ഐശ്വര്യയുടെ നായകനാവാൻ പലരും വിസമ്മതിച്ചത് ഈ കാരണം കൊണ്ട്, പക്ഷെ മമ്മൂട്ടി അത് കാര്യമാക്കിയില്ല: രാജീവ് മേനോൻ
കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന 2000ൽ പുറത്തിറങ്ങിയ രാജീവ് മേനോൻ സംവിധാനം ചെയ്ത റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ, ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒപ്പം, എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ ഗാനങ്ങളും, ഇന്നും ഏറെ പ്രശസ്തമാണ്. അടുത്തിടെ, സംവിധായകൻ രാജീവ് മേനോൻ, ക്ലാസിക് ചിത്രത്തിന്റെ കാസ്റ്റിംഗ് കഥകൾ വെളിപ്പെടുത്തിയിരുന്നു.
പ്രശസ്ത മാധ്യമപ്രവർത്തകൻ സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ, താൻ ഏറ്റവും ബുദ്ധിമുട്ടിയത് മമ്മൂട്ടി അവതരിപ്പിച്ച മേജർ ബാല എന്ന കഥാപാത്രത്തിന്റെ കാസ്റ്റിംഗിനാണ് എന്നാണ് സീനിയർ ഛായാഗ്രാഹകൻ കൂടിയായ സംവിധായകൻ പറഞ്ഞത്. കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ കാസ്റ്റിംഗ് നടക്കുമ്പോൾ, ബാല ആയി അഭിനയിക്കാൻ പല പ്രമുഖ താരങ്ങളെയും താൻ സമീപിച്ചിരുന്നുവെന്നും രാജീവ് മേനോൻ വെളിപ്പെടുത്തി. ഏറ്റവും അവസാനമാണ് മമ്മൂട്ടിയിലേക്ക് എത്തിയത്.

ഐശ്വര്യ റായ് അവതരിപ്പിച്ച മീനാക്ഷിയെ മാറി നിന്ന് സ്നേഹിക്കുന്ന മേജർ ബാല, ഇന്ന് ഏറെ ആരാധകരുള്ള കഥാപാത്രമാണ്. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും നായികയ്ക്ക് താങ്ങായി നിൽക്കുന്ന മെഗാസ്റ്റാറിന്റെ കഥാപാത്രത്തെ ഇന്ന് സോഷ്യൽ മീഡിയ വിളിക്കുന്നത് "ഗ്രീൻ ഫ്ലാഗ്" നായകൻ എന്നാണ്. പക്ഷെ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ കാസ്റ്റിംഗ് നടക്കുമ്പോൾ, മിക്ക നായകന്മാർക്കും മേജർ ബാല എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നില്ല.
"ആ കഥാപാത്രത്തിന്റെ സൗന്ദര്യം എന്ന് പറയുന്നത് - അയാൾ ഒരു കള്ളുകുടിയനാണ്, ഒരു കാൽ നഷ്ടപ്പെട്ട പട്ടാളക്കാരനാണ്. പക്ഷെ ആ ഒരു കാരണം പറഞ്ഞാണ് അന്നത്തെ ചില പ്രമുഖ നായകന്മാർ ആ റോൾ ഒഴിവാക്കിയത്. ഒരു കാലില്ലാത്ത ആളായി അഭിനയിക്കാൻ താത്പര്യമില്ല എന്ന് തുറന്നു പറഞ്ഞവരുണ്ട്. പക്ഷെ മമ്മൂട്ടി ഒരിക്കൽ പോലും അതൊന്നും കാര്യമാക്കിയതേയില്ല," രാജീവ് മേനോൻ വെളിപ്പെടുത്തി.

മമ്മൂട്ടി അസുഖത്തെ നേരിട്ടത് ലാഘവത്തോടെ, രുചി പോയെന്ന് ഇടയ്ക്ക് പറഞ്ഞു: ശ്രീരാമൻ പറയുന്നു
"വലതു കാൽ യുദ്ധത്തിൽ നഷ്ടപ്പെട്ട പട്ടാളക്കാരനാണ് മേജർ ബാല. അത് കൊണ്ട് നടക്കുമ്പോൾ വലതു ഭാഗത്തേക്കാണ് ചേരിയേണ്ടത് എന്ന് മമ്മൂട്ടി ആദ്യം തീരുമാനിച്ചിരുന്നു. പക്ഷെ ചിലപ്പോൾ ഷൂട്ടിങ്ങിന് ഇടയ്ക്ക് ചിലപ്പോഴൊക്കെ അദ്ദേഹം അത് മറന്നു പോവും. ഒരു ദിവസം നോക്കുമ്പോഴുണ്ട്, അദ്ദേഹം ഇടത് ഭാഗത്തേക്ക് ചെരിഞ്ഞ് നടക്കുകയാണ്. എന്റെ അസിസ്റ്റന്റ് ഡയറക്ടർ അത് പറയണോ വേണ്ടയോ എന്ന് കൺഫ്യൂഷനിൽ ആയിപ്പോയി. പിന്നെ അദ്ദേഹം ചോദിക്കും, "ഞാൻ വലത് ഭാഗത്തേക്കാണോ, ഇടത് ഭാഗത്തേക്കാണോ ഞൊണ്ടേണ്ടത്," എന്ന്. അത് ആ സമയത്ത് സെറ്റിലെ വലിയ തമാശകളിൽ ഒന്നായിരുന്നു," സീനിയർ സംവിധായകൻ ഓർത്തെടുത്തു.
1811ൽ ഇംഗ്ലീഷ് നോവലിസ്റ്റ് ആയ ജെയിൻ ഓസ്റ്റിൻ എഴുതിയ 'സെൻസ് ആൻഡ് സെന്സിബിലിറ്റി' എന്ന ലോക പ്രശസ്ത നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജീവ് മേനോൻ ഒരുക്കിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. പ്രധാന കഥാപാത്രങ്ങളായ സൗമ്യ, മീനാക്ഷി എന്നിവരായി ബോളിവുഡ് താരങ്ങളായ തബുവും, ഐശ്വര്യ റായിയും വേഷമിട്ടു. ഐശ്വര്യയ്ക്ക് മുൻപ് മീനാക്ഷിയാകാൻ മലയാളി താരം മഞ്ജു വാര്യരെ സംവിധായകൻ സമീപിച്ചെങ്കിലും, ദിലീപിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച നടി ആ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
മമ്മൂട്ടി മീനാക്ഷിയെ പ്രണയിക്കുന്ന മേജർ ബാലയായി എത്തിയപ്പോൾ, മനോഹർ എന്ന യുവ സംവിധായകന്റെ റോൾ അജിത് കുമാറിന്റെ കൈയിൽ ഭദ്രമായിരുന്നു. അബ്ബാസ് ശ്രീകാന്ത് ആയി വേഷമിട്ട ചിത്രത്തിൽ, ശ്രീവിദ്യ, മണിവണ്ണൻ, രഘുവരൻ, ശ്യാമിലി, നിഴൽകൾ രവി, അനിതാ രത്‌നം, ഉണ്ണികൃഷ്ണൻ നമ്പൂതിരി, തുടങ്ങിയ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു.


Click it and Unblock the Notifications











