ഞാനത് സിദ്ധുവിന് അയച്ച് കൊടുത്തു, അമ്മ ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് കരഞ്ഞേനേ; മഞ്ജു പിള്ള
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാനാവാത്ത നടി ആണ് കെപിഎസി ലളിത. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയ കെപിഎസി ലളിതയുടെ വിയോഗം നികത്താനാവാത്ത വിടവ് ആയാണ് പ്രേക്ഷകരും സിനിമാ ലോകവും കാണുന്നത്.
അത്ര മാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ കെപിഎസി ലളിത തന്റെ അഭിനയ മികവ് തെളിയിച്ചു. ക്യാരക്ടർ റോളുകൾ ചെയ്യുന്ന ഒരു നടിക്ക് കിട്ടാവുന്ന പരമാവധി അംഗീകാരങ്ങളും പ്രശസ്തിയും കെപിഎസി ലളിതയ്ക്ക് ലഭിച്ചു.

അമ്മ വേഷങ്ങളും കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ ചെയ്ത കെപിഎസി ലളിത ഒരു റോളുകളിലും സ്റ്റീരിയോ ടെെപ് ചെയ്യപ്പെട്ടില്ലെന്നതാണ് കരിയറിൽ ഗുണം ചെയ്തത്. മനസ്സിനക്കരെ, രസതന്ത്രം, മണിച്ചിത്രത്താഴ്. കോട്ടയം കുഞ്ഞച്ചൻ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലെല്ലാം കെപിഎസി ലളിത ചെയ്ത വേഷം ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായിരുന്നു.

സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം കെപിഎസി ലളിതയ്ക്ക് ഉണ്ടായിരുന്നു. കെപിഎസി ലളിതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തികളിലൊരാളാണ് നടി മഞ്ജു പിള്ള. തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയ്ക്കിടെ ആണ് ഈ ബന്ധം വളർന്നത്.
കെപിഎസി ലളിതയോടൊപ്പം എപ്പോഴും കാണുന്ന കാണുന്ന വ്യക്തി ആയിരുന്നു മഞ്ജു പിള്ള.

കെപിഎസി ലളിത അസുഖ ബാധിതയായി കിടന്നപ്പോഴും മഞ്ജുവിന്റെ സാന്നിധ്യം അടുത്ത് ഉണ്ടായിരുന്നു. അമ്മയെയും മകളെയും പോലെയാണ് രണ്ട് പേരെയും പ്രേക്ഷകർ കണ്ടത്. കെപിഎസി ലളിതയെക്കുറിച്ച് മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. തന്റെ അഭിനയത്തെ കെപിഎസി ലളിതയുമായി താരതമ്യം ചെയ്ത് വന്ന ഒരു കമന്റിനെക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചു.

'ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഭയങ്കരമായി ടച്ച് ചെയ്തു. കെപിഎസി ലളിത ഇനി ജീവിക്കും, മഞ്ജുവിലൂടെ എന്ന്. അത് സിദ്ധുവിന് ഞാൻ അയച്ച് കൊടുത്തു. സിദ്ധൂ എന്റെ കണ്ണ് നിറഞ്ഞു ഐ റിയലി മിസ് എന്ന് പറഞ്ഞ്. അമ്മ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞേനെ. ഞാനത്ര ക്ലോസ് ആയിരുന്നു ലളിതാമ്മയുമായി. എന്നെ ഒരുപാട് വഴക്ക് പറയുമായിരുന്നു'

'ചീത്ത പറയും, പിണങ്ങി ഇരിക്കുകയെല്ലാം ചെയ്യും. പക്ഷെ ഒരു ആവശ്യം വന്നാൽ ആദ്യം വിളിക്കുക എന്നെയാണ്. കാരണം സിദ്ധുവിനെ സമയത്തിന് കിട്ടില്ല. ശ്രീക്കുട്ടി ഇവിടെ ഇല്ല. ഞാനാണ് പത്ത് വർഷത്തോളം കൂടെ ഉണ്ടായിരുന്നത്. അമ്മ കിടക്കുന്നത് ഞാൻ കണ്ടു. ഞാൻ ആഗ്രഹിച്ചത് ഒന്നുകിൽ നന്നാക്കിത്തരണം, ഇങ്ങനെ കിടത്തരുതെന്നാണ്. പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയെങ്കിലും നന്നായെന്ന് തോന്നി,' മഞ്ജു പിള്ള പറഞ്ഞതിങ്ങനെ.
ടീച്ചർ ആണ് മഞ്ജു പിള്ളയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ ശക്തമായ വേഷമാണ് മഞ്ജു പിള്ള ചെയ്തത്. 2022 ഫെബ്രുവരിയിൽ ആണ് കെപിഎസി ലളിത മരിക്കുന്നത്. കരൾ രോഗവും പ്രമേഹവും മൂലം ഏറെ നാൾ ചികിത്സയിൽ ആയിരുന്നു. 74ാം വയസ്സിലാണ് കെപിഎസി ലളിത മരിക്കുന്നത്.


Click it and Unblock the Notifications