ഏഴ് വയസുള്ള കുഞ്ഞുമായി ചെന്നൈയിൽ നിന്നും വരുമ്പോൾ ഇതൊന്നും ആലോചിച്ചില്ല; ഉർവശിയെ ഓർത്ത് വിതുമ്പി മനോജ്!
വീണ്ടും ഒരു താരപുത്രി കൂടി സിനിമയിൽ അരങ്ങേറാൻ പോവുകയാണ്. ഉർവശിയുടേയും മനോജ് കെ ജയന്റേയും മകളായ കുഞ്ഞാറ്റയെന്ന് അറിയപ്പെടുന്ന തേജാലക്ഷ്മിയാണ് മലയാള സിനിമയിൽ തുടക്കം കുറിക്കാൻ പോകുന്നത്. സുന്ദരിയായവൾ സ്റ്റൈല്ല എന്നാണ് സിനിമയുടെ പേര്. അച്ഛൻ മനോജ് കെ ജയനൊപ്പമാണ് ആദ്യ സിനിമയുടെ ലോഞ്ചിൽ പങ്കെടുക്കാൻ കുഞ്ഞാറ്റ എത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേതാക്കളുടെ പട്ടികയെടുത്താൽ അതിൽ ആദ്യ സ്ഥാനങ്ങളിൽ ഉർവശിയുണ്ടാകും.
മനോജ് കെ ജയനും ഉർവശിയെപ്പോലെ തന്നെ എല്ലാ റോളുകളും അനായാസം കൈകാര്യം ചെയ്യുന്ന നടനാണ്. രണ്ട് പ്രതിഭകളുടെ മകളായതുകൊണ്ട് കുഞ്ഞാറ്റയുടെ സിനിമാ പ്രവേശനം പ്രേകഷകരും പ്രതീക്ഷിച്ചിരുന്നു. ചടങ്ങിൽ ഉർവശിയെ കുറിച്ച് മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ലോഞ്ചിൽ വികാരധീനനായാണ് മനോജ് കെ ജയൻ സംസാരിച്ചത്.

ചെന്നൈയിൽ പോയി അമ്മയുടെ സമ്മതവും അനുഗ്രഹവും വാങ്ങിയ ശേഷമാണ് കുഞ്ഞാറ്റ സിനിമ കമ്മിറ്റ് ചെയ്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. ഏഴാമത്തെ വയസിൽ കുഞ്ഞിനേയും കൊണ്ട് ചെന്നൈയിൽ നിന്നും വരുമ്പോൾ ഒരിക്കലും ഇങ്ങനെയുള്ള കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. നന്നായി പഠിപ്പിക്കുക.
നല്ലൊരു ജോലിയൊക്കെ കിട്ടി കഴിയുമ്പോൾ നല്ലൊരു പയ്യനെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് സന്തോഷമായി പറഞ്ഞ് അയക്കുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എല്ലാം അവളുടെ ഇഷ്ടത്തിന് അനുസരിച്ച് ചെയ്ത് ഞാൻ ജീവിച്ചു. എന്റെ കരിയറിൽ പോലും ഇടയ്ക്കിടെ ഗ്യാപ്പ് വന്നതിന് കാരണം. എന്റെ മകളെ അതുപോലെ പുന്നാരിച്ച് നോക്കിയതുകൊണ്ടാണ്. മോൾക്ക് സ്കൂളിൽ പോകാനുള്ള എളുപ്പം നോക്കിയാണ് ഞാൻ വീട് പോലും വാങ്ങിയത്.
പ്ലസ് ടു കഴിഞ്ഞ് ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്ന ആഗ്രഹം മോൾ പറഞ്ഞിരുന്നു. അതായിരുന്നു ആദ്യമായി അവൾ പറഞ്ഞ ആഗ്രഹം. വിടാൻ ചെറിയ ഭയമുണ്ടായിരുന്നുവെങ്കിലും അവൾ ധൈര്യം കാണിച്ചപ്പോൾ അവിടെ ചേർത്തു. പിന്നീട് ബാംഗ്ലൂരിൽ തന്നെ ജോലിയും ചെയ്തു. അപ്പോഴെല്ലാം മോള് സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് അറിയില്ലായിരുന്നു.
സെൽഫ് മാർക്കറ്റിങ് ചെയ്യാത്ത നടനാണ് ഞാൻ. ആരെങ്കിലും വിളിച്ചാൽ മാത്രമാണ് സിനിമയിൽ അഭിനയിക്കാൻ പോകുന്നത്. അതുകൊണ്ട് തന്നെ മോള് സിനിമയിലേക്ക് വന്നാൽ ഞാൻ എങ്ങനെ മാനേജ് ചെയ്യും എന്നൊക്കെ ഓർത്ത് പേടിയായിരുന്നു. രണ്ട് വർഷം മുമ്പാണ് സിനിമ ഇഷ്ടമാണെന്നും അഭിനയിക്കാൻ താൽപര്യമുണ്ടെന്നും മോള് പറഞ്ഞത്. ആശയോടാണ് ആദ്യം പറഞ്ഞത്. ആശ മോൾക്ക് അമ്മ മാത്രമല്ല നല്ല സുഹൃത്ത് കൂടിയാണ്.

