ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല,സ്വഭാവം ഇങ്ങനെയാണ്, ലാലിനെ കുറിച്ച് മണിയൻപിള്ള രാജു
സഹപ്രവർത്തകരുമായി വളരെ അടുത്ത ബന്ധമാണ് നടൻ മണിയൻപിള്ള രാജുവിനുള്ളത്. ആദ്യകാലത്ത് മോഹൻ ലാൽ , മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരസാന്നിദ്യമായിരുന്നു അദ്ദേഹം. ഇവരുടെ കോമ്പോ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിൽ സ്ഥിരം സുഹൃത്തായിട്ടാണ് മണിയൻ പിള്ള രാജു എത്തിയിരുന്നത്. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. മോഹൻലാലിന്റെ സഹോദരന്റെ സഹപാഠിയാണ് മണിയൻപിള്ള രാജു.
ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മോഹൻലാലിനെ കുറിച്ച് മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ്. ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യനാണ് മോഹൻലാൽ എന്നാണ് നടൻ പറയുന്നത്. കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു നടനെ കുറിച്ചും സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തിയത്. സെറ്റിൽ വളരെ കൃത്യസമയത്ത് എത്തുന്ന ആളാണ് മോഹൻലാൽ എന്നാണ് മണിയൻപിള്ള രാജു പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...'' ആരെയും വഴക്ക് പറയാത്ത, ആരോടും ദേഷ്യപ്പെടാത്ത ഒരു മനുഷ്യൻ, അതാണ് മോഹൻലാൽ. എന്നോട് എപ്പോഴും പറയാറുണ്ട് ആരേയും വഴക്ക് പറയാനോ വിഷമിപ്പിക്കാനോയുള്ള അവകാശം നമുക്ക് ഇല്ല എന്ന്. മോഹൻലാൽ ഒരു മനുഷ്യനേയും വെറുപ്പിക്കാറില്ല''; മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു.

കൂടാതെ അദ്ദേഹത്തിന് ജോലിയോടുള്ള ആത്മാർത്ഥയെ കുറിച്ചും പറയുന്നുണ്ട്. ''വർക്ക് എന്ന് പറഞ്ഞാൽ അദ്ദേഹത്തിന് ഭ്രാന്താണ്. എട്ട് മണിക്ക് ലൊക്കേഷനിൽ എത്താൻ പറഞ്ഞാൽ 7.45 ആകുമ്പോഴേയ്ക്കും വിളി തുടങ്ങും. അൽപമൊന്ന് വൈകിയാൽ പോലും വിളിച്ച് പറയാറുണ്ട്. ഛോട്ട മുംബൈ സിനിമയുടെ ഷൂട്ടിനിടെ അദ്ദേഹം വരനാൻ അൽപം വൈകി. അൻവർ റഷീദിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു അത്. താൻ എത്താൻ വൈകുമെന്ന് സംവിധായകനോട് പറയണേ എന്ന് തന്നോട് വിളിച്ചു പറഞ്ഞു. മോഹൻലാലിനെ പോലെയുള്ള ആളിന് അതിന്റെ ആവശ്യമില്ല. അദ്ദേഹം അത്രത്തോളം സീരിയസ് ആയിട്ടാണ് സിനിമയെ കാണുന്നത്''.

കൂടാതെ ഇതുപോലെയുള്ള മറ്റൊരു സംഭവവും മണിയൻപിള്ള രാജു പറയുന്നു. നെടുമുടി വേണു മരിച്ച വിവരം അറിഞ്ഞപ്പോൾ അന്ന് തന്നെ അദ്ദേഹം എത്തിയിരുന്നു. അന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞിട്ടാണ് പുറപ്പെടുന്നത്. ഇവിടെ എത്തിയപ്പോൾ ഏകദേശം രണ്ട് രണ്ടര മണിയായി. ആ വണ്ടിയിൽ തന്നെ തിരിച്ച് പോവുകയും ചെയ്തു. ഒന്ന് കിടന്ന് ഉറങ്ങിയിട്ട് പോകാമെന്ന് പറഞ്ഞപ്പോൾ, രാവിലെ എട്ട് മണിക്ക് ഷൂട്ടിംഗ് ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഭിനയം എന്ന് പറയുന്നത് അവരുടെ പാഷനാണ്. പണത്തിന് വേണ്ടിയല്ല ചെയ്യുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു.

കൂടാതെ മോഹൻലാൽ ചിത്രവുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിൽ നടന്ന ഒരു രസകരമായ സംഭവത്തെ കുറിച്ചും മണിയൻപിള്ള രാജു ഇതേ അഭിമുഖത്തിൽ പറയുന്നു. മോഹൻലാൽ സിനിമ കാരണം തനിക്ക് പെണ്ണ് തരാൻ ഭാര്യ പിതാവ് വിസമ്മതിച്ചുവെന്നാണ് നടൻ പറയുന്നത്. മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞ തനിക്ക് പെണ്ണ് തരില്ല എന്നാണ് ഇന്ദിരയുടെ അച്ഛന്‍ പറഞ്ഞത്. സംഭവത്തെ കുറിച്ച് നടൻ പറയുന്നത് ഇങ്ങനെ...വീഥി എന്ന പടം വന്ന സമയം. അതില്‍ മധു സാറ് ജഡ്ജി, മകനായിട്ട് ഞാന്‍. ഡ്രൈവര്‍ ആയി മോഹന്‍ലാലും പിന്നെ സുകുമാരി ചേച്ചിയുമുണ്ട്. അടുത്ത വീട്ടിലെ സവിത എന്ന പെണ്ണിനെ ഞാന്‍ കേറിപിടിക്കുമ്പോള്‍ മോഹന്‍ലാല്‍ വരുന്നുണ്ട്. അവിടുത്തെ അടിക്കിടയില്‍ സവിത മരിക്കുകയും, ആ കൊലക്കുറ്റം മോഹന്‍ലാലിന്റെ പേരിലുമായി.എന്നെ രക്ഷിക്കാന്‍ വേണ്ടി മോഹന്‍ലാല്‍ അത് സ്വയം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് മോഹന്‍ലാലിനെ തൂക്കി കൊല്ലുകയും ചെയ്യുന്നുണ്ട്. ഞാന്‍ പിന്നെ വെള്ളമടിച്ച് അത് ചെയ്തത് താനാണെന്ന് പറയുന്നുണ്ട്.
Recommended Video

ഇത് കണ്ടിട്ട് ഇന്ദിരയുടെ അച്ഛന്‍ 'ഇവനാണോ കെട്ടാന്‍ പോകുന്നത്, ഒന്നും ചെയ്യാത്ത മോഹന്‍ലാലിനെ തൂക്കി കൊല്ലാന്‍ പറഞ്ഞിട്ട് ഇവന്‍ ഇവിടെ കല്യാണം ആലോചിച്ച് വന്നേക്കുന്നു' എന്ന്. പിന്നെ കുറേ ദിവസം കഴിഞ്ഞ് അവരുടെ വല്യച്ഛന്റെ മകന്‍ ചെന്നിട്ട്, അങ്ങനെയല്ല രാജു നല്ല പയ്യനാണ് എന്നൊക്കെ പറഞ്ഞിട്ടാണ് വിവാഹത്തിന് സമ്മതിക്കുന്നത്. മണിയൻപിള്ള രാജു പറയുന്നു.


Click it and Unblock the Notifications