ നീണ്ട സംസാരം, യാത്ര, റെസ്റ്റോറന്റുകളിലോ തെരുവോരങ്ങളിലോ ആകട്ടെ ഒരുമിച്ചുള്ള ഭക്ഷണം. എല്ലാത്തിനുമുപരിയായി ടു കൺട്രീസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ അതിശയകരമായ നർമ്മബോധത്തിൽ നിന്നുള്ള പോസിറ്റിവിറ്റി ഉൾക്കൊള്ളുന്നത് അദ്ദേഹത്തെ എന്റെ ഹൃദയത്തോട് അടുപ്പിച്ചു. ഞങ്ങൾ റീ കണക്ട് ചെയ്യുമ്പോഴെല്ലാം ആരാധകർ ത്രീ കൺട്രീസിനെക്കുറിച്ച് ചോദിക്കുന്നെന്ന് ഞാൻ പറയും.

ആവേശഭരിതമായി അദ്ദേഹത്തിന്റെ പ്രതികരണം ഞാനതിനായി പ്രവർത്തിക്കുകയാണ് എന്നായിരുന്നു. ഒരുപാട് ഓർമകൾ ഉണ്ടാക്കി. ഇനിയും ഒരുപാട് ഓർമകളുണ്ടാക്കാൻ ഞാൻ ഇഷ്ടപ്പെട്ടയാൾ. എല്ലാത്തിലും നർമം കാണാനുള്ള അപൂർവമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നെന്നും മംമ്തയുടെ കുറിപ്പിൽ പറയുന്നു. ഷാഫിക്കാ, ഈ നിമിഷത്തിൽ ഞാൻ കണ്ണീരൊഴുക്കുമ്പോഴും ഇനി നിങ്ങളെ ഓർക്കുമ്പോൾ എന്റെ മുഖത്ത് ചിരിയുണ്ടാകും.
നിങ്ങൾ ഏറ്റവും പ്രിയപ്പെട്ട രീതിയിൽ ആഘോഷിക്കപ്പെടും. നിങ്ങളെ മിസ് ചെയ്യുമെന്നും മംമ്തയുടെ കുറിപ്പിൽ പറയുന്നു. ഷാഫിക്കൊപ്പമുള്ള ഫോട്ടോകളും മംമ്ത പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ കമന്റ് ബോക്സിലൂടെ ഷാഫിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഷാഫിയുടെ മരണം.
വെന്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. കടുത്ത തലവേദനയെ തുടർന്ന് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടർന്നു. സിനിമാ ലോകത്തെ നിരവധി പേർ ഇതിനോടകം ഷാഫിക്ക് ആദരാഞ്ജലിയർപ്പിച്ചിട്ടുണ്ട്. നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം സംവിധായകനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ആനന്ദം പരമാനന്ദം ആണ് ഷാഫി അവസാനമായി സംവിധാനം ചെയ്ത സിനിമ.


Click it and Unblock the Notifications











