പ്രിയദർശിനി തിരിച്ചറിഞ്ഞു, മഞ്ജു വാര്യർ എന്ന് മനസിലാക്കും; എമ്പുരാനിൽ കണ്ടത് ഒരംശം മാത്രം
കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുന്നിൽ എമ്പുരാനെത്തിയപ്പോൾ അഭിപ്രായങ്ങൾ പലതാണ്. ആദ്യ ഭാഗം ലൂസിഫറുമായുള്ള താരതമ്യമാണ് പ്രധാന ചർച്ചകളിലൊന്ന്. ലൂസിഫറിൽ നിന്നും എമ്പുരാനിലേക്ക് എത്തുമ്പോഴേക്കും കഥാപരിസരത്ത് വന്ന മാറ്റങ്ങൾ ഏറെയാണ്. കഥാപാത്രങ്ങളും മാറി. ലൂസിഫറിൽ തിളങ്ങിയ ചില കഥാപാത്രങ്ങൾക്ക് എമ്പുരാനിലേക്ക് എത്തുമ്പോൾ കാര്യമായൊന്നും ചെയ്യാനില്ല. എന്നാൽ ഏവരും ശ്രദ്ധിച്ച കുറച്ച് അഭിനയ മുഹൂർത്തങ്ങൾ മഞ്ജു വാര്യർക്കുണ്ടായിരുന്നു. ലൂസഫറിലെ പ്രിയദർശിനിയല്ല ഒരു പരിധി വരെ എമ്പുരാനിലെ പ്രിയദർശിനി.
സ്ക്രീൻ സ്പേസ് താരതമ്യേന കുറവാണ്. എന്നാൽ ലഭിച്ച സീനുകൾ എമ്പുരാനിലെ നിർണായക സീനുകളാണ്. ഇവ മഞ്ജുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. ലൂസിഫർ ആരാധകർക്ക് എമ്പുരാനിൽ കണക്ട് ചെയ്യാൻ പറ്റിയ ഏക കഥാപാത്രം ഒരുപക്ഷെ പ്രിയദർശിനിയായിരിക്കും. ബാക്കിയെല്ലാവരും എമ്പുരാനിലെ സംഘർഷ ഭരിതമായ കഥാഗതിയിൽ അങ്ങിങ്ങായി തപ്പിത്തടയുന്നുണ്ട്. കാത്തിരുന്ന ഖുറേഷി അബ്രഹാം പോലും പലയിടത്തും പ്രേക്ഷകരെ സങ്കോചത്തിലാക്കി.

ഇതാണോ പ്രതീക്ഷിച്ച ഖുറേഷി എന്ന് തോന്നിയവരില്ലെന്ന് പറയാനാകില്ല. എന്നാൽ പ്രിയദർശിനിയുടെ കാര്യത്തിൽ അങ്ങനെയൊരു ചിന്ത വന്നേക്കില്ല. കലാപം, അണ്ടർ വേൾഡ്, പ്രതികാരം തുടങ്ങി ലോകം മുഴുവൻ ചുറ്റുന്ന 'മാൻ മേഡ്' കഥാപരിസരത്ത് പ്രിയദർശിനിയെന്ന കഥാപാത്രം ഒരുപരിധി വരെ പിടിച്ച് നിന്നു. പക്ഷെ പോരായ്മകളുമുണ്ട്. ആശ്രിതത്വം പ്രിയദർശിനിയെ വിടാതെ കൂടെയുണ്ട്. സ്റ്റീഫന്റെ സംരക്ഷണ വലയത്തിൽ നിൽക്കുന്ന സഹോദരി തന്നെയാണ് ഇത്തവണയും.
സ്റ്റീഫൻ പറയുന്നതനുസരിച്ചാണ് പ്രിയദർശിനി നിർണായക ഘട്ടത്തിലും മുന്നോട്ട് നീങ്ങുന്നത്. ഈ സീൻ കയ്യടി നേടി. പക്ഷെ മഞ്ജുവെന്ന അഭിനേത്രിയെ വെച്ച് ഇതിൽ കൂടുതൽ രോമാഞ്ചം തരുന്ന രംഗങ്ങൾ മുരളി ഗോപിക്കും പൃഥ്വിരാജിനും തരാനായേനെ. പ്രിയദർശിനിയെന്ന കഥാപാത്രത്തിന് അത്രത്തോളം ആഴവുമുണ്ട്. പല രംഗങ്ങളിലെയും മഞ്ജുവിന്റെ നോട്ടങ്ങളും ഡയലോഗ് ഡെലിവറിയിലെ കൃത്യതയും കാണുമ്പോൾ ഈ അഭിനേത്രിയുടെ കഴിവിനോട് എന്നാണ് മലയാള സിനിമാ ലോകം പൂർണമായും നീതി പുലർത്തുക എന്ന് തോന്നിപ്പോകും.

