'ഞാൻ ആ കുട്ടിയുടെ സ്വർണ്ണ പാദസരം മോഷ്ടിച്ചെന്ന് അവർ പറഞ്ഞു, ഭക്ഷണം മാത്രമെ ജീവിതത്തില്‍ മോഷ്ടിച്ചിട്ടുള്ളൂ'
കമ്മട്ടിപ്പാടത്തിലെ ബാലനായി മലയാള സിനിമയിലേക്ക് ചുവടുവെച്ച നടനാണ് മണികണ്ഠൻ ആർ ആചാരി. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുകയും ചെയ്തു. കമ്മട്ടിപ്പാടത്തിനുശേഷം മലയാളത്തിൽ നിന്ന് മാത്രമല്ല തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം മണികണ്ഠന് നിരവധി സിനിമകൾ ലഭിക്കുന്നുണ്ട്. തെരുവ് നാടകവേദികളിൽ നിന്നാണ് ബിഗ് സ്ക്രീനിലേക്ക് മണികണ്ഠൻ എത്തിയത്.
അഭിനയം ചെറുപ്പം മുതൽ ഇഷ്ടമായിരുന്നുവെങ്കിലും പ്രാരാബ്ദങ്ങൾക്കിടയിൽ പലപ്പോഴും കലയെ മാറ്റി നിർത്തേണ്ട സാഹചര്യം മണികണ്ഠനുണ്ടായിട്ടുണ്ട്. സ്വർണപ്പണിക്കാരനായും ചമ്പക്കര മാർക്കറ്റിലെ മീൻവെട്ടുകാരനായുമൊക്കെ പണിയെടുത്തിട്ടുണ്ട് താരം. ബാല്യകാലം മുതൽ കഷ്ടതയനുഭവിച്ചാണ് മണികണ്ഠൻ വളർന്നത്.

അച്ഛൻ മരിച്ചശേഷമുള്ള ജീവിതത്തെ കുറിച്ചും സ്കൂളിൽ പഠിക്കുന്ന കാലത്ത് ചെയ്യാത്ത തെറ്റിന് കള്ളനെന്ന് മുദ്രകുത്തപ്പെടുകയും ചെയ്ത അനുഭവം പങ്കുവെക്കുകയാണിപ്പോൾ മണികണ്ഠൻ ആചാരി. ഷെഫ് നളന് നൽകിയ അഭിമുഖത്തിലാണ് പഠന കാലത്തെ വേദനിപ്പിക്കുന്ന ഓർമ താരം പങ്കിട്ടത്. എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോള്‍ അച്ഛന്‍ മരണപ്പെട്ടു. ബോഡിയെടുത്തതോടെ എല്ലാവരും പോയി. ഓലക്കുടിലായിരുന്നു താമസം.
എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്തൊരു ചിത്രമാണത്. നാല് മക്കളേയും കോഴി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്നത് പോലെ കൂട്ടിപ്പിടിച്ച് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരിക്കുന്ന അമ്മ. ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. അതിനേക്കാള്‍ നല്ല ചിത്രം വാന്‍ ഗോഗ് പോലും വരച്ചിട്ടുണ്ടാകില്ല. ആ രാത്രി തന്നെ അമ്മൂമ്മ വന്ന് ഞങ്ങളെ തൃപ്പൂണിത്തറയിലെ അമ്മ വീട്ടിലേക്ക് കൊണ്ട് വന്നു.
അവിടെ നിന്നും പല വീടുകളിലായിട്ടാണ് വളര്‍ന്നത്. ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. നാലാം ക്ലാസ് വരെ ആണ്‍കുട്ടികളെ പഠിപ്പിക്കും. ഭയങ്കര എനര്‍ജിയുള്ള കുട്ടിയായിരുന്നു. രാത്രി ഉറങ്ങാന്‍ പോലും പറ്റില്ല. അത്ര ഹൈപ്പര്‍ ആക്ടീവായിരുന്നു. എല്ലാവരുമായി പെട്ടെന്ന് കമ്പനിയാകും. സ്‌കൂളില്‍ ഇടിയും കുത്തിമറയലുമാകും. സ്‌കൂളില്‍ പോകുന്നത് തന്നെ രണ്ട് ഡ്രസുമായാണ്.
ഒരിക്കൽ അവിടെ വെച്ചൊരു സംഭവമുണ്ടായി. ഒരു കുട്ടിയുടെ സ്വര്‍ണ പാദസരം കാണാതെ പോയി. ഞാനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അധ്യാപകർ അടക്കം എല്ലാവരും എത്തി. ആ മാഷിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും... വെറുതെ വിഷമിപ്പിക്കണ്ടല്ലോ. അന്ന് മാഷ് എന്റെ കൈയ്യിൽ പിച്ചിയത് ഇപ്പോഴും ഓര്‍മയുണ്ട്.

കള്ളനാണെന്നും എന്നെ പുറത്താക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. എന്റെ ഹിസ്റ്ററി അങ്ങനെയായിരുന്നു. ഒന്നും പഠിക്കില്ല. അടിയും ഇടിയും തന്നെ. ഉച്ചയ്ക്ക് മുമ്പത്തെ ഇന്റര്‍വെല്ലില്‍ സഹപാഠികളുടെ ടിഫിന്‍ ബോക്‌സ് തുറന്ന് ഓംലേറ്റും തൈരുമൊക്കെ കഴിക്കുക ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ഞാൻ ഭക്ഷണം മോഷ്ടിക്കുമായിരുന്നു.
വേറൊന്നും ആവശ്യമില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നത് ഭക്ഷണമാണ്. ഒരുപാട് തിന്നണം. രുചിയ്ക്ക് വേണ്ടി നാക്ക് സമരം ചെയ്തപ്പോള്‍ കിട്ടാവുന്നതൊക്കെ തിന്നു. അങ്ങനെ അമ്മയെ അവർ വിളിപ്പിച്ചു. പക്ഷെ ഞാന്‍ എടുത്തിട്ടില്ലായിരുന്നു. പിന്നീട് ആ കുട്ടിയ്ക്ക് തന്നെ അത് കിട്ടുകയും ചെയ്തു. പക്ഷെ ആ സംഭവത്തിനുശേഷം അമ്മയൊക്കെ ചേര്‍ന്ന് ഇനി ഞാൻ അവിടെ പഠിക്കണ്ടെന്ന് തീരുമാനിച്ചു മണികണ്ഠൻ ആചാരി പറഞ്ഞു.
മൂന്ന്, നാല് ക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതലാണ് അഭിനയത്തോടുള്ള മോഹം മണികണ്ഠന് വന്ന് തുടങ്ങിയത്. സ്കൂൾ കാലം മുതൽ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അങ്ങനെ നാടകം ഹരമായി. എറണാകുളത്തെ മിക്ക നാടക ട്രൂപ്പുകൾക്കൊപ്പവും മണികണ്ഠൻ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ചക്കള്ളകൊക്കനാണ് അവസാനം മണികണ്ഠൻ അഭിനയിച്ച സിനിമ. ഭ്രമയുഗത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു.


Click it and Unblock the Notifications











