50 വർഷത്തെ സിനിമ ജീവിതം, കാൻസറിനെ തോൽപ്പിച്ചു, ഓരോ ദിവസവും അത്ഭുതം; സുധീർ മണിയൻ പിള്ള രാജുവായപ്പോൾ!
ആഗ്രഹിച്ച് മോഹിച്ച് സിനിമയിലെത്തി നടനും നിർമാതാവുമെല്ലാമായി മാറിയ ആളാണ് സുധിർ കുമാറെന്ന മണിയൻപിള്ള രാജു. മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളിൽ ഒരാൾ. അഭിനയം പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്റെ ഫോട്ടോ നിറഞ്ഞ് നിൽക്കുന്ന സിനിമാ പോസ്റ്ററുകൾ എന്നും മണിയൻപിള്ള രാജു സ്വപ്നം കണ്ടിരുന്നു. കൂട്ടുകാരോട് ഇക്കാര്യം ചലഞ്ച് ചെയ്യുകയും ചെയ്തിരുന്നു. ഗോഡ്ഫാദേഴ്സ് ഇല്ലാതിരുന്നതുകൊണ്ട് തന്നെ സിനിമയിലേക്ക് എത്തിപ്പെടാൻ നടന് ഒരുപാട് വർഷമെടുത്തു. 1976 മുതലാണ് അഭിനയിച്ച് തുടങ്ങുന്നത്. ആറ് വർഷത്തോളം ചെറിയ വേഷങ്ങൾ ചെയ്തു. 1981ൽ മണിയൻപിള്ള അഥവാ മണിയൻപിള്ള സനിമയിൽ കേന്ദ്രകഥാപാത്രമായശേഷമാണ് നടന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടായത്.
പിന്നീട് അങ്ങോട്ട് തുടരെ തുടരെ കഥാപാത്രങ്ങൾ ലഭിച്ച് തുടങ്ങി. അറിയപ്പെടുന്ന നടനായി. പേരും പ്രശസ്തിയുമായി. അമ്പത് വർഷത്തെ സിനിമാ ജീവിതത്തിലൂടെ മലയാളികളെ ചിരിപ്പിക്കാനും കരയിക്കാനും ചിന്തിപ്പിക്കാനും മണിയൻപിള്ള രാജുവിന് സാധിച്ചു. നിർമാതാവിന്റെ കുപ്പായമണിഞ്ഞ് തുടങ്ങിയശേഷം മനോഹരമായ സിനിമകളും സമ്മാനിച്ചു. തുടരുമാണ് അവസാനം റിലീസ് ചെയ്ത മണിയൻപിള്ള രാജുവിന്റെ ഏറ്റവും പുതിയ സിനിമ. സിനിമാ ജീവിതം അമ്പതാം വർഷത്തിലെത്തി നിൽക്കുമ്പോൾ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നടൻ.

ഓരോ ദിവസവും അത്ഭുതം
ഓരോ ദിവസവും അത്ഭുതങ്ങളാണ്. അമ്മ സംഘടന തുടങ്ങിയശേഷം അതിലെ അംഗങ്ങളായിരുന്ന 98 പേരോളം മരിച്ച് പോയിട്ടുണ്ട്. 1994ൽ ആണ് അമ്മ ആരംഭിക്കുന്നത്. 1975 മുതൽ ഞാൻ അഭിനയിക്കുന്നുണ്ട്. അതിൽ എനിക്ക് പരിചയമുള്ള അഞ്ഞൂറോളം ആളുകൾ മരിച്ചുപോയിട്ടുണ്ട്. അതിൽ സംവിധായകരും അഭിനേതാക്കളും എല്ലാം ഉൾപ്പെടും. ഇത്രയധികം സിനിമകളിൽ അഭിനയിക്കാനും താരങ്ങൾക്കൊപ്പം പ്രവർത്തിക്കാനും വിവിധ രാജ്യങ്ങളിൽ യാത്ര പോകാനുമൊക്കെ ഇത്രയും കാലത്തിനിടെ എനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇതൊക്കെ എന്നെ കൊണ്ട് സാധിച്ചോയെന്ന് പലപ്പോഴും തോന്നാറുണ്ട്. ഞാൻ തന്നെ അത്ഭുതപ്പെടാറുണ്ട്. ടാലന്റഡായ അഭിനേതാവൊന്നുമല്ല ഞാൻ. സിനിമയിൽ പിടിച്ച് നിൽക്കുക എന്നത് തന്നെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്റെ ചെറിയ ടാലന്റും വെച്ച് ഞാൻ ഇത്രയും കാലം പിടിച്ച് നിന്നത് പ്രേക്ഷകർ ഇഷ്ടപ്പെട്ടതുകൊണ്ടും ദൈവാദീനം കൊണ്ടുമാണ്.
കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ
നിസാര കാര്യങ്ങൾക്ക് അപ്സെറ്റാവുകയും തളരുകയും ചെയ്യുന്നയാളായിരുന്നു ഞാൻ. പക്ഷെ നിമിഷങ്ങൾ മാത്രമെ അതിന് ആയുസുള്ളു. അതിൽ നിന്നും ഒരു ഫൈറ്ററെപ്പോലെ തിരിച്ച് വരും. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഒരു സെക്കന്റ് ഞാൻ തളർന്ന് പോയി. എന്റെ ജീവിതം ഇവിടെ തീർന്നല്ലോയെന്ന് തോന്നി. ഇനി എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോൾ പോരാടാമെന്ന് തന്നെ തോന്നി. കാൻസറാണെന്ന് അറിഞ്ഞശേഷം ഞാൻ മമ്മൂട്ടിയെ വിളിച്ചു. നീ ഫൈറ്റ് ചെയ്യണം.
നമ്മളൊക്കെ ഇവിടെ ഇരുന്നൂറ് വർഷം ജീവിക്കാൻ വന്നതാണ് നീ ഫൈറ്റ് ചെയ്യണമെന്ന് പറഞ്ഞ് മമ്മൂട്ടി എന്നെ ഉപദേശിച്ചു. തളർന്നാൽ ശരിയാവില്ലെന്ന് എനിക്കും തോന്നി. വയ്യാതെ കട്ടിലിൽ കിടന്നപ്പോഴും എന്റെ കുട്ടിത്തം ഞാൻ കളഞ്ഞിരുന്നില്ല. നഴ്സുമാരും അത് പറയുമായിരുന്നു. ആശുപത്രിയെ നഴ്സ്മാർ അടക്കമുള്ളവർക്കല്ലാം എന്നോട് വലിയ സ്നേഹമായിരുന്നു.
ആശുപത്രി കിടക്കയിലായിരുന്നപ്പോഴും എന്റെ കുസൃതിയൊന്നും ഞാൻ കളഞ്ഞിരുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അപരിചിതർ പോലും കാണുമ്പോൾ പറയാറുണ്ട്. അതൊക്കെ എനിക്ക് ഒരു പ്രചോദനമായി മാറി. കാൻസർ വന്നോ... എല്ലാം തീർന്നുവെന്ന വിചാരമില്ല. ഞാൻ ഇനിയും അഭിനയിക്കും സിനിമകൾ നിർമ്മിക്കും. ആ ഒരു ആറ്റിറ്റ്യൂഡിയാണ് ജീവിതം.