ആശയോടാണ് മോളുടെ കമ്യൂണിക്കേഷൻ കൂടുതൽ. ശേഷം മോളുടെ അഭിനയമോഹം ആളുകൾ അറിഞ്ഞോട്ടെയെന്ന് കരുതി വനിതയിൽ ഞാൻ ഒരു ഇന്റർവ്യുകൊടുത്തു. ഒരുപാട് ഓഫറുകളും വന്നു. അതുപോലെ അമ്മയോട് സിനിമയോട് താൽപര്യമുള്ള കാര്യം പറയാനും ഞാൻ പറഞ്ഞു. ചെന്നൈയിൽ പോകേണ്ടി വന്നാലും കുഴപ്പമില്ല. ഉർവശിയോട് പറയണമെന്നാണ് മോളോട് പറഞ്ഞത്. കാരണം അവളുടെ അനുഗ്രഹമാണ് ആദ്യം വാങ്ങേണ്ടത്.
ദക്ഷിണേന്ത്യ കണ്ട വേഴ്സറ്റാലിറ്റിയുള്ള നടിയാണ് ഉർവശി. അങ്ങനൊരാളുടെ മകളാണ് കുഞ്ഞാറ്റ. മോളുടെ കാര്യം വരുമ്പോഴെല്ലാം ഞാൻ ഇമോഷണലാകും. അങ്ങനെ കുഞ്ഞാറ്റ ചെന്നൈയിൽ പോയി. വളരെ സന്തോഷത്തോടെ അനുവാദം നൽകി. ഇന്ന് ഇവിടെ വരെ കാര്യങ്ങൾ എത്തി. പരസ്യ ചിത്രങ്ങൾ ചെയ്തിട്ടുള്ള ബിനു എന്നൊരാളാണ് കുഞ്ഞാറ്റയുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഉർവശിയാണ് ആദ്യം കഥ കേട്ടത്.
അവരുടെ അത്ര എക്സ്പീരിയൻസ് എനിക്കില്ലല്ലോ. അവർക്ക് ഇഷ്ടപ്പെട്ടു. അതിനുശേഷമാണ് ഞാൻ കഥ കേട്ടത്. ഉർവശിയും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങിയത്. ഞാനും അതുപോലെ തന്നെയാണ് കുഞ്ഞാറ്റ നടിയായി കാണാൻ എന്റെ അച്ഛനും ഏറെ ആഗ്രഹിച്ചിരുന്നുവെന്നും മനോജ് കെ ജയൻ പറഞ്ഞു.


Click it and Unblock the Notifications