വിവാഹശേഷം ചോദ്യങ്ങൾ കൂടി, ഗൗതമിനെ വിഷമിപ്പിച്ചാല്‍ എനിക്ക് ദേഷ്യം വരും, അന്ന് ചത്താൽ മതിയെന്ന് തോന്നി; മഞ്ജിമ
ഒരു കാലത്ത് മലയാള സിനിമകളിൽ നിറഞ്ഞ് നിന്നിരുന്ന ബാലതാരമായിരുന്നു മഞ്ജിമ മോഹൻ. പ്രിയം, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലെ ബേബി മഞ്ജിമയുടെ പ്രകടനം കണ്ട് കണ്ണ് നിറഞ്ഞവരാകും ഭൂരിഭാഗം സിനിമാപ്രേമികളും. ഛായാഗ്രഹകനായ അച്ഛൻ വിപിൻ മോഹന്റെ സിനിമാ ബന്ധങ്ങളാണ് മഞ്ജിമയും കുട്ടിക്കാലത്ത് തന്നെ സിനിമയിൽ അഭിനയിച്ച് തുടങ്ങാൻ കാരണം. പഠനത്തിൽ ശ്രദ്ധ കൊടുത്ത് തുടങ്ങിയശേഷമാണ് മഞ്ജിമ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്.
പിന്നീട് വർഷങ്ങൾക്കുശേഷം പഠനം പൂർത്തിയാക്കി നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. നിവിൻ പോളി സിനിമ ഒരു വടക്കൻ സെൽഫിയിൽ നായികയായിട്ടായിരുന്നു രണ്ടാം വരവ്. പക്ഷെ സിനിമയ്ക്കും മഞ്ജിമയ്ക്കും വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. ശേഷം തമിഴിലും നടി നായികയായി.

ഇപ്പോഴിതാ നായികയായി അരങ്ങേറിയപ്പോഴുള്ള അനുഭവവും ഭർത്താവിനെ കുറിച്ചും ബോഡി ഷെയ്മിങ് കമന്റുകളെ കുറിച്ചും മഞ്ജിമ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു വടക്കൻ സെൽഫി സിനിമയിലെ തന്റെ ഒരു സീനിന് ലഭിച്ച പരിഹാസം കണ്ട് ചത്താൽ മതിയെന്ന് തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ടെന്നും നടി പറയുന്നു. തമിഴ് നടൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയുടെ ഭർത്താവ്.
വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മാനസിക സമ്മര്‍ദ്ദം എങ്ങനെയാണ് താൻ നിയന്ത്രിക്കുന്നതെന്ന് വെളിപ്പെടുത്തിയാണ് നടി സംസാരിച്ച് തുടങ്ങിയത്. നേരത്തെ മുതൽ എനിക്ക് ഹോർമോൺ ഇഷ്യൂസുണ്ട്. അതിന്റെ കൂടെയാണ് മൈന്റ്ലെസ് ഈറ്റിങ്ങും. അതൊരു അൾട്ടിമേറ്റ് കോമ്പിനേഷനാണ് (ചിരിക്കുന്നു).
എല്ലാം ചിന്തയിൽ നിന്നും ഓരോ വിഷയത്തെ കുറിച്ചുമുള്ള കാഴ്ചപ്പാടിൽ നിന്നും ഉണ്ടാകുന്നുവെന്നുമാണ് ഞാൻ കരുതുന്നത്. എന്തിന് പ്രാധാന്യം കൊടുക്കണമെന്നതിൽ തിരുത്തൽ വരുത്തിയാൽ തന്നെ മാറ്റങ്ങളുണ്ടാകും. ജീവിതം കൂടുതൽ എളുപ്പമാകും. സ്ട്രസ് പലർക്കും പലതരത്തിലാണ്. ചിലർ ഉറങ്ങും മറ്റ് ചിലർക്ക് ഉറക്കമുണ്ടാകില്ല ചിലർ നന്നായി ഭക്ഷണം കഴിക്കും. സ്ട്രസ് വരുമ്പോൾ മറ്റ് വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനാണ് ഞാൻ ശ്രമിക്കാറ്.
