താൻ വില്ലനാണെന്ന് ഞാൻ പറയില്ല, മനോജേ നിങ്ങളും ഹീറോയാണ്... ഭാര്യ സ്നേഹിയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്; മനോജ്
2025ൽ ഇതുവരെ തിയേറ്ററുകളിൽ എത്തിയതിൽ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ച ത്രില്ലർ സിനിമയായിരുന്നു ആസിഫ് അലി-അനശ്വര രാജൻ എന്നിവർ കേന്ദ്രകഥപാത്രങ്ങളായ രേഖാചിത്രം. വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്റെ സെറ്റിൽ നടന്ന സംഭവം എന്ന രീതിയിലാണ് രേഖാചിത്രത്തിന്റെ കഥ പറയുന്നത്.
യഥാർത്ഥത്തിൽ രേഖയെപ്പോലൊരു പെൺകുട്ടി കാതോട് കാതോരത്തിൽ അഭിനയിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല. പക്ഷെ സിനിമ കഴിയാറാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടോയെന്ന് ആരും ഒന്ന് സംശയിച്ച് പോകും. ചിത്രത്തിൽ നെഗറ്റീവ് റോളിലായിരുന്നു നടൻ മനോജ് കെ ജയൻ അഭിനയിച്ചത്. സിനിമയുടെ റിലീസിനുശേഷം ഏറ്റവും കൂടുതൽ കയ്യടി കിട്ടിയതും മനോജ് കെ ജയന്റെ പ്രകടനത്തിനാണ്.

ഇപ്പോഴിതാ സിനിമ കണ്ടശേഷം നടൻ മമ്മൂട്ടി തന്നോട് പറഞ്ഞ പ്രതികരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മനോജ് കെ ജയൻ. വക്കച്ചൻ വില്ലനാണെന്ന് താൻ ഒരിക്കലും പറയില്ലെന്നും താനും സിനിമയിൽ ഒരു ഹീറോയാടോ എന്നുമാണ് പറഞ്ഞതെന്നും മനോജ് കെ ജയൻ പറയുന്നു. തന്റെ വരാനിരിക്കുന്ന പുതിയ സിനിമ ലൗലിയുടെ പ്രമോഷന്റെ ഭാഗമായി മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
കുറ്റാന്വേഷണ ഡ്രാമ സിനിമയായിരുന്നു രേഖാചിത്രം. അതിൽ വക്കച്ചന്റെ കഥാപാത്രത്തെ കൂടുതൽ കാണിച്ച് പോകാനുള്ള സാധ്യത സ്ക്രിപ്റ്റിൽ ഇല്ല. എന്റെ സീനുകൾ കുറച്ച് കൂടിയുണ്ടായിരുന്നു. പക്ഷെ അവസാനമായപ്പോൾ അത് കട്ട് ചെയ്ത് പോയി. ആവശ്യത്തിനുള്ള സംഭവങ്ങൾ ആ കഥാപാത്രത്തിന് വേണ്ടി ചെയ്തുവെന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
കാരണം വക്കച്ചന്റെ ചെറുപ്പവും കാണിക്കുന്നുണ്ട്. പടം കണ്ടിട്ട് എന്റെ അടുത്ത് മമ്മൂക്ക വിളിച്ച് പറഞ്ഞത് എന്താണെന്ന് അറിയാമോ..?. എടോ താനും സിനിമയിൽ ഒരു ഹീറോയാടോ. താൻ വില്ലനാണെന്ന് ഞാൻ പറയില്ല. മനോജേ നിങ്ങളും ഒരു ഹീറോയാണ്. കാരണം അങ്ങനൊരു വലിയ നന്മയുടെ വശം അദ്ദേഹത്തിനുണ്ട്. അതായത് വക്കച്ചൻ എന്ന കഥാപാത്രത്തിനുണ്ട്.
പണ്ട് നടന്ന സംഭവത്തിൽ വക്കച്ചൻ ഒന്നും ചെയ്തിട്ടില്ല. ഭാര്യയാണ് എല്ലാ കുറ്റകൃത്യങ്ങളും മുൻകൈ എടുത്ത് ചെയ്യിച്ചത്. വക്കച്ചൻ ഭയങ്കര ഭാര്യ സ്നേഹിയും കുടുംബസ്നേഹിയും മകന്റെ മക്കളോട് സ്നേഹം പ്രകടിപ്പിച്ചും നല്ല രീതിയിൽ ജീവിക്കുന്നയാളാണ്. ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നയാളാണ്. അങ്ങനെ നോക്കുമ്പോൾ അയാളും ഒരു ഹീറോയാണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.

അത് കേട്ടപ്പോൾ എനിക്ക് ഒരു പുതിയ കണ്ടുപിടുത്തമായി തോന്നി എന്നാണ് മനോജ് കെ ജയൻ പറഞ്ഞത്. ജോഫിൻ ടി ചാക്കോയായിരുന്നു രേഖാചിത്രം സംവിധാനം ചെയ്തത്. സിനിമയിൽ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. പക്ഷെ മമ്മൂട്ടിയുടെ രൂപസാദൃശ്യമുള്ള ഒരു നടനെ വെച്ച് ചില ഭാഗങ്ങൾ റിക്രീയേറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രേഖാചിത്രം കാണുന്ന ആർക്കും മമ്മൂട്ടിയുടെ സാന്നിധ്യം ഉള്ളതായി അനുഭവപ്പെടും.
തിയേറ്ററിൽ ഇറങ്ങിയപ്പോൾ ലഭിച്ച അതേ സ്വീകാര്യത തന്നെ സിനിമയ്ക്ക് ഒടിടിയിൽ റിലീസ് ചെയ്തപ്പോഴും ലഭിച്ചിരുന്നു. അതേസമയം റിലീസിന് ഒരുങ്ങുന്ന ലൗലിയിൽ നായകൻ മാത്യു തോമസാണ്. ഒരു ഈച്ചയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗായികയും അഭിനേത്രിയുമെല്ലാമായ ശിവാംഗി കൃഷ്ണകുമാറാണ് ഈച്ചയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത്.


Click it and Unblock the Notifications