എന്തെങ്കിലും സഹായം വേണോ?, രാവിലെ വീട്ടിലേക്ക് വാ; ശ്രീവിദ്യ ചെയ്തത് ഒരിക്കലും മറക്കില്ല; മണി ഭാരതി
സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് ശ്രീവിദ്യ. അഭിനയിച്ച ഭാഷകളിലെല്ലാം പ്രയങ്കരിയായി മാറിയ ശ്രീവിദ്യയോട് മലയാളികൾക്ക് പ്രത്യേക മമതയുണ്ടായിരുന്നു. തമിഴ്നാട്ടുകാരിയാണെങ്കിലും കേരളത്തോടും മലയാള സിനിമയോടും വലിയ അടുപ്പം ശ്രീവിദ്യ കാണിച്ചു. ഒപ്പം പ്രവർത്തിച്ചവർക്കെല്ലാം ശ്രീവിദ്യയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ മണി ഭാരതിയിപ്പോൾ. ജേർണലിസ്റ്റും സഹ സംവിധായകനുമായി പ്രവർത്തിച്ച കാലത്തെ അനുഭവങ്ങളാണ് മണി ഭാരതി പങ്കുവെച്ചത്.
മൂന്ന് തലമുറയിലെ ജനറേഷനെ ഒരുമിച്ചെത്തിക്കാം എന്ന് കരുതി മനോരമ, ശ്രീവിദ്യ, രേവതി എന്നീ മൂന്ന് പേരെയും വിളിച്ചു. മൂന്ന് പേരെയും വിളിച്ച് സംസാരിച്ചപ്പോൾ അവർ സമ്മതിച്ചു. എവിടെ വെച്ച് കാണും എന്ന ചോദ്യം വന്നു. മനോരമയോട് ചോദിച്ചപ്പോൾ ശ്രീവിദ്യയോട് ചോദിക്കൂ, അവർ പറയുന്നിടത്ത് കാണാമെന്ന് പറഞ്ഞു. ശ്രീവിദ്യയോട് പറഞ്ഞപ്പോൾ എവിടെ ആയാലും കുഴപ്പമില്ലെന്ന് പറഞ്ഞു. ശ്രീവിദ്യയുടെ വീട്ടിൽ മൂന്ന് പേരുമായുള്ള അഭിമുഖം നടന്നു.

ശ്രീവിദ്യയുമായി പിന്നീട് സംസാരിച്ചിട്ടുണ്ട്. ഞാൻ തിരികെ അസിസ്റ്റന്റ് ഡയറക്ടറായപ്പോൾ ആദ്യം ശ്രീവിദ്യയോട് പറഞ്ഞു. എനിക്ക് സിനിമാ രംഗത്തേക്ക വരാനാണ് ആഗ്രഹമെനന്ന് നേരത്തെ അവരോട് സംസാരിച്ചിരുന്നു. ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ ആശംസകൾ അറിയിച്ചു. എന്തെങ്കിലും സഹായം വേണമെങ്കിൽ ചോദിക്കൂ എന്നും പറഞ്ഞു. ഷൂട്ടിംഗ് സ്പോട്ടിൽ പോകാൻ ഒരു സൈക്കിൾ ഉണ്ടെങ്കിൽ നല്ലതാണെന്ന് തോന്നി. അന്നത്തെ കാലഘട്ടത്തിൽ ഒരു സൈക്കിൾ ലഭിക്കുന്നത് എനിക്ക് വലിയ കാര്യമാണ്.
2500-3000 രൂപയാണ് സൈക്കിളിന്റെ വില. ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ ഒന്നും പ്രശ്നമല്ല, നാളെ വീട്ടിലേക്ക് വാ എന്ന് പറഞ്ഞു. എത്ര രൂപയാകും എന്നും ചോദിച്ചു. പിറ്റേന്ന് വീട്ടിൽ പോയപ്പോൾ ഒരു കവറിൽ മൂവായിരം രൂപ തന്നു. സൈക്കിൾ വാങ്ങി അവരെ പോയി കാണിച്ചു. ആശംസകൾ, സിനിമയിൽ നന്നായി വരൂ എന്ന് പറഞ്ഞ് കൈ തന്നു. അത് ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണെന്നും മണി ഭാരതി വ്യക്തമാക്കി.ടൂറിംഗ് ടാക്കീസ് എന്ന തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഏവരെയും വിഷമിപ്പിച്ച വാർത്തയായിരുന്നു ഇത്. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും ശ്രീവിദ്യയെ മറക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞിട്ടില്ല. ജീവിതത്തിൽ പല വിഷമഘട്ടങ്ങൾ അഭിമുഖീകരിച്ച ശ്രീവിദ്യയെ എന്നും പുഞ്ചിരിച്ച് മാത്രമേ ആരാധകർ കണ്ടിട്ടുള്ളൂ. നടൻ കൃഷ്ണമൂർത്തി, കർണാടിക് സംഗീതജ്ഞ എംഎൽ വസന്തകുമാരി എന്നിവരുടെ മകളായി ജനിച്ച ശ്രീവിദ്യ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു.
1969 ൽ ചട്ടമ്പിക്കവല എന്ന സിനിമയിലൂടെയാണ് ശ്രീവിദ്യ മലയാളത്തിൽ നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകൾ ശ്രീവിദ്യയെ തേടി വന്നു. നടി ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തതും മലയാളത്തിലാണ്. ശ്രീവിദ്യ മലയാളിയാണെന്നാണ് പലരും കരുതിയത്. ഒരു ഘട്ടത്തിൽ ചെന്നെെയിൽ നിന്നും തിരുവന്തപുരത്തേക്ക് ശ്രീവിദ്യ താമസം മാറുകയും ചെയ്തു. നടിയുടെ മരണം തിരുവനന്തപുരത്ത് വെച്ചായിരുന്നു. 53ാം വയസിലാണ് ശ്രീവിദ്യ ലോകത്തോട് വിട പറഞ്ഞത്.


Click it and Unblock the Notifications