ഞാൻ ഭരതനാട്യം ഡാൻസറാണ്. അടുത്തിടെയായി വീണ്ടും നൃത്തം ചെയ്യാൻ ആരംഭിച്ചു. സർജറി കഴിഞ്ഞ സമയത്ത് നൃത്തത്തിൽ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. ഡാൻസ്, പെയിന്റിങ് എന്നിവയെല്ലാമാണ് എന്റെ സ്ട്രസ് കുറക്കുന്നത്. അതുപോലെ ഒരുപാട് പാട്ട് കേൾക്കും. ഞാൻ പാട്ട് പാടാറില്ല. പക്ഷെ ഗൗതം നന്നായി പാട്ട് പാടും. അടുത്തിടെയായി പാചകവും പഠിച്ചു.

അതും ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങി. പുതിയ കാര്യങ്ങൾ പഠിക്കുമ്പോൾ എനിക്ക് കോൺഫിഡൻസ് കൂടാറുണ്ട്. മാനിഫെസ്റ്റേഷനിൽ വിശ്വസിക്കുന്നയാൾ കൂടിയാണ് ഞാൻ. അതിൽ പലതും നടക്കാറുമുണ്ട് മഞ്ജിമ പറയുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയ കമന്റുകള്‍ എന്നെ ബാധിക്കാറില്ല. ആരുടെയോ ഫ്രസ്‌ട്രേഷന്റെ ഇരകള്‍ മാത്രമാണ് നമ്മള്‍.
ആരോടോ ഉള്ള ആരുടെയോ ഫ്രസ്‌ട്രേഷന്‍ സമയത്ത് നമ്മുടെ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ ആദ്യം കാണുന്നത് എങ്കില്‍, ആ ഫ്രസ്‌ട്രേഷന്‍ നമ്മുടെ കമന്റില്‍ തീര്‍ക്കും. ആരാണെന്നോ എന്താണെന്നോ അറിയാത്ത ചിലര്‍ പറയുന്ന കാര്യത്തിന് എന്തിന് മാനസികമായി തളരണം എന്ന നിലയില്‍ ഇപ്പോള്‍ അതിനെ അവഗണിക്കാന്‍ എനിക്ക് സാധിക്കും. ഇപ്പോള്‍ എന്നെ എന്ത് പറഞ്ഞാലും എനിക്കത് വിഷയമല്ല. പക്ഷെ അത്തരം കമന്റുകള്‍ ഗൗതമിനെ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ എനിക്ക് ദേഷ്യം വരും. നല്ല ദേഷ്യം വരും.
മോശം കമന്റുകള്‍ എന്നെ ബാധിക്കുന്നുണ്ടോ ഇല്ലയോ... എന്നെ സ്‌നേഹിക്കുന്നവരെ ബാധിക്കുന്നത് എനിക്ക് സഹിക്കില്ലെന്നും മഞ്ജിമ പറയുന്നു. വിവാഹശേഷം ചോദ്യങ്ങൾ കൂടിയിട്ടേയുള്ളു. കോയിന് രണ്ട് വശങ്ങളുണ്ടാകുമല്ലോ. പോസിറ്റീവ് മാത്രമല്ല നെഗറ്റീവും സ്വീകരിക്കാൻ ഇത്തരമൊരു ഫീൽഡിലേക്ക് വരുമ്പോൾ തയ്യാറാകണം. സ്ട്രോങ്ങായി ഇരിക്കുക എന്നതും പ്രധാനമാണ്. പക്ഷെ ആദ്യത്തെ രണ്ട് സിനിമ കഴിയുമ്പോഴേക്കും സ്ട്രോങ്ങാകില്ല. അതിനും സമയമെടുക്കും.
