'അടിക്കിടെയുണ്ടായ മുറിവ് ചികിത്സിച്ചപ്പോൾ ട്യൂമർ കണ്ടെത്തി, രാജുവേട്ടന്റെ കല്യാണക്കുറി ഒപ്പിച്ച് അവരെ കണ്ടു'
മലയാള സിനിമയിലെ പുത്തൻ താരോദയം എന്ന വിശേഷണമാണ് ആൻസൺ പോളിന് സിനിമാപ്രേമികൾ നൽകിയിട്ടുള്ളത്. നായകനായും വില്ലനായുമെല്ലാം ആൻസൺ പെർഫെക്ടാണ്. ആൻസൺ പോൾ എന്ന പേര് മലയാളിക്ക് സുപരിചിതമാകുമ്പോൾ തന്നെ മറ്റ് ഇൻഡസ്ട്രികളും ഇദ്ദേഹത്തെ നോട്ടമിട്ട് കഴിഞ്ഞുവെന്നതാണ് സത്യം. ഏത് ഫ്രെയിമിലും നായകനായും വില്ലനായും ഉയർത്തി കാണിക്കാവുന്ന സ്റ്റാർ മെറ്റീരിയലാണ് ആൻസൺ പോൾ. അതിയായ സിനിമാ മോഹമാണ് അസുഖത്തെ പോലും അതിജീവിക്കാൻ ആൻസണിനെ സഹായിച്ചത്.
പത്ത് വർഷം മുമ്പ് ബ്രെയിൻ ട്യൂമർ കണ്ടെത്തുമ്പോൾ ഇനി എത്ര കാലം ജീവിക്കും എന്നതിൽ യാതൊരു വ്യക്തതയും ഉണ്ടായിരുന്നില്ല. സർജറിക്കുശേഷം ഒരു ഒമ്പത് മാസത്തോളം ആൻസൺ കിടപ്പിലായിരുന്നു. ഇപ്പോഴിതാ അസുഖം കണ്ടെത്തിയ കാലത്തെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ആൻസൺ. മാർക്കോ പ്രമോഷന്റെ ഭാഗമായി വെർച്വൽ മീഡിയ എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അസുഖത്തെ കുറിച്ചും ഇപ്പോഴത്തെ സുഖ വിവരങ്ങളും ആളുകൾ ചോദിക്കാറുണ്ട്. എല്ലാവരുടെ ജീവിതത്തിലും ഓരോരോ സംഭവങ്ങൾ ഉള്ളതല്ലേ. എനിക്ക് ഇതൊരു ചലഞ്ചായിരുന്നു. ഹെൽത്ത് ഇഷ്യൂസ് ആയിരുന്നു. ഈ അസുഖത്തെ വലിയൊരു പ്രശ്നമായിട്ടൊന്നും ഞാൻ കണ്ടില്ല. ഒരു സെക്കന്റ് ചാൻസ് കിട്ടിയ ഞാൻ അനുഗ്രഹീതനാണെന്നാണ് എപ്പോഴും തോന്നാറുള്ളത്. സർജറിക്ക് പോകുമ്പോൾ തിരിച്ച് വരുമോ ഇല്ലയോയെന്ന് അറിയില്ലായിരുന്നു.
ഒരു രണ്ടാമൂഴമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. അസുഖത്തിന്റെ ഭാഗമായി വന്ന മാർക്കാണ് നെറ്റിയിലേത്. തലയുടെ പിറകിൽ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട് അത് വേറെ കാര്യം. സർജറി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞാണ് ഞാൻ നടക്കാനൊക്കെ തുടങ്ങിയത്. സിനിമയാണ് ട്രൈ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഞാൻ പറഞ്ഞാൽ സ്കിന്നിലെ പാട് കളയാൻ ചികിത്സ നൽകാമെന്ന് പലരും പറഞ്ഞു.