ഇനി കഥാപാത്രത്തിന്റെ ഗ്രാഫെടുത്താലും മെച്ചപ്പെടുത്താനേറെയുണ്ട്. എമ്പുരാനിലും ലൂസിഫറിലുമെല്ലാം അങ്ങിങ്ങായി ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിന്റെയും നേതാക്കളുടെയും റഫറൻസുണ്ടെന്ന വാദം ശക്തമാണ്. പക്ഷെ ഒരു സ്ത്രീ പ്രബല രാഷ്ട്രീയ സാന്നിധ്യമായി വളർന്ന് വരുന്നത് മുരളി ഗോപിയുടെ എഴുത്തിൽ നായകന്റെ നിഴലിൽ നിന്ന് മാത്രമാണ്.
കെൽപ്പുള്ള ഒരു വനിതാ നേതാവിന്റെ റഫറൻസ് ഇന്ത്യൻ രാഷ്ട്രീയത്തിലില്ലാത്തത് കൊണ്ടല്ല അത്. കൊണ്ടും കൊടുത്തും വളർന്ന, സംഭവ ബഹുലമായ ജീവിതം നയിച്ചവരുമാണ് ഇന്ത്യയിൽ അധികാരക്കസരേ തൊട്ട സ്ത്രീകളെല്ലാം. പ്രിയദർശിനി എന്ന റോൾ എന്തുകൊണ്ടും കൾട്ട് കഥാപാത്രമാകാൻ കെൽപ്പുള്ളതാണ്. അത് ആ രീതിയിൽ ഉപയോഗിച്ചില്ലെന്ന് മാത്രം.
എമ്പുരാനിൽ പ്രിയദർശിനി താനെത്ര മാത്രം വലിയ സ്വാധീനമാണെന്ന് തിരിച്ചറിഞ്ഞ് ആ ശക്തി ഉപയോഗിക്കുന്നുണ്ട്. ഇതേ തിരിച്ചറിവാണ് മഞ്ജു വാര്യരുടെ കാര്യത്തിൽ ആരാധകർ ആഗ്രഹിക്കുന്നത്. മലയാള സിനിമാ ലോകം കാണേണ്ട ഏറ്റവും വലിയ മാസ് നായിക നടിക്കാണ് എമ്പുരാനിലും വേട്ടയാനിലുമെല്ലാം കുറച്ച് സീനുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നത്.
തനിക്ക് കെട്ടുറപ്പുള്ള കഥയും കഥാപാത്രവും വേണമെന്ന് പറയാൻ എന്ത് കൊണ്ടും അർഹതയുള്ള നടി. ഈ പവർ മഞ്ജു വാര്യർ ഉപയോഗിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം. അതേസമയം തിരിച്ച് വരവിൽ മഞ്ജു വാര്യരുടെ ടാലന്റ് പുറത്തെടുത്ത ചുരുക്കം സിനിമകളിൽ ഉൾപ്പെട്ടതാണ് എമ്പുരാനും ലൂസിഫറുമെന്നതും എടുത്ത് പറയേണ്ടതാണ്. മഞ്ജുവിലെ പ്രതിഭയുടെ ഒരു അംശം മാത്രമേ അപ്പോഴും ഈ സിനിമകളിലേക്ക് വേണ്ടി വന്നുള്ളൂ.


Click it and Unblock the Notifications











