'സുഹൃത്തുക്കൾ കഴിഞ്ഞിട്ടേ അവന് അമ്മയും അനിയനുമുള്ളു, കാണാതിരുന്നാൽ വീണ്ടും ടൂറ് പോയോയെന്ന തോന്നലാണ്'
'മനിതർ ഉണർതുകൊള്ള ഇത് മനിത കാതലല്ല... അതയും താണ്ടി പുനിതമാനത്...', മഞ്ഞുമ്മൽ ബോയ്സ് ക്ലൈമാക്സ് കണ്ടിറങ്ങുന്നവർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഉറക്കെ പറയുന്ന ഒരു ഡയലോഗാണിത്. മലയാള സിനിമയുടെ പുതുതലമുറയിലെ മിടുക്കന്മാർ അവരുടെ പ്രതിഭ ഫിലിം മേക്കിങിലൂടെ തെളിയിച്ചുകൊണ്ട് ഇടക്കാലത്ത് പിറകോട്ട് നടന്ന മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന നിലയിലുള്ള മികച്ച സിനിമകൾ സംഭാവന നൽകുകയാണ്. മഞ്ഞുമ്മൽ ബോയ്സ് അതിനൊരു ഉദാഹരണമാണ്.
ഒരു യഥാർത്ഥ സംഭവത്തെ അതിമനോഹരമായ ഒരു സിനിമയാക്കുവാൻ ഒരു മികച്ച കലാകാരനെ സാധിക്കൂ. ചിദംബരം അതിൽ പൂർണമായും വിജയിച്ചു. ആത്മാർത്ഥമായ സുഹൃത്ത് ബന്ധങ്ങളെ കുറിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് പറയുന്നത്. സൗബിൻ, ശ്രീനാഥ് ഭാസി, ചന്തു സലിം കുമാർ, ജീൻ പോൾ ലാൽ, അരുൺ കുര്യൻ, ഗണപതി, ദീപക്, ബാലു, ഗണപതി ഉൾപ്പെടെയുള്ള യുവ നടന്മാരുടെ ഒരു വലിയ നിര തന്നെയാണ് സ്‌ക്രീനിൽ മഞ്ഞുമ്മൽ ബോയ്സായി മാറിയത്.

മഞ്ഞുമ്മൽ ബോയ്സ് ഗുണ കേവിൽ നിന്നും സുഹൃത്തിനെ പുറത്തെത്തിക്കാൻ എത്രത്തോളം ശ്രമിച്ചുവെന്നതും ഇരുട്ടും വവ്വാലുകളും നിറഞ്ഞ ഗുഹയ്ക്കുള്ളിൽ കിടന്ന് സുഭാഷ് എന്താണ് അനുഭവിച്ചതെന്നും റിയൽ മഞ്ഞുമ്മൽ ബോയ്സിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും അറിയുന്നത് മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ റിലീസിനുശേഷമാണ്.
അതുകൊണ്ട് തന്നെ മരണത്തെ മുഖാമുഖം കണ്ട് തിരികെ വന്ന മകനെ കുറിച്ച് കൂടുതൽ മനസിലാക്കിയതോടെ അമ്മ രത്നമ്മയ്ക്കും കഴിഞ്ഞ കാലം ഓർത്തെടുത്ത് പറയുമ്പോൾ വാക്കുകൾ ഇടറും. ഗുഹയ്ക്കുള്ളിൽ നിന്നും തിരികെ എത്തിയശേഷം ഏറെക്കാലം ഉറങ്ങാൻ വേണ്ടി കണ്ണടയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു സുഭാഷിന്.
അർധരാത്രി സ്വപ്നം കണ്ട് മകൻ അലറി വിളിച്ച് കരഞ്ഞ നാളുകളെല്ലാം രത്നമ്മ ഇന്നലെ നടന്നതുപോലെ ഓർക്കുന്നു. ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മകനെ കുറിച്ചും മഞ്ഞുമ്മൽ ബോയ്സിലെ മറ്റ് അംഗങ്ങളെ കുറിച്ചും രത്നമ്മ വാചാലയായത്. 'കരഞ്ഞുകൊണ്ടാണ് തിയേറ്ററിൽ നിന്നും ഇറങ്ങിപ്പോന്നത്. ഗുഹയ്ക്കുള്ളിൽ കിടന്ന് മോൻ ഒരുപാട് കഷ്ടപ്പെട്ടു. രണ്ടരമാസം ആയുർവേദ ചികിത്സയിലായിരുന്നു.'
'ഇപ്പോഴും ആ സമയം വരുമ്പോൾ അവന് നടുവേദനയൊക്കെ വരും. കുട്ടനോട് എനിക്ക് ദേഷ്യമില്ലായിരുന്നു. ഒരു മാസം കഴിഞ്ഞാണ് കുട്ടനാണ് രക്ഷപ്പെടുത്തിയതെന്ന് അറിഞ്ഞത്. തമിഴ് പേപ്പറിലൂടെയാണ് വാർത്ത അറിഞ്ഞത്. ആശുപത്രിയിൽ നിന്നും വന്നശേഷം ഉറങ്ങുമ്പോൾ ഇടയ്ക്കിടെ ഞെട്ടിയുണരും കരയും.'

'സുഭാഷിന്റെ വിവാഹം കഴിഞ്ഞിട്ടില്ല. പിന്നെ മതിയെന്ന് പറഞ്ഞ് നീട്ടി കൊണ്ടുപോവുകയാണ്. ആ ഗ്യാങ് ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഒരു വീട്ടിൽ ഒരു കല്യാണം വന്നാലും മരണമുണ്ടായാലും ഇവരെല്ലാം തന്നെയാണ് ആദ്യം എത്തുന്നത്. മോൻ വീട്ടിലേക്ക് വരാൻ താമസിക്കുമ്പോൾ ഇവൻ എവിടെയെങ്കിലും ടൂറുപോയി കാണുമോ എന്ന ടെൻഷൻ വരും.'
'പോകുമ്പോൾ പറയില്ല. പിന്നീട് വിളിക്കുമ്പോഴാണ് പറയുക. സുഹൃത്തുക്കൾ കഴിഞ്ഞിട്ടേ അവന് അമ്മയും അനിയനുമുള്ളു', എന്നാണ് മകൻ സുഭാഷിനെ കുറിച്ച് അമ്മ രത്നമ്മ പറഞ്ഞത്.


Click it and Unblock the Notifications