പിന്നെ ഞാൻ കരുതി മാർക്ക് അവിടെ തന്നെ ഇരുന്നോട്ടെയെന്ന്. എനിക്ക് ദിവസവും കാണാമല്ലോ. പ്രതീക്ഷിക്കാത്ത സമയത്താണ് ട്യൂമറാണെന്ന് ഞാൻ അറിയുന്നത്. എനിക്ക് എഞ്ചിനീയറിങ് വലിയ താൽപര്യമൊന്നും ഇല്ലായിരുന്നു. ഞാൻ കോളേജിൽ കുറച്ച് ബെടക്കായിരുന്നു. ഒരു വർഷക്കാലം മാത്രമെ പഠിച്ചുള്ളു. ബാക്കി സമയമെല്ലാം സസ്പെൻഷനിലായിരുന്നു. സിനിമകളിൽ കണ്ടിരുന്ന കാര്യങ്ങൾ ജീവിതത്തിൽ ചെയ്തിരുന്ന ചെറുക്കനായിരുന്നു ഞാൻ.
ബാക്കിയുള്ളവർക്ക് വേണ്ടി ഞാൻ ജീവിച്ച കാലഘട്ടമായിരുന്നു. മറ്റുള്ളവർക്ക് വേണ്ടി നിൽക്കുമ്പോൾ അടിയുണ്ടാകും. അങ്ങനെ അടിയുണ്ടാക്കിയപ്പോൾ തിരിച്ചും അടി കിട്ടി. അതിൽ തലയിൽ മുറിവുണ്ടായി. അങ്ങനെ സിടി സ്കാൻ എടുത്തപ്പോഴാണ് ട്യൂമർ കണ്ടെത്തിയത്. അതൊരു നിമിത്തമായിരുന്നു. സർജറിക്കുശേഷം കിടപ്പിലായിരുന്നു ഒമ്പത് മാസത്തോളം.

അപ്പോഴാണ് ഞാൻ മനസിലാക്കിയത് കാര്യങ്ങൾ ശാന്തതയിലൂടെയും ഡീൽ ചെയ്യാമെന്ന്. മരണത്തെ എനിക്ക് പേടിയില്ലായിരുന്നു. സർജറിക്ക് മുമ്പ് ആറ് മാസം എനിക്ക് സമയം കിട്ടി. ആ സമയത്ത് ഞാൻ ചെക്ക്ലിസ്റ്റിട്ടു. അതിൽ ഒന്ന് എല്ലാ സിനിമാ നടന്മാരെയും കാണണം എന്നതായിരുന്നു.
അങ്ങനെ ഞാൻ രാജുവേട്ടന്റെ (പൃഥ്വിരാജ്) കല്യാണക്കുറി ഒപ്പിച്ച് ആ വിവാഹത്തിൽ പങ്കെടുത്ത് എല്ലാ താരങ്ങളേയും കണ്ടു. ശേഷമായിരുന്നു സർജറി. പിന്നീട് കുറേ സ്ഥലങ്ങളിലേക്ക് യാത്രപോയി. അമ്മയോട് ഞാൻ അസുഖത്തെ പറ്റി പറഞ്ഞിരുന്നില്ല. പോറ്റമ്മയോട് പറഞ്ഞത്.
പെറ്റമ്മയോട് എന്റെ സുഹൃത്തിന് ഇങ്ങനൊരു അസുഖമുണ്ടെന്നാണ് പറഞ്ഞത്. എന്നെ സ്നേഹിക്കുന്നവർ സങ്കടപെടുന്നത് കാണാൻ കഴിയാത്തൊരാളാണ് ഞാൻ. അതുപോലെ നടി മംമ്ത എനിക്ക് ഒരു ഇൻസ്പിരേഷനാണ്. പത്ത് വർഷം മുമ്പാണ് സർജറി അടക്കം എല്ലാം നടന്നതെന്നും ആൻസൺ പറയുന്നു.


Click it and Unblock the Notifications