കുറച്ച് കാലം കൂടി ഇവിടെ കാണും
കാൻസർ വന്നശേഷം ചിലർ പൊതു ഇടങ്ങളിൽ വെച്ച് വേദനിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗുകൾ പറയാറുണ്ട്. ഞാൻ മരിച്ചുവോയെന്ന് എന്നോട് തന്നെ വിളിച്ച് ചോദിച്ച ആളുകളുണ്ട്. എന്തൊരു സ്റ്റുപ്പിഡ് ചോദ്യമാണ് ചോദിക്കുന്നത് എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. പക്ഷെ ഇതൊക്കെ ഒരു തമാശയായി മാത്രമെ ഇപ്പോൾ കാണുന്നുള്ളു. ഞാൻ ഒരു വിവാഹ റിസപ്ഷന് പോയപ്പോൾ ഷുഗർ അടിച്ചല്ലേ... വല്ലാതെ ഓഞ്ഞ് വാർന്ന് പോയല്ലോ ആള് എന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ഒച്ചത്തിൽ വിളിച്ച് ചോദിച്ചു. ഷുഗർ ഒന്നുമല്ല.
അതിനേക്കാൾ നല്ല സാധനമായ കാൻസർ പിടിപ്പെട്ട് അതിൽ നിന്നും രക്ഷപ്പെട്ട് വന്നതാണെന്ന് ഞാനും ഒച്ചത്തിൽ അയാൾക്ക് തിരിച്ച് മറുപടി കൊടുത്തു. ആ ചോദ്യം ചോദിച്ചതിന് അവിടെ കൂടി നിന്ന മറ്റുള്ളയാളുകൾ എന്നെ ശകാരിക്കുകയും ചെയ്തു. കാൻസർ വന്നു പോയി എന്നതിനേക്കാൾ ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ പതിനാറ് കിലോ കുറഞ്ഞുവെന്നത് വിഷമിപ്പിച്ചു. എരിവുള്ള ഭക്ഷണം കഴിക്കുന്നതിലൊക്കെ ഇപ്പോൾ നിയന്ത്രണങ്ങളുണ്ട്. എന്നെ കുഞ്ഞുങ്ങളെ നോക്കുന്നത് പോലെയാണ് ഭാര്യ നോക്കിയത്. എരിവ് കഴിക്കാൻ പാടില്ലല്ലോ. പണ്ടൊക്കെ രുചി നോക്കി കുറ്റം പറഞ്ഞിരുന്നയാളായിരുന്നു ഞാൻ. ഭാര്യയാണ് എന്നെ നോക്കിയത്.
ഇപ്പോൾ അസുഖത്തിൽ നിന്നും മാറി വരികയാണ്. ജിമ്മിൽ പോയി എക്സസൈസൊക്കെ ആരംഭിച്ചു. കാരണം പോയ തടി എനിക്ക് തിരിച്ച് പിടിക്കണം. ആരോഗ്യമുണ്ടെങ്കിലേ നമുക്ക് എനർജിയുണ്ടാകൂ. അഭിനയിക്കാൻ ക്യാമറയ്ക്ക് മുന്നിൽ ചെന്നിട്ട് തളർന്ന് നിന്നിട്ട് കാര്യമില്ലല്ലോ. ബാക്കിയുള്ളവരെക്കാൾ സ്മാർട്ടായി പയറ് പോലെ നിൽക്കണം. ഉറക്കം, ഭക്ഷണം തുടങ്ങിയവയിലെല്ലാം ചിട്ടയുള്ളയാളാണ് ഞാൻ. അതുപോലെ ഹൈപ്പർ സെൻസിറ്റീവുമാണ്.
കാൻസർ ബാധിതരായിട്ടുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട ബുക്കാണ് കാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റ് ചേട്ടനൊഴുതി ബുക്ക്. കാരണം കാൻസർ വന്നയാളെ വീണ്ടും ജീവിക്കാൻ ആ ബുക്ക് പ്രേരിപ്പിക്കും. പഴയതുപോലെ കാൻസറിനെ ഭയക്കേണ്ട കാര്യമില്ലിപ്പോൾ. ലേറ്റസ്റ്റ് ടെക്നോളജി ചികിത്സയ്ക്കും പുതിയ മരുന്നുകളുമെല്ലാമുണ്ട്. അതുകൊണ്ട് രക്ഷപ്പെടും. ജീവിതം തീർന്നുവെന്ന് വിചാരിക്കേണ്ടതില്ല. ഞാനും കുറച്ച് കാലം കൂടി ഇവിടെ കാണും.
