തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ റിയൽ ആകുന്ന നിമിഷങ്ങൾ, രഞ്ജുവുമായുള്ള സൗഹൃദം: രഞ്ജു രഞ്ജിമാർ
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ ഓരോന്നായി അതിജീവിച്ചയാളാണ് നടി മംമ്ത മോഹൻദാസ്. രണ്ട് വട്ടം കാൻസർ, പിന്നീട് വിറ്റിലിഗോ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്നിങ്ങനെ പല ഘട്ടങ്ങൾ മംമ്ത നേരിട്ടു. മംമ്തയുടെ വിഷമങ്ങൾ കണ്ട സുഹൃത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. രഞ്ജുവിനെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
രഞ്ജു എപ്പോഴും എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഒരു ഫ്രണ്ട് വേണമെന്ന് വളരെ നിർണായകമായ സമയത്ത് തോന്നുമ്പോൾ താങ്ങി നിൽക്കാൻ ഒരു തോൾ. മനസിൽ ആഴത്തിൽ തോന്നുന്ന കാര്യം പങ്കുവെക്കാൻ എന്നും ഒരു ഫ്രണ്ടായി രഞ്ജു ഉണ്ടായിട്ടുണ്ട്. മേക്കപ്പിനിടയിലൊക്കെയായിരിക്കും. ഒന്ന് രണ്ട് അഭിമുഖങ്ങളിൽ രഞ്ജു അതേക്കുറിച്ച് സംസാരിച്ചിട്ടുമുണ്ട്. എപ്പോഴും നമുക്ക് ആ പ്രസൻസ് ഓഫ് മെെൻഡ് ഫീൽ ചെയ്യില്ല. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ റിയൽ ആകുന്ന നിമിഷങ്ങളായിരിക്കും അത്.

മേക്കപ്പ് ചെയ്യുന്ന സമയം എന്നത് മെഡിറ്റേഷനും കൂടിയാണ്. അത് രഞ്ജുവിനും എനിക്കും അങ്ങനെയാണ്. അടങ്ങിയിരുന്ന് നിശബ്ദമായിരുന്ന് മേക്കപ്പ് ചെയ്യാനിരിക്കുമ്പോഴായിരിക്കും പെട്ടെന്ന് മനസിൽ ഒരു കാര്യം സത്യം പോലെ തെളിഞ്ഞ് വരുന്നത്. അത് പങ്കുവെക്കാനുള്ളയാളാണ് തനിക്ക് രഞ്ജു രഞ്ജിമാരെന്നും മംമ്ത മോഹൻദാസ് പറഞ്ഞു. നേരത്തെ മംമ്തയെക്കുറിച്ച് രഞ്ജുവും സംസാരിച്ചിട്ടുണ്ട്.
മംമ്തയ്ക്ക് വിറ്റിലിഗോ ബാധിച്ചതിനെക്കുറിച്ചാണ് രഞ്ജു സംസാരിച്ചത്. എന്റെ പ്രാർത്ഥന ആ മനോഹരമായ മുഖത്ത് ഒരു കേടുപാടും സംഭവിക്കരുത് എന്നായിരുന്നു. ബാക്കിയെല്ലാം എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം. ദൈവം തമ്പുരാൻ സഹായിച്ച് അവളുടെ മുഖത്ത് യാതൊരു വിധ പ്രശ്നവും ഇല്ല. ആ സൗന്ദര്യം നാൾക്ക് നാൾ വർധിച്ച് വരുന്നു. കൈയിലെ പാടുകളെല്ലാം മാറി വരുന്നുണ്ട്. അവളത് മാറ്റിയെടുക്കും അതാണ് മംമ്ത മോഹൻദാസെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഞങ്ങൾ ഒരുമിച്ച് കരഞ്ഞ ഒരു സാഹചര്യമുണ്ട്. രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്.
ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം. അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേക്ക് വെച്ച് അവിടെ ഇരിക്കും. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരയാറുണ്ട്. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്നിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണെന്നും രഞ്ജു രഞ്ജിമാർ പറഞ്ഞു.


Click it and Unblock the Notifications
















