ഭർതൃ പിതാവാണ്, എത്ര തവണ ഞാൻ ക്ഷണിക്കണം; വിവാഹം കഴിഞ്ഞ് കരയാൻ കാരണം; മഞ്ജിമ മോഹൻ
ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന മഞ്ജിമ മോഹൻ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. നായിക നടിയായപ്പോൾ തമിഴകത്താണ് മഞ്ജിമയ്ക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചത്. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ചെന്നെെയിൽ ലളിതമായ ചടങ്ങുകളോടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. വിവാഹ സമയത്ത് പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചു.
പഴയകാല നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. നടി രാഗിണിയാണ് ഗൗതം കാർത്തിക്കിന്റെ അമ്മ. കാർത്തിക്കും രാഗിണിയും ഏറെക്കാലമായി അകന്ന് കഴിയുകയാണ്. അമ്മയാണ് തന്നെയും സഹോദരനെയും വളർത്തിയതെന്ന് ഗൗതം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുമുണ്ടായി. ഗൗതമിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹ സമയത്ത് വന്ന അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ. മേഴ്സി ജോണുമായുള്ള പോഡ്കാസ്റ്റിലാണ് നടി മനസ് തുറന്നത്.

ദമ്പതികൾ അവരുടെ ഫോട്ടോകൾ പങ്കുവെക്കുന്നത് കണ്ട് എന്നാണ് എനിക്കിത് ചെയ്യാൻ പറ്റുകയെന്ന് ചിന്തിച്ചിരുന്നു. ഞങ്ങൾ അനൗൺസ് ചെയ്ത ശേഷം എല്ലാം സോഷ്യൽ മീഡിയയിലായി. നീ ശ്രദ്ധിക്കണമെന്ന് ഗൗതം പറഞ്ഞു. ആളുകൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയം കൊടുത്തത് പോലെ എനിക്ക് തോന്നി. ഇപ്പോൾ ഞാൻ സംസാരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നു. ഞങ്ങൾ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങൾ അവരുടെ പ്രതീക്ഷകളുമായി ചേർന്നില്ലെങ്കിൽ ജഡ്ജ്മെന്റ് തുടങ്ങും.
ഞങ്ങളുടെ കുടുംബാംഗങ്ങൾ ചിലപ്പോൾ തമാശയായി നിങ്ങൾ രണ്ട് പേരും വളരെ ബോറിംഗ് ആണെന്ന് പറയും. എപ്പോഴും വീട്ടിലിരിക്കും. നെറ്റ്ഫ്ലിക്സ് കാണും. പുറത്ത് പോകില്ല. അമ്മായിയമ്മ ഇതേക്കുറിച്ച് ഒരുപാട് പറയും. എന്റെ കുടുംബങ്ങൾ പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാക്കാൻ പറ്റും. പക്ഷെ ഞങ്ങളെക്കുറിച്ച് അറിയാത്തവരും ഇങ്ങനെ പറയാൻ തുടങ്ങി.

ഞങ്ങൾക്ക് വീട്ടിലിരിക്കാൻ ഇഷ്ടമാണ്. വെറുതെ വീട്ടിലിരിക്കും. ഗൗതം ഗെയിം കളിക്കുകയായിരിക്കും. ഞാൻ ഷോകൾ കാണുന്നുണ്ടാകും. ഞങ്ങൾ ഇങ്ങനെയാണ്. ഇത് എല്ലാവരോടും പറയാൻ പറ്റില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും പറയും. വിവാഹത്തിന് ശേഷം പൊങ്കൽ ദിനത്തിൽ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കാൻ ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നെന്നും മഞ്ജിമ പറയുന്നു.
സോഷ്യൽ മീഡിയയിൽ തന്റെ വിവാഹത്തെക്കുറിച്ച് വന്ന തെറ്റായ വിവരങ്ങളെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഭർതൃപിതാവ് ഈ വിവാഹത്തിൽ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. എത്ര തവണ ക്ഷണിക്കണം?. അദ്ദേഹം എന്റെ ഭർതൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല. ഇത്തരം കാര്യങ്ങൾ ഞാൻ വായിച്ചു. അവരുടേതായ സാങ്കൽപ്പിക കഥകളാണിതെന്നും മഞ്ജിമ പറയുന്നു.
ഇത്തരം കാര്യങ്ങൾ തങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കുമെന്നും മഞ്ജിമ പറയുന്നു. തങ്ങളുടെ വിവാഹത്തിൽ ഒരു കൂട്ടം ആളുകൾക്ക് വളരെ സന്തോഷമായിരുന്നു. പക്ഷെ മറ്റൊരു കൂട്ടം പേർ വെറുക്കുകയാണുണ്ടായത്. വിവാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷെ അതെന്നെ ബാധിച്ചില്ല. പക്ഷെ വിവാഹത്തിന് ശേഷം ഈ കമന്റുകൾ വായിച്ച് ഞാൻ കരയാൻ തുടങ്ങി. നീ ഈ കമന്റുകൾ വായിച്ച് കരയുകയാണോ എന്ന് ഗൗതം ചോദിച്ചു.
ഒരു തോൽവിയായതായി എനിക്ക് തോന്നി. ഞാൻ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകൾ കണ്ട് ചിന്തിച്ചു. പക്ഷെ ഗൗതം വളരെ അലിവുള്ളവനാണ്. നമ്മൾ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട്. എന്താണ് നിന്നെ ബാധിക്കുന്നതെന്ന് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നെന്നും മഞ്ജിമ വ്യക്തമാക്കി. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ടതുണ്ടെന്നും മഞ്ജിമ പറയുന്നു.


Click it and Unblock the Notifications