ധൈര്യം പകർന്ന സൗഹൃദങ്ങൾ
അസുഖം ബാധിച്ച സമയത്ത് എന്നെ കാണാൻ വീട്ടിൽ മമ്മൂട്ടിയും മോഹൻലാലും വന്നിരുന്നു. ഒരു മണിക്കൂറോളം വീട്ടിലിരുന്ന് എനിക്ക് ധൈര്യം പകർന്നു. ഗണേശ്കുമാർ, രഞ്ജിത്ത് തുടങ്ങിയവരും എന്നെ കാണാൻ വന്നിരുന്നു. ചികിത്സയിലായിരുന്ന സമയത്ത് പ്രതിരോധ ശേഷി കുറവായിരുന്നതിനാൽ അധികം വിസിറ്റേഴ്സ് പാടില്ലെന്ന് ഉണ്ടായിരുന്നു. പക്ഷെ ലാലും മമ്മൂട്ടിയുമൊക്കെ തിരിക്കിനിടയിലും സമയം കണ്ടെത്തി വന്നപ്പോൾ സന്തോഷം തോന്നി. ഇവർക്കൊക്കെ എന്നെ എത്രത്തോളം കാര്യമാണെന്ന് അന്ന് മനസിലായി.

ഞാനൊരു ഭക്ഷണപ്രിയൻ
ഞാൻ നിർമ്മിക്കുന്ന സിനിമകളുടെ സെറ്റിൽ നല്ല ഭക്ഷണം വിതരണം ചെയ്യണമെന്നത് എനിക്ക് നിർബന്ധമാണ്. ബഡ്ജെറ്റ് കൂടുമെന്ന് പലരും ഉപദേശിക്കാറുണ്ടെങ്കിലും ഫുഡിൽ ഞാൻ ഇതുവരെ കോംപ്രമൈസ് ചെയ്തിട്ടില്ല. പല നിർമ്മാതാക്കളും എന്നോട് പരാതി പറയാറുമുണ്ട്. എന്റെ സിനിമയുടെ സെറ്റിലെ ഭക്ഷണത്തെ കുറിച്ച് ആർട്ടിസ്റ്റുകൾ പുകഴ്ത്തി പറയുന്നത് അവർക്കും ഒരു ബുദ്ധിമുട്ടായി മാറി. ഇന്റസ്ട്രിയെ ചീത്തയാക്കരുത‍് എന്നൊക്കെ പറയും. ഇതൊക്കെ എന്റെ ഇഷ്ടപ്രകാരം ഞാൻ ചെയ്യുന്നതാണെന്നാണ് അവർക്ക് മറുപടി കൊടുക്കാറ്.
ഭക്ഷണം നല്ലത് കൊടുക്കുന്നത് കൊണ്ട് പത്തോ പതിനഞ്ചോ ലക്ഷം രൂപ കൂടും. പക്ഷെ എല്ലാവരും സന്തോഷവാന്മാരായിരിക്കും. ഭക്ഷണത്തിൽ ലാഭം പിടിക്കാൻ നമ്മൾ നോക്കരുത്. സിനിമാ സെറ്റിൽ ഭക്ഷണത്തിന് ഇക്വാലിറ്റി കൊണ്ടുവന്നയാളും ഞാനാണ്. എന്റെ സിനിമയിൽ അഭിനയിച്ച് സെറ്റിലെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പല താരങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്. മോഹൻലാലിനും ഇഷ്ടമാണ്. നല്ല ഭക്ഷണം ആർക്കാണ് ഇഷ്ടപ്പെടാത്തത്. ലൈവ് ദോശ വരെ എന്റെ സെറ്റിലുണ്ടാവാറുണ്ടെന്നും നടൻ പറയുന്നു.


Click it and Unblock the Notifications











