ആ റോഡ് റോളറിന്റെ ലേലം മോഹൻലാൽ അറിയാഞ്ഞത് നന്നായി! ആ പഴയ കഥയുമായി മണിയൻപിള്ള രാജു
മെയ്ദീനേ.. ആ ചെറിയേ സ്ക്രൂഡ്രൈവറിങ്ങെടുക്ക്... ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്ന വെള്ളാനകളുടെ നാട് എന്ന ചിത്രത്തിലെ ഡയലോഗാണിത്. 1988 ൽ പുറത്തിറങ്ങിയ ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലിനെ നായകനാക്കി ശ്രീനിവാസൻ കഥ എഴുതി പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീനിവാസൻ, മണിയൻപിള്ള രാജു, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗദീഷ്, കരമന ജനാർദ്ദനൻ നായർ, എം.ജി. സോമൻ, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചൻ എന്നിങ്ങനെ വൻ താര നിരയായിരുന്നു അണിനിരന്നത്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ വെള്ളാനകളുടെ നാട് ചർച്ച വിഷയമാണ്.
ചിത്രത്തിൽ താരങ്ങളെ പോലെ തന്നെ റോഡ് റോളറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി പ്രേക്ഷകരുടെ ഇടയിൽ ഇത്രയും ചർച്ചയായ ഒരു റോഡ് റോളർ ഉണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം അതുപോലൊരു റോഡ് റോളർ ലേലം ചെയ്തിരുന്നു. ഈ സംഭവം മോഹൻലാൽ അറിയാതിരുന്നത് നന്നായി എന്നാണ് നടനും നിർമ്മാതാവുമായ മണിയൻ പിളള രാജു പറയുന്നത്. റേഡിയോ മാംഗോയിലായിരുന്നു ഇക്കാര്യം പറഞ്ഞത്. കൂടാതെ ആ പഴയ റോഡ് റോളറുമായി ബന്ധപ്പെട്ട രസകരമായ കഥകളും താരം പറഞ്ഞു.

ആ പഴയ റോഡ് റോളർ ലേലം ചെയ്തത് മോഹൻലാൽ അറിയാഞ്ഞത് നന്നായി എന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. കാരണം പഴകിയ കിണ്ടിയും മൊന്തയുമൊക്കെ കൊണ്ട് കൊടുത്താൽ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് . ലാൽ അറിഞ്ഞിരുന്നെങ്കിൽ ഇത് ഓടിച്ചെന്ന് വാങ്ങിച്ചേനെ. എൻ.എൻ.സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. 1988ൽ പുറത്തിറങ്ങിയ ‘വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ ഇതേ ത്രീവീൽഡ് സ്റ്റാറ്റിക് റോളറാണ് ഉപയോഗിച്ചതെന്ന് ജീവനക്കാരിൽ പലരും പറയാറുണ്ടെന്ന് പിഡബ്ല്യൂഡി സൗത്ത് സെക്ഷൻ അസി. എൻജിനീയർ കെ. പ്രസാദ് റേഡിയോ മാംഗോയിൽ പറഞ്ഞിരുന്നു. വെള്ളനകളുടെ നാട് എന്ന ചിത്രത്തിലെ രസകരമായ സംഭവവും മണിയ പിള്ള രാജു വെളിപ്പെടുത്തി.
Recommended Video

ഷൂട്ടിങ്ങിന് നാല് ദിവസങ്ങൾ മാത്രമുളളപ്പോൾ മാറ്റി എഴുതേണ്ടി വന്ന കഥയാണ് വെളളാനകളുടെ നാടിന്റേതെന്ന് മണിയൻ പിള്ളരാജു പറഞ്ഞു. ആദ്യത്തെ കഥ അത്ര പോരെ പുതിയ കഥ വേണമെന്ന് പ്രിയനോട് ശ്രീനി പറയുകയായിരുന്നു.. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലിൽ എത്തിയിരുന്നു. തുടർന്ന് മാൽഗുഡി ഡേയ്സ് എന്ന നോവലിൽ ജപ്തി ചെയ്ത റോഡ് റോളർ ആന വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നുവത്രേ..

എന്നാൽ ആ സമയം ശ്രീനിവാസൻ പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു. തുടർന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകൾ മഹാറാണിയിലേയ്ക്ക് ഫോൺ വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു. ചിലപ്പോൾ ഗുരുവായൂർ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളിൽ സീനുകളെഴുതിയ കടലാസ് കൊടുത്ത് അയച്ചിട്ടുണ്ട്. ലൊക്കേഷനിലെ ജനറേറ്റർ സ്റ്റാർട്ട് ചെയ്താലെ ശ്രീനിവാസന് എഴുത്ത് വരുകയുള്ളൂ എന്നും മണിയൻ പിള്ള രാജു അഭിമുഖത്തിൽ പറഞ്ഞു.

എഴുതി പൂർത്തിയാക്കിയ തിരക്കഥ പോലും ഇല്ലെതെ വെറും 20 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി പിഡബ്ല്യുഡിയിൽ നിന്ന് റോഡ് റോളർ വാടകയ്ക്ക് കിട്ടാൻ ദിവസവും 1000 രൂപ നൽകിയിരുന്നു. കൂടാതെ കോഴിക്കോട്ടുകാർ നല്ലയാൾക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോൾ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനൽകുകയും മതിൽ പൊളിക്കാൻ അനുവദിച്ചെന്നും മണിയൻ പിള്ള രാജു പറഞ്ഞു. ഈ രംഗം ഒറ്റ ടേക്കിൽ ചിത്രീകരിക്കാൻ വേണ്ടി രണ്ട് ക്യാമറ വെച്ചാണ് ചിത്രീകരിച്ചതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications