വീണ്ടും ദിഗംബരനാകില്ല; കാരണം പേടിയാണ്, തുറന്ന് പറഞ്ഞ് മനോജ് കെ ജയന്‍
മിനിസ്‌ക്രീനില്‍ ഇപ്പോഴും കാഴ്ചക്കാരെ സൃഷ്ടിക്കുന്ന ചിത്രമാണ് അനന്തഭദ്രം. 2005 ല്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം കാണികളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകനെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയായത് മനോജ് കെ ജയന്‌റെ ദിഗംബരനാണ്. അതുവരെ സിനിമയില്‍ കണ്ട നടനെ ആയിരുന്നില്ല ചിത്രത്തില്‍ കണ്ടത്. സിനിമ പ്രേമികളെ കോരിത്തരിപ്പിക്കുന്ന തരത്തിലുളള പ്രകടനമാണ് കാഴ്ചവെച്ചത്.

ഇപ്പോഴിത സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് പറയുകയാണ് മനോജ് കെ ജയന്‍. ബിഹൈന്റ്വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അനന്തഭദ്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനി ദിഗംബരനാകാന്‍ ഇല്ലെന്നുമാണ് നടന്‍ പറഞ്ഞത്. കാരണവും പറഞ്ഞിട്ടുണ്ട്.
''അനന്തഭദ്രം രണ്ടാം ഭാഗം വരുന്നുണ്ട്. എന്നാല്‍ വീണ്ടും ദിഗംബരനാകാന്‍ എനിക്ക് പേടിയാണ്. സത്യം പറഞ്ഞാല്‍ എനിക്ക് ആത്മവിശ്വാസമില്ലെന്ന് തന്നെ പറയാം. ഒരു ഭാഗം പോരെ ആ സിനിമയ്ക്ക്. കാരണം, ആദ്യ ഭാഗമായിരുന്നു നല്ലതെന്ന് ആളുകള്‍ പറയുന്ന ഒരു അവസ്ഥയിലേക്ക് നമ്മള്‍ എത്തിക്കണ്ടല്ലോ. ആ കാലത്തുണ്ടായ ഊര്‍ജത്തിലും പവറിലും ഡെഡിക്കേഷനിലുമൊക്കെ ചെയ്ത് പോയതായിരിക്കും ആ സിനിമ. വീണ്ടും അതിന്റെ പുറകെ പോകുന്നത് അത്ര പന്തിയല്ലെന്നാണ് എന്റെ അഭിപ്രായം. അത് കൊണ്ട് ദിഗംബരന്‍ പോലുള്ള കഥാപാത്രങ്ങള്‍ വന്ന് കഴിഞ്ഞാല്‍ വീണ്ടും അതിന്റെ പുറകേ പോകാന്‍ നിക്കരുത്,'' മനോജ് കെ. ജയന്‍ പറഞ്ഞു.
ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ അന്തം വിട്ട് പോയെന്നും സിനിമയ്ക്ക് വേണ്ടി തയ്യാറെടുപ്പുകളൊന്നും എടുത്തിട്ടില്ലെന്നും താരം പറഞ്ഞു.''ഡാന്‍സുമായി ഒരു ബന്ധവുമില്ലാത്ത ഒരാളാണ് ഞാന്‍. പടം കണ്ട് ചിലര്‍ എന്നോട് കളരിയുമായി ബന്ധമുണ്ടോ എന്നെക്കെ ചോദിച്ചിട്ടുണ്ട്. അതെല്ലാം അറിയാതെ സംഭവിച്ച് പോയതാണ്. ആ കഥാപാത്രമാവുമ്പോള്‍ നമ്മളില്‍ അറിയാതെ ഉണ്ടാവുന്ന സംഭവങ്ങളാവും അത്. ഒരു തയ്യാറെടുപ്പുകളും ചെയ്യാതെ വന്ന സിനിമയായിരുന്നു അത്.
സുനില്‍ പരമേശ്വരനായിരുന്നു അനന്തഭദ്രം സിനിമയുടെ കഥ എന്നോട് പറഞ്ഞത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ അന്തം വിട്ട് പോയി. ദിഗംബരനാകാന്‍ എന്നെ കൊണ്ട് കഴിയുമോ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന മണിയന്‍ പിള്ള രാജു ചേട്ടനാണ് എന്നെ കൊണ്ട് സാധിക്കും എന്ന് പറഞ്ഞ് എനിക്ക് ദിഗംബരനാകാന്‍ ആത്മവിശ്വാസം തന്നത്,'' മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.
മറ്റൊരു അഭിമുഖത്തില്‍ അനന്തഭഭ്രം നല്‍കിയ ഓര്‍മകളെ കുറിച്ച് പറഞ്ഞിരുന്നു. 'ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ച സിനിമയായിരുന്നു. ഓരോ ഷോട്ട് കഴിയുമ്പോള്‍ സന്തോഷ് ശിവന്‍ സാര്‍ പറയും വിശ്രമിച്ചോളൂ... ക്യാമറയും ലൈറ്റും ശരിയാക്കട്ടെയെന്ന് അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം ഫാസ്റ്റാണ് അദ്ദേഹം. നല്ല കഴിവുള്ള മനുഷ്യമാണ്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കുകയെ ചെയ്യൂ... നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും.' നടന്‍ പറഞ്ഞു.
'ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. ഞാന്‍ ബാറിലൊന്നും പോവാറില്ലായിരുന്നു. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഉപയോഗിച്ചിട്ടില്ല' മനോജ് കെ ജയന്‍ പറയുന്നു. അവസാനം റിലീസ് ചെയ്ത മനോജ് കെ ജയന്‍ സിനിമ സല്യൂട്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സിനിമ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിലൂടെയാണ് പ്രദർശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











