അച്ഛൻ മരിച്ച് കിടന്നപ്പോൾ മമ്മൂട്ടിയെ കണ്ട് ആരവം; ദേഷ്യം വന്ന പൃഥി ചെയ്തതെന്തെന്ന് മനോജ് കെ ജയൻ
മലയാള സിനിമയില സൂപ്പർ താരമായാണ് നടൻ പൃഥിരാജ് ഇപ്പോൾ അറിയപ്പെടുന്നത്. റിയലിസ്റ്റിക് സിനിമകളുടെ അലയാെലികൾക്കിടയിലും മാസ് സിനിമകളിലൂടെ തന്റെ താരമൂല്യം നിലനിർത്തിയ താരവുമാണ് പൃഥിരാജ്. സിനിമാ ലോകത്ത് ആദ്യ കാലത്ത് വ്യാപക വിമർശനങ്ങൾ പൃഥിരാജിന് നേരെ വന്നിരുന്നു. പൃഥിരാജ് അഹങ്കാരി ആണെന്ന ആരോപണവും ശക്തമായിരുന്നു.
സിനിമാ ലോകത്ത് പൃഥിക്ക് നേരെ വിലക്കുകൾ വന്ന സമയവും ഉണ്ടായിരുന്നു. എന്നാൽ പിന്നീട് പൃഥി സിനിമാ ലോകത്ത് ഏവർക്കും സ്വീകാര്യനാവുകയും മലയാള സിനിമയിലെ അവഗണിക്കാൻ പറ്റാത്ത സാന്നിധ്യം ആയി പൃഥിരാജ് മാറുകയും ചെയ്തു. ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ മനോജ് കെ ജയൻ.

'സുകുമാരേട്ടന്റെ മൃതദേഹം കലാഭവൻ തിയറ്ററിന്റെ വെളിയിൽ പ്രദർശനത്തിന് വെച്ചപ്പോൾ ഭയങ്കര ജനക്കൂട്ടം ആണ്. മോഹൻലാലും മമ്മൂട്ടിയെല്ലാം വരുന്നു. ആളുകൾക്ക് മരണ വീടാണെന്നൊന്നുമല്ല. ഇവരെയൊക്കെ കണ്ടപ്പോൾ ഭയങ്കര ബഹളം ആണ്. മൃതദേഹത്തിനടുത്ത് ഞാൻ എത്തിയപ്പോൾ ഇന്ദ്രൻ എല്ലാവരെയും വിഷ് ചെയ്യുന്നുണ്ട്. പൃഥിരാജ് ഒരു നിൽപ്പാണ്. ആരെയും നോക്കുന്നൊന്നുമില്ല. ഒരു കണ്ണട വെച്ചിട്ടുണ്ട്'

'ഞാൻ മെെ സ്റ്റോറിയുടെ സെറ്റിൽ വെച്ച് ഈ സംഭവം എടുത്തിട്ടു. മോനെ നിന്നെ ആദ്യം കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രൻ അന്ന് ലൈവായി നിൽക്കുന്നുണ്ട്. നീ മാത്രം എന്താണ് ആരെയും മെെൻഡ് ചെയ്യാതെ നിന്നതെന്ന് ചോദിച്ചു. ചേട്ടാ ചേട്ടനോർക്കുന്നുണ്ടോ'
'എന്റെ അച്ഛൻ അവിടെ മരിച്ച് കിടക്കുമ്പോൾ ഓരോ ആർട്ടിസ്റ്റ് വരുമ്പോഴും ആളുകൾക്ക് ആരവം ആണ്. മമ്മൂട്ടിയെന്നൊക്കെ പറഞ്ഞ് ഭയങ്കര ബഹളം. എന്തൊരു ആളുകളാണ് ഇത്. എന്റെ അച്ഛനാണ് അവിടെ കിടക്കുന്നത്. ആളുകളുടെ ഈ ആറ്റിറ്റ്യൂഡ് കണ്ടിട്ട് ഞാൻ വെറുത്ത് നിന്നതാണ്. അതാണ് ഞാൻ ആരെയും മൈൻഡ് ചെയ്യാതെ നിന്നതെന്ന് പറഞ്ഞു'

'ആ ഒരു നിലപാട് എല്ലാക്കാലത്തുമുള്ള മനുഷ്യനാണ്. എന്നെ എവിടെ വെച്ച് കണ്ടാലും വലിയ സ്നേഹവും ബഹുമാനവും കാണിക്കും. പ്രത്യേകിച്ച് സുകുവേട്ടൻ അവസാന കാലത്ത് പടം സംവിധാനം ചെയ്യാനിരുന്നിരുന്നു. അതിൽ ഞാനായിരുന്നു നായകൻ. അവസാന കാലത്ത് ചേട്ടനെക്കുറിച്ച് അച്ഛൻ പറയുമായിരുന്നെന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ആത്മബന്ധം എവിടെയൊക്കെയോ ഉണ്ട്. എന്ന് വെച്ച് രാജുവിന്റെ എല്ലാ പടങ്ങളും ഞാനില്ല. നല്ല കഥാപാത്രങ്ങൾ ഉണ്ടെങ്കിലേ വിളിക്കൂ,' മനോജ് കെ ജയൻ പറഞ്ഞു.

1997 ജൂൺ മാസത്തിലാണ് സുകുമാരൻ മരിക്കുന്നത്. ഈ സമയത്ത് മക്കളായ പൃഥിരാജും ഇന്ദ്രജിത്തും വിദ്യാർത്ഥികൾ ആയിരുന്നു. സുകുമാരന്റെ മരണത്തെക്കുറിച്ച് ഭാര്യ മല്ലിക സുകുമാരനും ഇടയ്ക്ക് സംസാരിക്കാറുണ്ട്. അപ്രതീക്ഷിതമായ മരണം തന്റെ കുടുംബത്തെ ബാധിച്ചിരുന്നെന്നും ആ വിഷമങ്ങൾ മറക്കാൻ സമയമെടുത്തെന്നും മല്ലിക സുകുമാരൻ നേരത്തെ പറഞ്ഞിരുന്നു.

ലൂയിസ് ആണ് മനോജ് കെ ജയന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. സിനിമകളിൽ പഴയത് പോലെ സജീവമല്ല മനോജ് കെ ജയൻ. താൻ ആരോടും അങ്ങോട്ട് പോയി അവസരം ചോദിക്കാറില്ലെന്ന് നടൻ പറയുന്നു. അതേസമയം അവസരം ചോദിക്കുന്നത് തെറ്റല്ലെന്നും തനിക്കതിന് മടി ആയിട്ടാണെന്നും മനോജ് കെ ജയൻ പറഞ്ഞു.


Click it and Unblock the Notifications