'ശ്രീനിയേട്ടന്റെ അടുത്ത് നിന്ന് മാറാറില്ല... മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ല, അവസാന നിമിഷം വരെ പ്രണയിച്ചു'
വളരെ വർഷങ്ങളായി ശ്രീനിവാസന്റെ കുടുംബ സുഹൃത്താണ് കർഷകനും അയൽവാസിയുമായ മനു ഫിലിപ്പ്. ഇരുവരും ഒരുമിച്ചാണ് ഏക്കറുകളോളം നീണ്ടു കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്ത് പോന്നിരുന്നത്. അവസാന നിമിഷങ്ങളിലും അദ്ദേഹത്തോടൊപ്പം മനു ഉണ്ടായിരുന്നു. മരണം പെട്ടന്ന് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ വേർപാടിനെ കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും മനുവിന്റെ കണ്ണുകൾ നിറയും.
മൂന്ന് മൂന്നര കൊല്ലം മുമ്പാണ് ശ്രീനിയേട്ടന് അസുഖം തുടങ്ങിയത്. ഒരു ദൂര യാത്ര കഴിഞ്ഞ് വന്നപ്പോൾ ഒരു വശം അൽപ്പം വീക്കായത് പോലെ തോന്നുന്നുവെന്ന് പറഞ്ഞു. അത് പരിശോധിച്ചപ്പോൾ മനസിലായി സ്റ്റോക്കിന്റെ ആരംഭമായിരുന്നുവെന്ന്. അവിടെയാണ് തുടക്കം മനു ഫിലിപ്പ് ആ കുടുംബവുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് പറഞ്ഞു.

പിന്നീട് അങ്ങോട്ട് അസുഖങ്ങൾ മാറി മാറി വന്നുകൊണ്ടിരുന്നു. മാത്രമല്ല നേരത്തെ മുതൽ ഷുഗറുള്ളയാളാണ്. സിഗരറ്റ് നന്നായി വലിക്കുമായിരുന്നു. കഥ എഴുതുമ്പോൾ മുറി അടച്ചിരുന്ന് ഭയങ്കരമായി വലിക്കുമായിരുന്നു. സിഗരറ്റ് വലിക്കുന്ന ശീലം മാറ്റാൻ ഒരുപാട് ശ്രമിച്ചു. മൂന്ന്, നാല് വർഷം വലി നിർത്തിയിരുന്നു. അമേരിക്കൻ ട്രിപ്പ് പോയി വന്നതോടെ രണ്ടാമത് വീണ്ടും തുടങ്ങി.
അതോടെയാണ് അസുഖം വരുന്നത് മെയിൻ സ്ട്രീം വൺ എക്സ്ക്ലൂസീവിന് നൽകിയ അഭിമുഖത്തിൽ മനു പറഞ്ഞു. കൃഷിയാണ് ശ്രീനിവാസനേയും മനുവിനേയും അടുപ്പിച്ചത്. ധ്യാൻ സ്വമേധയ വന്നാണ് അച്ഛന്റെ കൃഷി ഏറ്റെടുത്തത്. സാറിന് കൃഷിയോട് കൂടുതൽ അടുപ്പമുണ്ട്. ഇടയ്ക്കിടെ അപ്ഡേഷൻസ് ചോദിക്കും. ധ്യാനിന് അത്രത്തോളം അടുപ്പമില്ല. നെൽകൃഷി, പച്ചക്കറി കൃഷി എല്ലാമുണ്ട്.
വിളവെടുപ്പിന് എല്ലാം ശ്രീനിയേട്ടൻ വരാറുണ്ടായിരുന്നു. കൃഷിയോടുള്ള താൽപര്യം കൊണ്ടാണ് അദ്ദേഹം ഇത്രത്തോളം സ്ഥലം തന്നെ വാങ്ങിയത്. രണ്ടേക്കറിൽ തുടങ്ങിയ കൃഷിയാണ്. കാട് മുഴുവൻ വെട്ടിതെളിച്ചാണ് പാടമാക്കി മാറ്റിയെടുത്ത്. ഷൂട്ടിങ് തിരക്ക് കഴിഞ്ഞ് വന്നാൽ ആദ്യം വരുന്നതും കൃഷി ഇടത്തിലേക്കാണ്. വയ്യാതായപ്പോഴും കാറിൽ വന്ന് കൃഷിയൊക്കെ വീക്ഷിക്കുമായിരുന്നു മനു പറഞ്ഞു. കാല് പൊട്ടി ഓപ്പറേഷൻ കഴിഞ്ഞ് വീട്ടിൽ വന്നതേയുണ്ടായിരുന്നുള്ളു.
ഡയാലിസിസിന് കൊണ്ടുപോകാൻ വേണ്ടി വണ്ടിയിലേക്ക് കയറാൻ തുടങ്ങുകയായിരുന്നു. മനു എനിക്ക് ഭയങ്കര വേദനയാണെന്നാണ് കണ്ടയുടൻ ശ്രീനിയേട്ടൻ എന്നോട് പറഞ്ഞത്. അപ്പോഴെല്ലാം ചിരിച്ചുകൊണ്ട് തന്നെയായിരുന്നു സംസാരം. നടക്കാൻ ഒരു ആഗ്രഹം പറഞ്ഞു. കുറച്ച് ദൂരം നടന്നു. പെട്ടന്ന് വയ്യാതെയായി. ഉടനെ ഞങ്ങൾ എടുത്ത് വണ്ടിയിൽ കയറ്റി.

