'വാലിബനിലേക്ക് കൂടുവിട്ട് കൂടുമാറിയ ലാലേട്ടൻ, ഭ്രമിപ്പിക്കുന്ന ഫ്രെയിമുകൾ, ഇത് ഒരു കംപ്ലീറ്റ് എൽജെപി സിനിമ'
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എങ്ങും ചർച്ചാ വിഷയം മോഹൻലാൽ സിനിമ മലൈക്കോട്ടൈ വാലിബനാണ്. അടുത്തിടെ തിയേറ്ററുകളിൽ എത്തിയതിൽ ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയ സിനിമയാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിയ മലൈക്കോട്ടൈ വാലിബൻ. സിനിമയ്ക്ക് ലാഗാണെന്നും നാടകത്തെ അനുസ്മരിപ്പിക്കുന്ന ഡയലോഗാണെന്നുമാണ് ഏറെയും വിമർശനം. ഉറക്കഗുളികയെന്ന് ഈ സിനിമയെ വിശേഷിപ്പിച്ചവരും നിരവധിയാണ്.
ലാലേട്ടന്റെ ഇൻട്രോ സമയത്ത് തിയേറ്റർ കത്തുമെന്ന് സഹസംവിധായകനായ ടിനു പാപ്പച്ചൻ പറഞ്ഞിരുന്നു. ആ വീഡിയോ അടക്കം എടുത്താണ് മലൈക്കോട്ടൈ വാലിബൻ സിനിമയെ ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നത്. എന്നാലിപ്പോൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുപോയി മലൈക്കോട്ടൈ വാലിബൻ എന്ന് പറയുകയാണ് നടി മഞ്ജു വാര്യർ. തിയേറ്റർ അനുഭവം പങ്കിട്ട് മഞ്ജു വാര്യർ കുറിച്ച കുറിപ്പ് വൈറലാണ്.

വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ് എന്നാണ് മഞ്ജു വാര്യർ കുറിച്ചത്. 'സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമ്മവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.'
'ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്. ചതിയൻമാരായ മല്ലൻമാരും കുബുദ്ധിക്കാരായ മന്ത്രിമാരും ചോരക്കൊതിയൻമാരായ രാജാക്കൻമാരും ക്രൂരൻമാരായ പടയാളികളും ഒപ്പം നല്ലവരായ ജനങ്ങളും നർത്തകരും മയിലാട്ടക്കാരും ല്ലാം പണ്ടെങ്ങോ വായിച്ച് മറന്ന ഒരു ചിത്രകഥയെ ഓർമിപ്പിച്ചു.'
'കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയേറ്ററിൽ നിന്നിറങ്ങിയിട്ടും മനസിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ട് കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്ത് കൂടുതൽ പറയാൻ... വാലിബൻ ഒരു കംപ്ലീറ്റ് എൽജെപി സിനിമയാണ്.'
'ഇതിന് മുമ്പ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണ രീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അത് വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിന് മാത്രം ചെയ്യാനാവുന്ന ഒന്ന്', എന്നാണ് മലൈക്കോട്ടൈ വാലിബൻ കണ്ട അനുഭവം പങ്കിട്ട് മഞ്ജു വാര്യർ കുറിച്ചത്.

ആദ്യത്തെ രണ്ട് ദിവസം ഫസ്റ്റ് ഡെ ഫസ്റ്റ് ഷോ കണ്ടവരുടെ റിവ്യുവിനെ അടിസ്ഥാനപ്പെടുത്തി പലരും ആര് വാലിബനെ കുറിച്ച് നല്ല പോസ്റ്റുകൾ പങ്കിട്ടാലും വിമർശനം നേരിടേണ്ടി വരുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. പലരും ഒരു മുത്തശ്ശിക്കഥ പോലെ സിനിമ ആസ്വദിച്ച് മികച്ച കാഴ്ചാനുഭവം ലഭിച്ചുവെന്നാണ് അഭിപ്രായപ്പെടുന്നത്. മഞ്ജുവിന്റെ റിവ്യുവിന് താഴെയും പോസറ്റീവ് കമന്റുകൾ കുമിയുകയാണ്.
ഇപ്പോൾ ഇറങ്ങുന്ന യാതൊരു കഴമ്പും ഇല്ലാത്ത സിനിമകളിൽ നിന്ന് മാറി ഇത്തരം നല്ല സിനിമകൾ കാണാൻ നമ്മുടെ തലമുറ തയ്യാറാവട്ടെ, മലൈകൊട്ടൈ വലിബൻ ഒരു സ്ലോ പോയ്സണാണ്. ആസ് യുഷൂവൽ ആസ് ലിജോ മാജിക്, ഒരു സ്വപ്നം കാണുന്നതുപോലെയാണ് മലൈക്കോട്ടെ വാലിബൻ അനുഭവപ്പെട്ടത്. ഓരോ സീനുകളും മനസിലങ്ങനെ നിറഞ്ഞ് നിൽക്കുകയാണിപ്പൊഴും എന്നെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications