ഇതേത് പൃഥ്വിരാജെന്ന് തോന്നി, ഡാൻസിൽ മാറ്റം പറഞ്ഞാൽ പോലും ഇതേ പറ്റൂവെന്ന് പറഞ്ഞിരുന്ന രാജുവാണ്; മണിക്കുട്ടൻ
എമ്പുരാനിൽ ഒരു നല്ല കഥാപാത്രം ചെയ്യാനുള്ള അവസരം നടൻ മണിക്കുട്ടനും ലഭിച്ചിരുന്നു. അതിന്റെ സന്തോഷം പലപ്പോഴായി മണിക്കുട്ടൻ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്ക്രീൻ ടൈം കുറവായിരുന്നുവെന്നതിന്റെ പേരിൽ വലിയ രീതിയിൽ നടൻ പരിഹസിക്കപ്പെട്ടിരുന്നു. അതിനെയെല്ലാം വളരെ പോസിറ്റിവിറ്റിയോടെയാണ് മണിക്കുട്ടൻ സമീപിച്ചത്. വേഷങ്ങളുടെ വലിപ്പ ചെറുപ്പത്തെക്കാൾ നല്ല സിനിമകളുടെ ഭാഗമാവുക എന്നതാണ് മണിക്കുട്ടിന്റെ ലക്ഷ്യം.
നടൻ പൃഥ്വിരാജിനൊപ്പവും സംവിധായകൻ പൃഥ്വിരാജിനൊപ്പവും പ്രവർത്തിച്ചപ്പോൾ തോന്നിയ വ്യത്യാസങ്ങൾ മണിക്കുട്ടൻ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മ ഷോ അടക്കമുള്ളയ്ക്ക് വരുമ്പോൾ കണ്ടിരുന്ന രാജുവിനെയല്ല ലുസിഫറിന്റെയും എമ്പുരാന്റെയും സെറ്റിൽ അഭിനയിക്കാൻ എത്തിയപ്പോൾ കണ്ടതെന്നാണ് മണിക്കുട്ടൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

തന്റേത് ചെറിയ ക്യാരക്ടർ ആയിരുന്നിട്ട് കൂടിയും എന്താണ് സിറ്റുവേഷൻ, എങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞ് ചെയ്ത് കാണിച്ച് തരുമായിരുന്നു പൃഥ്വിരാജ് എന്നാണ് മണിക്കുട്ടൻ പറഞ്ഞത്. ഞാൻ ട്വന്റി ട്വന്റിയിൽ അഭിനയിക്കുന്ന സമയത്ത് എല്ലാ രൗദ്ര ഭാവങ്ങളും നിറഞ്ഞ് നിൽക്കുന്ന അവതാര പിറവിയായിരുന്നു രാജു. ഞങ്ങൾ അതിൽ ഒരു ഡാൻസ് സീനിലാണ് അഭിനയിച്ചത്.
രാജു നല്ല ഡാൻസറാണ്. മാസ്റ്റർ വന്ന് സ്റ്റെപ്പിടും രാജു അത് ഡാൻസ് ചെയ്യും. അപ്പോൾ ഡാൻസ് മാസ്റ്റർ എന്തെങ്കിലും ചില മാറ്റങ്ങൾ പറയും. പക്ഷെ രാജു മറുപടി പറയും എനിക്കിങ്ങനെയെ പറ്റൂവെന്ന്. പുള്ളി പുള്ളിയുടേതായ സ്റ്റൈൽ എപ്പോഴും മെയ്ന്റൈൻ ചെയ്യുന്നയാളാണ്. ട്വന്റി ട്വന്റിക്കുശേഷം സിംഹാസനത്തിൽ ഞാനും രാജുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
സെറ്റിൽ പോയപ്പോൾ എന്താവുമെന്ന് അറിയില്ലല്ലോ എന്ന ചിന്തയിലാണ് പോയത്. ചെന്ന് കഴിഞ്ഞപ്പോൾ വളരെ സ്നേഹത്തോടെയാണ് രാജു സംസാരിച്ചത്. പുതിയ സംവിധായകൻ ഏതോ ഒരു പുതിയ സിനിമ ചെയ്യുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ക്യാരക്ടർ എനിക്ക് വന്ന് പറഞ്ഞ് മനസിലാക്കി തന്നത് പോലും അങ്ങനെയായിരുന്നു. എന്റേത് ചെറിയ ക്യാരക്ടറാണെങ്കിൽ പോലും മണി ഇതാണ് സിറ്റുവേഷൻ, ഇങ്ങനെയാണ് ചെയ്യേണ്ടത് എന്നൊക്കെ പറഞ്ഞ് ചെയ്ത് കാണിച്ച് തരും.
അത് കണ്ടപ്പോൾ ഇതേത് രാജു എന്നാണ് എനിക്ക് മനസിൽ തോന്നിയത്. നമ്മൾ കണ്ടിരുന്ന രാജു ഇതല്ലല്ലോ. അമ്മ ഷോ അടക്കമുള്ളയ്ക്ക് വരുമ്പോൾ വേറൊരു രാജുവിനെയാണ് ഞാൻ കണ്ടിട്ടുള്ളതെന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്തിട്ടുള്ള സിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയ സിനിമ എമ്പുരാൻ ആയിരുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ സിനിമ കോടി കിലുക്കം ബോക്സ് ഓഫീസിൽ നേടിയിരുന്നു.

എമ്പുരാൻ സിനിമയുടെ റിലീസിന് മുമ്പ് മണിക്കുട്ടന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ മുഴുനീള കഥാപാത്രമായിരിക്കും നടനെന്നാണ് പ്രേക്ഷകർ കരുതിയത്. സിനിമയുടെ റിലീസിനുശേഷം അത് അങ്ങനെയല്ലെന്ന് മനസിലായപ്പോഴാണ് സോഷ്യൽമീഡിയയിൽ നടനെ ആളുകളെ മീമിലൂടെയും ട്രോളിലൂടെയും പരിഹസിച്ചത്.
എന്നാൽ എമ്പുരാൻ പോലൊരു ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് നടൻ പ്രതികരിച്ച് പറഞ്ഞത്. മലയാളത്തിലെ അത്രയധികം കലക്ഷൻ കിട്ടിയ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും സിനിമയിൽ നിലനിൽക്കുക എന്നത് അതിതീവ്രമായ ആഗ്രഹം തന്നെയാണെന്നും ആ ആഗ്രഹത്തിന്റെ ആത്മസമർപ്പണമാണ് തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും എന്നുമാണ് മണിക്കുട്ടൻ പറഞ്ഞത്.
കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടനാണ് മണിക്കുട്ടൻ. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. ബിഗ് ബോസിൽ വന്നശേഷമാണ് മണിക്കുട്ടന് ആരാധക പിന്തുണ വർധിച്ചത്.


Click it and Unblock the Notifications