ശ്രീനിയേട്ടന്റെ മരണം വലിയ സങ്കടമായിപ്പോയി. വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എങ്ങനെയാണ് വണ്ടി ഓടിച്ച് പോയതെന്നും അറിയില്ല. ധ്യാനിനേയും വിനീതിനേയും വിവരങ്ങൾ അറിയിച്ചത് അർപ്പിതയാണ്. ശ്രീനിയേട്ടനൊപ്പം എപ്പോഴും ഉണ്ടായിരുന്നത് ചേച്ചിയാണ്. ചേച്ചിയെ കണ്ടില്ലെങ്കിൽ ശ്രീനിയേട്ടന് വിഷമമാണ്. കഥ എഴുതാനായി എവിടെ എങ്കിലും മാറി താമസിച്ചാൽ പോലും വിമല ചേച്ചിയെ ശ്രീനിയേട്ടൻ വിളിച്ച് വരുത്തും.
രണ്ടുപേരും തമ്മിൽ ഭയങ്കര സ്നേഹമാണ്. മരിക്കുന്നത് വരെ അവർ പ്രണയിച്ചു. വീട്ടിൽ വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു. ഒപ്പം ഞാനുണ്ടായിരുന്നു. കൊച്ചുമക്കളെ കാണുമ്പോൾ ശ്രീനിയേട്ടനുള്ള സന്തോഷം ഭയങ്കരമാണ്. കൂടെയുള്ളത് ധ്യാനിന്റെ മകളാണല്ലോ. നല്ലൊരു മനുഷ്യനാണ് ശ്രീനിയേട്ടൻ. മക്കളെ അവരുടെ ഇഷ്ടത്തിനാണ് അദ്ദേഹം വിട്ടേക്കുന്നത്.
അഭിമുഖങ്ങളിൽ എല്ലാം സംസാരിക്കുന്നത് പോലെ വീട്ടിൽ വന്നാലും എപ്പോഴും ചിരിയും വർത്തമാനവുമെല്ലാമാണ്. ഒരു മിനിറ്റ് പോലും ശ്രീനിയേട്ടന്റെ അടുത്ത് നിന്ന് ചേച്ചി മാറാറില്ല. അദ്ദേഹം മരിച്ചിട്ടും ചേച്ചിക്ക് മനസിലായില്ലെന്നും മനു ഫിലിപ്പ് പറയുന്നു.


Click it and Unblock the Notifications