പ്രണവ് അങ്ങനെ വിളിച്ചപ്പോൾ സന്തോഷം തോന്നി, ആദ്യമായിട്ടാണ് നേരിൽ കാണുന്നത്, മണിക്കുട്ടൻ പറയുന്നു
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ദേശീയ പുരസ്കാരം ലഭിച്ച ചിത്രം ഈ മാസം ഡിസംബർ 2 ന് ആയിരുന്നു തിയേറ്റർ റിലീസായി എത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമ റിലീസിന് മുൻപ് തന്നെ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം ഉയർന്ന് വരുന്നുണ്ടെങ്കിലും തിയേറ്ററുകൾ ഹൗസ് ഫുളളാണ്.

മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. മോളിവുഡ് താരങ്ങൾക്കൊപ്പം തെന്നിന്ത്യൻ- ബോളിവുഡ് താരങ്ങളും വിദേശ താരങ്ങളും സിനിമയിൽ അണിനിരന്നിരുന്നു. പ്രണവ് മോഹൻലാലും ഈ സിനിമയുടെ ഭാഗമായിരുന്നു. മോഹൻലാലിന്റെ ചെറുപ്പകാലമായിരുന്നു പ്രണവ് അവതരിപ്പിച്ചത്. പ്രിയദർശന്റെ നിർബന്ധത്തെ തുടങ്ങിയാണ് പ്രണവ് സിനിമയിൽ എത്തിയത്. നല്ല അഭിപ്രായമാണ് നടന് ലഭിക്കുന്നത്.
ഇപ്പോഴിത പ്രണവിനെ കുറിച്ച് നടനും ബിഗ് ബോസ് സീസൺ 3 വിജയി മണിക്കുട്ടൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ചിത്രത്തിൽ മണിക്കുട്ടനും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രണവ് ചേട്ടാ എന്ന് വിളിച്ച് കൊണ്ട് അടുത്തു വന്നു എന്നാണ് മണിക്കുട്ടൻ പറയുന്നത്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ..
ഞാൻ പ്രണവിനെ ആദ്യമായി കാണുന്നത് മരക്കാറിന്റെ ലൊക്കേഷനിൽ വെച്ചാണ്. എനിക്കും പ്രണവിനും ഒരുമിച്ചുള്ള സീനുകളൊന്നും ഇല്ലായിരുന്നു. പ്രണവിനെ ആദ്യമായി കണ്ടപ്പോൾത്തന്നെ എന്നെ ചേട്ടാ എന്നു വിളിച്ച് അടുത്തുവന്നു. അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം ഞാൻ ആരാധിക്കുന്ന ലാൽ സാറിന്റെ മകൻ എന്നെ ആദ്യമായി കാണുമ്പോൾ ചേട്ടാ എന്ന് വിളിച്ച് അടുത്ത് വരുകയാണ്. എന്നെ അടുത്ത് അറിയില്ലെങ്കിലും ഞാൻ ഒരു നടനാണെന്ന് മനസ്സിലാക്കി ബഹുമാനം തരികയായിരുന്നു. പ്രണവിന്റെ പെരുമാറ്റം വളരെ അഭിനന്ദനാർഹമാണ്.. മണിക്കുട്ടൻ പറയുന്നു.
തന്നെ സിനിമയിൽ കൈ പിടിച്ചുയർത്തിയ സംവിധായകരെ കുറിച്ചും മണിക്കുട്ടൻ ഇതെ അഭിമുഖത്തിൽ പറയുന്നുണ്ട്. വിനയൻ സാറാണ് എന്നെ സിനിമയിലേയ്ക്ക് കൊണ്ട് വരുന്നത്. എനിക്കു പ്രതിസന്ധി ഘട്ടത്തിൽ സിനിമ തന്നു സഹായിച്ചിട്ടുള്ളത് പ്രിയൻ സാറാണ്. സിസിഎൽ കളിക്കുന്നതിനു മുൻപ് ഒരുവർഷത്തോളം ഞാൻ സിനിമയില്ലാതെ ഇരുന്നിരുന്നു. എനിക്ക് പറ്റിയ മേഖലയല്ലേ സിനിമ, എന്റെ തീരുമാനങ്ങൾ തെറ്റായിരുന്നോ എന്നൊക്കെ ആ സമയത്ത് തോന്നിയിരുന്നു. ആ സമയത്താണ് സിസിഎൽ വഴി പ്രിയൻ സാറിനെ പരിചയപ്പെടുന്നതും അദ്ദേഹം അത് കഴിഞ്ഞു ചെയ്ത സിനിമകളിൽ എനിക്ക് അവസരം തന്നതും. അദ്ദേഹത്തിന്റെ സിനിമകളിൽ ഭാഗമായപ്പോൾ അഭിനയം കൂടുതൽ പഠിക്കാൻ കഴിഞ്ഞു. പ്രിയൻ സാറിനോടൊപ്പമൊക്കെ ജോലി ചെയ്യുമ്പോഴാണ് സിനിമയോടുള്ള നമ്മുടെ സമീപനം മാറ്റേണ്ടിയിരിക്കുന്നു എന്നൊക്കെ മനസ്സിലാകുന്നത്. പ്രിയൻ സാറുമായി പങ്കിട്ട ഓരോ നിമിഷവും മുന്നോട്ടു പോകാനുള്ള പ്രേരണ തന്നുകൊണ്ടിരുന്നുവെന്നും താരം പറഞ്ഞു. ഈ വർഷം പുറത്ത് ഇറങ്ങിയ രണ്ട് പ്രിയദർശൻ ചിത്രങ്ങളിൽ മണിക്കുട്ടൻ ഭാഗമായിരുന്നു.
മരയ്ക്കാറിൽ മായിൻകുട്ടി എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്. മായിൻക്കുട്ടിയായി മാറാൻ രണ്ട് മാസത്തോളം സമയം എടുത്തുവെന്നും മണിക്കുട്ടൻ പറയുന്നു ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മണിക്കുട്ടന്റെ പേസ്റ്റ വൈറലായിരുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ'' മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിൻകുട്ടിയായി മാറാൻ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകൾ വേണ്ടി വന്നു. മറ്റാരിലും എത്തപ്പെടാതെ എന്നിലേക്ക് വന്നു ചേർന്ന ഭാഗ്യമാണ് മായിൻകുട്ടി. ലോക സിനിമയിൽ ചരിത്രം കുറിച്ചിരിക്കുന്ന മരയ്ക്കാറിന്റെ ഭാഗമാകാൻ സാധിച്ച സന്തോഷം പ്രിയപ്പെട്ട പ്രേക്ഷകരോട് ഞാൻ പങ്കു വയ്ക്കുന്നു. നല്ല പ്രതികരണമാണ് മണിക്കുട്ടന് ലഭിച്ചത്. കഥാപാത്രത്തിനോട് നൂറ് ശതമാനവും നീതി പുലർത്തിയെന്നും ആരാധകർ പറയുന്നു.


Click it and Unblock the Notifications