നിങ്ങൾ നിങ്ങളായി ഇരിക്കാൻ എല്ലാവരും പറയുമെങ്കിലും അങ്ങനെ ജീവിച്ച് തുടങ്ങുമ്പോഴും നെഗറ്റീവ് കമന്റ്സ് വരുമെന്നും മഞ്ജിമ പറഞ്ഞു. ഒരു വടക്കൻ സെൽഫി റിലീസിനുശേഷം ഉണ്ടായ വേദനിപ്പിച്ച അനുഭവവും മഞ്ജിമ എസ്എസ് മ്യൂസിക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. ഷൂട്ട് കഴിഞ്ഞതിന് ശേഷം മോണിറ്റര്‍ നോക്കുന്ന ശീലം എനിക്കില്ല. എന്താണോ സംവിധായകരും എഴുത്തുകാരും ആഗ്രഹിച്ചത് അത് മോണിറ്ററില്‍ വന്നാല്‍ അവര്‍ ഓകെ പറയും. അതിനപ്പുറം എന്റെ കൈയ്യില്‍ ഒന്നുമില്ല.
പിന്നെ അത് പ്രേക്ഷകരുടെ വിധിയാണ്. ഒരു വടക്കന്‍ സെല്‍ഫി എന്ന എന്റെ ആദ്യ ചിത്രത്തിലെ ക്ലൈമാക്‌സിലെ ഒരു രംഗം ഷൂട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ സംവിധായകരും കൂടെ അഭിനയിച്ചവും ടെക്‌നീഷ്യരും എല്ലാം കൈയ്യടിച്ചു. സൂപ്പറെന്ന് പറഞ്ഞു. എനിക്കും വളരെ അധികം സന്തോഷം നല്‍കിയ നിമിഷമായിരുന്നു അത്. പക്ഷെ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ജനങ്ങളുടെ റിയാക്ഷന്‍ നേരെ വിപരീതമായിരുന്നു.
അക്ഷരാര്‍ത്ഥത്തില്‍ ആ രംഗം പിന്നീട് ട്രോള്‍ മെറ്റീരിയലായി മാറി. എന്നെ സംബന്ധിച്ച് അത് ഷോക്കായിരുന്നു. അന്ന് ഇരുപത്തിയൊന്ന് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ആദ്യത്തെ സിനിമ. അത്രയും വലിയ ട്രോള്‍ നേരിടാനുള്ള മാനസിക പക്വത ഉണ്ടായിരുന്നില്ല. എനിക്ക് എന്നല്ല ഏതൊരാള്‍ക്കും അത്രയും വലിയ ഒരു അപമാനം പരസ്യമായി നേരിടുക എന്നത് വളരെ പ്രയാസമായ ഒന്നാണ്. പക്ഷെ തിയേറ്ററിലേക്ക് കയറുന്നതിന് മുമ്പ് നിവിന്‍ ഒരു മുന്നറിയിപ്പ് തന്നിരുന്നു.
ചിലപ്പോള്‍ ചെറിയ ചില നെഗറ്റീവുകള്‍ നിനക്ക് വന്നേക്കാമെന്ന്. പക്ഷെ ഞാൻ അത് കാര്യമായി എടുത്തില്ല ചെറിയ കളിയാക്കലുകളാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതിനപ്പുറമായിരുന്നു ആ സീനിന്റെ സമയത്ത് ജനങ്ങളിൽ നിന്നും ഉണ്ടായ റിയാക്ഷൻ. ചത്താൽ മതിയെന്ന് വരെ അന്ന് അവിടെ വെച്ച് തോന്നി. സംവിധായകൻ പറഞ്ഞതാണ് ഞാൻ ചെയ്തത്. ആ സംഭവം പിന്നീട് എനിക്ക് ഒരു ട്രോമയായി. കോൺഫിഡൻസിനെ പോലും ബാധിച്ചു എന്നും മഞ്ജിമ പറയുന്നു. ആമസോൺ പ്രൈമിൽ സ്ട്രീമിങിന് ഒരുങ്ങുന്ന സീരിസ് സുഴലാണ് മഞ്ജിമയുടെ ഏറ്റവും പുതിയ പ്രോജക്ട്.


Click it and Unblock the Notifications











