കച്ചവടമാണിവിടെ, മുറിച്ച് മാറ്റാൻ ഡോക്ടർമാർ പറയും; പക്ഷെ സർജറിക്ക് ശേഷം ഞാൻ നേരിട്ടത്: മഞ്ജു പത്രോസ്
അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് മഞ്ജു പത്രോസ്. ടെലിവിഷനിലും സിനിമകളിലും സജീവ സാന്നിധ്യമായ മഞ്ജു പത്രോസ് തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കാറുണ്ട്. ഓവറിയും ഗർഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം താൻ നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസിപ്പോൾ. ശസ്ത്രക്രിയ തന്നെ വല്ലാതെ ബാധിച്ചെന്ന് മഞ്ജു പത്രോസ് പറയുന്നു. കെെരളി ടിവിയോടാണ് പ്രതികരണം.
എന്റെ അമ്മച്ചിക്ക് ഒരു സമയത്ത് ഭയങ്കര ദേഷ്യമായിരുന്നു. എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ഞങ്ങൾ വിചാരിച്ചത് അമ്മച്ചിക്ക് വട്ടാണെന്നാണ്. നിസാര കാര്യങ്ങൾക്കൊക്കെ ദേഷ്യപ്പെടും. എനിക്ക് വന്ന് കഴിഞ്ഞപ്പോഴാണ് മൂഡ് സ്വിംഗ്സിന്റെ കാരണം മനസിലായത്. അമ്മച്ചി സപ്ലിമെന്റ്സ് ഒന്നും എടുത്തില്ല. ഭയങ്കര കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഏറ്റവും നല്ല സ്ഥലത്താണ് എന്റെ സർജറി കഴിഞ്ഞതെന്നാണ് ഞാൻ ഓർത്തത്. പക്ഷെ ആഫ്റ്റർ കെയർ വേണമെന്നൊന്നും എന്നോടാരും പറഞ്ഞില്ല.

സർജറി ചെയ്യാൻ ഭയങ്കര തിടുക്കമായിരുന്നു. ഇത് കഴിഞ്ഞാൽ പിന്നെ സൂപ്പറാണ്. പിരിയഡ്സ് ഇല്ല, എന്ത് സുഖമായി നടക്കാം എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ അതായിരുന്നു എന്റെ ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്. ഒരു നിവൃത്തിയുണ്ടെങ്കിൽ ഇത് കളയരുത്. മരുന്ന് കൊണ്ട് മാറുമെങ്കിൽ മാറ്റിക്കളയണം. കാരണം അതിന് ശേഷം അനുഭവിക്കും. ഇപ്പോൾ ഞാൻ വിയർക്കുന്നുണ്ട്. സപ്ലിമെന്റ്സ് എടുത്തിട്ടും എനിക്കെന്റ് ചൂട് കൺട്രോൾ ചെയ്യാൻ പറ്റുന്നില്ല. ചിലർക്കിത് ഭയപ്പെടുത്തുന്നതാണ്.
ഇനിയെങ്കിലും എന്നെ പോലുള്ള സ്ത്രീകൾ മണ്ടത്തരത്തിൽ പോയി ചാടരുത്. അഥവാ റിമൂവ് ചെയ്താലും ആഫ്റ്റർ കെയർ ചെയ്യണം. ഹോർമോൺ ട്രീറ്റ്മെന്റ് എടുക്കണം. ഡോക്‌ടർമാർ ഇത് പറഞ്ഞ് തരുന്നില്ല. എടുത്ത് കളഞ്ഞു, ഇനി പൊയ്ക്കോളാനാണ് പറയുന്നത്. അങ്ങനെയല്ല. നമ്മുടെ ബോഡി നിന്ന് പോയി. ഒന്ന് പൊട്ടിച്ചിരിക്കാൻ പറ്റിയിട്ടില്ല എനിക്കാ സമയത്ത്. എന്തിനാണ് ദേഷ്യപ്പെടുന്നതെന്നറിയില്ല. വഴിയിൽ കൂടെ ആരെങ്കിലും നടന്ന് പോകുന്നത് കണ്ടാലും ഞാൻ കരയുന്നു.

ഒരു ദിവസം രാത്രി എന്തിനാണെന്നറിയാതെ സങ്കടം വന്നു. സങ്കടം വന്ന് ജനലിന്റെ കമ്പിയിൽ പിടിച്ചിരുന്ന് കരഞ്ഞു. മഴക്കാറ് കണ്ടാൽ ആധി വരുന്നു. നമ്മുടെ ബോഡി വർക്ക് ചെയ്യുന്നത് ഹോർമോൺസ് കൊണ്ടാണ്. ബെഡിൽ പോലും ഹോർമോൺ ഇല്ലാതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. അതൊന്നും ഇവിടെ ആർക്കും അറിയില്ല. ആരും പറഞ്ഞ് കൊടുക്കുന്നില്ലെന്നും മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടി. മുറിച്ചെടുത്ത് മാറ്റാൻ എല്ലാവരും ഉണ്ട്. കാരണം രണ്ട് ലക്ഷം രൂപ കിട്ടും. കാൻസർ വരില്ല, എടുത്ത് കളഞ്ഞോ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ഹോസ്പിറ്റലുകൾ. ഭയങ്കര കച്ചവടമാണിതെന്നും മഞ്ജു പത്രോസ് പറയുന്നു.
സിനിമാ രംഗത്തെക്കുറിച്ച് തനിക്ക് പരാതികളൊന്നുമില്ലെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്. മറ്റേത് പ്രൊഫഷനേക്കാളും സൗകര്യങ്ങൾ അഭിനയ രംഗം തരുന്നുണ്ട്. ഒരു ചെലവും വരുന്നില്ല. ഇങ്ങനെയൊരു മേഖലയെ തള്ളിപ്പറയാൻ താനില്ല. സിനിമാ രംഗത്തിന് ആരും ആവശ്യമല്ല. മഞ്ജു പത്രോസ് ഇല്ലെങ്കിൽ പകരം മറ്റൊരാൾ വരും. അത് മനസിലാക്കേണ്ടതുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മഞ്ജു പത്രോസ്.


Click it and Unblock the Notifications