കോസ്റ്റ്യൂം മുണ്ടും ബ്ലൗസും, കേസാകുമോയെന്ന് ഭയന്ന് എതിർത്തില്ല, ഇന്നത്തെ ധൈര്യം അന്ന് ഇല്ല; മഞ്ജു പത്രോസ്!
മമ്മൂട്ടിയുടെ ഉട്ടോപ്യയിലെ രാജാവ് സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കിട്ട് നടി മഞ്ജു പത്രോസ്. വീട്ടുജോലിക്കാരിയുടെ റോളാണ് മഞ്ജുവിന് ഈ ചിത്രത്തിൽ ലഭിച്ചത്. 2015ൽ പുറത്തിറങ്ങിയ സിനിമ ശരാശരി പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. കമലായിരുന്നു സംവിധാനം. സിനിമയിൽ തന്റെ തുടക്ക കാലഘട്ടമായതുകൊണ്ട് കംഫർട്ടബിളല്ലാത്ത വേഷം ധരിച്ച് ഉട്ടോപ്യയിലെ രാജാവിൽ അഭിനയിക്കേണ്ടി വന്നുവെന്ന് നടി ഐസ്ബ്രേക്ക് എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കാക്കനാടായിരുന്നു ഉട്ടോപ്യയിലെ രാജാവ് സിനിമയുടെ മീറ്റിങ് നടന്നത്. ഞാനും ഭർത്താവും കൂടിയാണ് അന്ന് പോയത്. അഭിനയത്തെ അത്ര സീരിയസായി കാണാത്ത കാലഘട്ടമായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് അഭിനയിക്കാൻ ഉള്ളതെന്ന് ചോദിക്കുന്നതിന് പകരം ലൊക്കേഷൻ എവിടെ ആയിരിക്കും?, കോസ്റ്റ്യൂം എന്താണ് എന്ന് മാത്രമാണ് ഞാൻ ചോദിച്ചത്.

ഈ സിനിമയുടെ അണിയറപ്രവർത്തകരുമായി എനിക്ക് ഇപ്പോഴും സൗഹൃദമുണ്ട്. ആരും എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിട്ടൊന്നുമില്ല. വീട്ടുജോലിക്കാരിയുടെ വേഷമാണെന്നും കോസ്റ്റ്യൂം ഒന്നുകിൽ നൈറ്റിയോ അല്ലെങ്കിൽ കോട്ടൺ സാരിയോ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. ഇത് രണ്ടും എനിക്ക് കുഴപ്പമില്ലാത്ത വേഷമാണ്.
മുണ്ടും ബ്ലൗസും ആണെങ്കിൽ അതിനൊപ്പം ഒരു തോർത്ത് കൂടി തരണമെന്നും അവരോട് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. അങ്ങനെ ലൊക്കേഷനിൽ ചെന്നു. നടി സേതുലക്ഷ്മി അമ്മയുണ്ടായിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും റെഡിയായി. ഞാൻ എന്റെ കോസ്റ്റ്യൂംസിന് വേണ്ടി വെയിറ്റ് ചെയ്യുകയാണ്. അതിനിടയിൽ അവിടെ ആരോ ഒരു ചുവന്ന ബ്ലൗസും മുണ്ടും കൊണ്ടുവന്ന് വെച്ചു.
എനിക്ക് നൈറ്റിയോ സാരിയോ ആയിരിക്കുമെന്ന് പറഞ്ഞതുകൊണ്ട് ആ കോസ്റ്റ്യൂം ഞാൻ ശ്രദ്ധിച്ചതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ വന്ന് എന്നോട് കോസ്റ്റ്യൂം ചെയ്ഞ്ച് ചെയ്യാൻ ആവശ്യപ്പെട്ടു. എവിടെ കോസ്റ്റ്യൂം എന്ന് ചോദിച്ചപ്പോൾ മുണ്ടും ബ്ലൗസും കാണിച്ച് തന്നു. എടുത്ത് നോക്കിയപ്പോൾ വൈഡ് കഴുത്തുള്ള ഒരു ബ്ലൗസ്... അതുകണ്ട് എന്റെ കിളിപോയി.
തലവേദനയെടുക്കാനും കരച്ചിൽ വരാനും തുടങ്ങി. ഇന്നത്തെ മഞ്ജു ആയിരുന്നുവെങ്കിൽ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നേനെ. അന്ന് അത്ര ധൈര്യം ഇല്ലായിരുന്നു. സേതുലക്ഷ്മി അമ്മ എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. സാരമില്ല മോളേ നാടകത്തിന് നമ്മൾ എന്തെല്ലാം വസ്ത്രം ധരിക്കുന്നു. അഭിനയത്തെ അഭിനയമായി കണ്ടാൽപോരേ എന്നൊക്കെയാണ് സേതുലക്ഷ്മി അമ്മ എന്നോട് പറഞ്ഞത്.

ആ വാക്കുകൾക്കൊന്നും എന്നെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. അതേസമയം അഡ്വാൻസ് അടക്കം വാങ്ങിയതല്ലേ. ഇനി റോൾ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയാൽ അത് ഒരു ബ്ലാക്ക് മാർക്ക് ആകുമോ കേസാകുമോ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമോ എന്നുള്ള ചിന്തികളും ഉണ്ടായിരുന്നു. അവസാനം പിന്നൊക്കെ കുത്തി ഞാൻ ആ ബ്ലൗസ് അഡ്ജസ്റ്റ് ചെയ്ത് ധരിച്ച് റോൾ ചെയ്തു.
ഇപ്പോഴും എന്റെ സീനുകൾ ശ്രദ്ധച്ചാൽ നിങ്ങൾക്ക് അത് കാണാം. വളരെ പ്രയാസപ്പെട്ടാണ് ആ സിനിമയിലെ ഓരോ സീനിലും ഞാൻ അഭിനയിച്ചിരിക്കുന്നത്. കോസ്റ്റ്യൂം മാറ്റി ചോദിക്കാൻ ന്നത്തെ ധൈര്യം അന്ന് ഉണ്ടായിരുന്നില്ല. അന്ന് ഞാൻ ശക്തമായി പറഞ്ഞിരുന്നുവെങ്കിൽ അവർ എനിക്ക് ചിലപ്പോൾ കോസ്റ്റ്യൂം മാറ്റി തരുമായിരുന്നിരിക്കണം. പക്ഷെ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.
റിയാലിറ്റി ഷോകളിലൂടെയാണ് മഞ്ജു പത്രോസിനെ മലയാളികൾ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസിൽ പങ്കെടുത്തശേഷം കടുത്ത സൈബർ ആക്രമണം ഏറ്റ് വാങ്ങേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് മഞ്ജു പത്രോസ്. സീരിയലുകളിലും സജീവമാണ് താരം.


Click it and Unblock the Notifications
















