ആറാം തമ്പുരാൻ ഇയാൾ ചെയ്താൽ പൊളിഞ്ഞേനെ എന്ന് പലരും പറയുന്നുണ്ട്: മനോജ് കെ ജയൻ
മലയാളത്തിലെ മാസ്സ് ചിത്രങ്ങൾക്കും, നായക സങ്കല്പങ്ങൾക്കും പുതിയ മാനം നൽകിയ സിനിമകളിൽ ഒന്നാണ് 1997ൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ. മോഹൻലാൽ നായകനായി, ഷാജി കൈലാസ് സംവിധാനവും, രഞ്ജിത്ത് രചനയും നിർവഹിച്ച ആക്ഷൻ ഡ്രാമ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റും, മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റുമായി മാറി. എന്നാൽ, അടുത്തിടെയാണ് ആറാം തമ്പുരാനിലെ നായക കഥാപാത്രം കണിമംഗലം ജഗന്നാഥനായി ആദ്യം പരിഗണിച്ചത് മോഹൻലാലിനെയല്ല എന്ന് മണിയൻപിള്ള രാജു വെളിപ്പെടുത്തിയത്. ആ വേഷം ആദ്യം എഴുതിയത് മനോജ് കെ ജയനെ മനസ്സിൽ കണ്ടായിരുന്നു.
ആറാം തമ്പുരാനിലേക്ക് പരിഗണിച്ച വിവരം അറിഞ്ഞിരുന്നില്ല: മനോജ് കെ ജയൻ
അടുത്തയിടെ ധീരൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കിടയിൽ ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുമ്പോഴാണ്, ആറാം തമ്പുരാൻ എന്ന സിനിമയെക്കുറിച്ച് മനോജ് കെ ജയൻ മനസ്സ് തുറന്നത്. മോഹൻലാൽ ചെയ്ത കണിമംഗലം ജഗന്നാഥൻ എന്ന റോളിലേക്ക് ആദ്യം പരിഗണിച്ചത് തന്നെയായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് പ്രശസ്ത നടൻ വെളിപ്പെടുത്തിയത്.

"എനിക്കറിയില്ലായിരുന്നു. അത് ഈയിടെക്ക് ഇവരൊക്കെ പറയുമ്പോഴാണ് ഞാൻ അറിയുന്നത്. അസുരവംശം കഴിഞ്ഞതോടെ ഹാപ്പി ആയിട്ടാണ് പിരിഞ്ഞത്. പ്രത്യേകിച്ച് ക്ലൈമാക്സ് ഒക്കെ എടുത്തിട്ട് ഷാജി കൈലാസ് ഒക്കെ എന്നെ വന്ന് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തിരുന്നു. ഡബ്ബിങ് സമയത്ത് രഞ്ജിത്ത് എന്നെ ഭയങ്കരമായി അപ്രീഷിയേറ്റ് ചെയ്തിരുന്നു. ഒരുപാട് സംസാരിച്ചു. ആ പടം കഴിഞ്ഞ് ഭയങ്കര സന്തോഷത്തിലാണ് ഞങ്ങൾ പിരിഞ്ഞത്. അപ്പോൾ നോർമലി, ഇത് പോലെ ഒരു സിനിമ കഴിഞ്ഞ് പിരിയുമ്പോൾ, ഇതേ ടീം തന്നെ, "എന്നാൽ പിന്നെ മനോജ് കെ ജയനെ വച്ച് അടുത്തതും പോവാം" എന്ന ചിന്തയിലേക്ക് പോയിക്കാണും. എന്നാൽ ഇതൊന്നും അന്ന് എനിക്കറിയില്ല," പ്രശസ്ത നടൻ വെളിപ്പെടുത്തി.
"ഈയിടെ മണിയൻപിള്ള രാജു ഇത് പറയുമ്പോഴാണ് ഞാൻ അറിയുന്നത്. ഇങ്ങനെ ഒരു കാരക്ടറിനെ കുറിച്ചും, സിനിമയെ കുറിച്ചും പുള്ളി യാദൃശ്ചികമായി മദ്രാസിൽ വച്ച് കേൾക്കാൻ ഇടയായി. അത് കേട്ടപ്പോൾ മണിയൻപിള്ള രാജു പറഞ്ഞു: "ഇത് മോഹൻലാലിനെ പോലെ ഒരാളൊക്കെ ചെയ്‌താൽ വേറെ ലെവെലിലേക്ക് മാറും. നമുക്ക് അങ്ങിനെ ഒന്ന് ആലോചിച്ചുകൂടെ," എന്ന്. ഇത് പുള്ളി തന്നെ പറഞ്ഞതാണ്. അപ്പൊ ഷാജി ലാലിന്റെ ഡേറ്റ് ഉടനെ കിട്ടുമോ എന്ന് ചോദിക്കുകയും, അത് അറേഞ്ച് ചെയ്യാമെന്ന് മണിയൻപിള്ള ഏൽക്കുകയും ചെയ്തു. അങ്ങനെ മേനക സുരേഷ്കുമാറിനെ കാണുകയും, അങ്ങനെ അവർ തമ്മിൽ ഡിസ്‌കസ് ചെയ്ത് ഈ പ്രൊജക്റ്റ് അങ്ങോട്ട് മാറി എന്നുള്ളതാണ്," മനോജ് കെ ജയൻ വിശദീകരിച്ചു.

കാവ്യയെ കാണാൻ മഞ്ജുവെത്തി? വെെരാഗ്യമില്ല, മഞ്ഞുരുകുന്നു, മകളുടെ കാര്യത്തിൽ ആലോചനയെന്ന് പല്ലിശേരി
"ഈ വീഡിയോയുടെ താഴെ പലരും കമന്റ്സ് ഒക്കെ ഇടുന്നുണ്ട്, "ഇത് മനോജ് കെ ജയൻ ചെയ്തിരുന്നെങ്കിൽ പൊളിഞ്ഞു പാളീസായി പോയേനെ," എന്നൊക്കെ പറഞ്ഞ്. അത് ഇപ്പോൾ ലാലേട്ടൻ ചെയ്ത കാരക്ടർ ആണ്. ഇത് പോലെ, ചമയത്തിലെ കഥാപാത്രങ്ങൾ ലാലേട്ടനെയും തിലകൻ ചേട്ടനെയും വച്ച് ചെയ്യാനിരുന്നതാണ്. അവരായിരുന്നു എനിക്കും മുരളിയേട്ടനും പകരം. അത് അന്നത്തെ അവരുടെ ഡെറ്റ്സ് പ്രശ്നം കാരണം മാറിപ്പോയതാണ്. എന്ന് വച്ച് ചമയത്തെ ഞാൻ മോശമായെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഇത് ഈ സിനിമ ഇത്രയും വലിയ ഹിറ്റ് ആയതുകൊണ്ട് മാത്രം വന്ന കമ്പാരിസൺ ആണ്. ഞാൻ ആറാം തമ്പുരാൻ ചെയ്തിരുന്നെങ്കിൽ, എന്റേതായ ഒരു ചെറിയ സിനിമയായിട്ട് അത് പോയേനെ, അത്രയേയുള്ളൂ," മനോജ് കെ ജയൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











