“അതെ അഖിലേഷേട്ടനാണ്..” നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, റിലീസാകുമ്പോൾ എൻ്റെ സീൻ ഉണ്ടാകില്ലെന്ന് ഉണ്ണിരാജ
സിനിമയിലെ ഒറ്റസീൻ കൊണ്ട് യുവതലമുറയുടെ ഹൃദയം കീഴടക്കിയ നടനാണ് ഉണ്ണി രാജ. അതേ അഖിലേഷേട്ടനാണ്, എന്നിട്ടൊരു ചിരിയാണ്! സമീപകാലത്ത് മലയാളികൾ ഒരു ചിരി കണ്ട് ഇത്രയധികം പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ലെന്നുറപ്പാണ്. വർഷങ്ങളായി ടെലിവിഷനിലൂടെ പ്രേക്ഷകരുടെ മുന്നിൽ തന്നെയുണ്ട് ഉണ്ണി രാജ. മറിമായം എന്ന ഹാസ്യപരമ്പരയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന താരമാണ്. വീട്ടിലൊരു അംഗത്തെ പോലെ സുപരിചിതമായി മാറിയ മുഖവും ശബ്ദവും. എങ്കിലും ഇന്ന് മലയാളികൾക്ക് ഉണ്ണിരാജ അഖിലേഷേട്ടനാണ്.
ഫ്ലവേഴ്സ് ഒരുകോടിയിൽ അതിഥിയായി എത്തിയപ്പോൾ സിനിമയിലെ ദുരനുഭവത്തെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണവും എല്ലാം കഴിഞ്ഞ് സിനിമ പുറത്തിറങ്ങുമ്പോൾ തൻ്റെ സീനുകളെല്ലാം സംവിധായകർ പിന്നീട് ഒഴിവാക്കി വിട്ടിട്ടുണ്ടെന്ന് താരം പറയുന്നു.

'നിരവധി സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിലും സിനിമ റിലീസ് ആകുമ്പോൾ ആ സിനിമയിൽ ഞാൻ ഉണ്ടാകില്ല. ആദ്യം അഭിനയിപ്പിക്കുമെങ്കിലും പിന്നീട് മറ്റാരെങ്കിലുമായിരിക്കും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടാകുക. അങ്ങനെയിരിക്കുമ്പോഴാണ് ഒരു സിനിമയിൽ അഭിനയിക്കാൻ വിളി വരുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്ത 'ഓപ്പറേഷൻ ജാവ' എന്ന ചിത്രത്തിലേക്കായിരുന്നു വിളി വന്നത്'.
'പിന്നീട് ആ ചിത്രത്തിലെ അഭിനയം വഴിത്തിരിവായിരുന്നെങ്കിലും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എപ്പോഴും തഴയപ്പെടുന്നതുകൊണ്ട് പോകാൻ ആദ്യം മടിച്ചിരുന്നു'.

കാസർകോട് നിന്ന് യാത്ര ചെയ്ത് ഷൂട്ടിങ് സൈറ്റിൽ എത്താൻ വലിയ പ്രയാസമാണ്. അന്ന് കലോത്സവ പരിപാടികളുമായി തിരക്കിലുമായിരുന്നു. സ്ഥിരം ഒഴിവാക്കപ്പെടുന്നതുകൊണ്ട്, വിളി വന്നപ്പോൾ ഞാൻ വരേണ്ടതുണ്ടോ, വേറെ ആരെങ്കിലും വെച്ച് പറ്റില്ലെ എന്നുപോലും ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് ഞാൻ അഭിനയിക്കണമെന്നത് സംവിധായകന്റെ നിർബന്ധമാണ് എന്ന്, സത്യത്തിൽ അതറിഞ്ഞപ്പോൾ അന്തംവിട്ടുപോയി, ഉണ്ണി രാജ വ്യക്തമാക്കി.

'ഞാൻ തന്നെ അഭിനയിക്കണമെന്ന് ആദ്യമായി പറയുന്ന സംവിധായകൻ തരുൺ സാറാണ്. അങ്ങനെ വണ്ടിയെല്ലാം പിടിച്ച് ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. പ്രാധാന്യമുള്ള കഥാപാത്രമായത് കൊണ്ടാണല്ലോ വിളിച്ചുവരുത്തിയതെന്ന് ഓർത്ത് വെറുതേയിരുന്നപ്പോൾ ഡയലോഗ് പഠിക്കാമെന്ന് വിചാരിച്ചു'.
'ഡയലോഗ് ചോദിച്ചപ്പോൾ അങ്ങനെ വലിയ ഡയലോഗ് ഒന്നും ഇല്ലെന്ന് കേട്ടപ്പോൾ വീണ്ടും ആശ്ചര്യം തോന്നി, ഡയലോഗും ഇല്ല, ഒന്നും ഇല്ല. പിന്നെ എന്നെ എന്തിനാണ് വിളിച്ചതെന്ന് തോന്നിപ്പോയി. വീണ്ടും ചോദിച്ചു. ആ സമയത്ത് ടെൻഷൻ വേണ്ടല്ലോ എന്ന് കരുതി ചോദിച്ചതാണ്'.

'അഖിലേഷേട്ടനാണ്', എന്ന ഡയലോഗ് മാത്രമേയുള്ളൂവെന്ന് മറുപടിയും കിട്ടി. ഇതിനാണോ ഇവിടേക്ക് വന്നത്? , എന്നാ ഞാൻ എന്തെങ്കിലും ഡയലോഗ് കൂട്ടിപ്പറയണോ എന്ന് ചോദിച്ചു, വേണ്ട, ഇത് മാത്രം പറഞ്ഞാൽ മതിയെന്നും പറഞ്ഞു. വൈകുന്നേരമായി, ഒടുവിൽ തരുൺമൂർത്തി സർ വിളിച്ചിട്ട് സീൻ പറഞ്ഞുതന്നു. ചിരിച്ചുകൊണ്ട്, 'അതേ, അഖിലേഷേട്ടനാണ്', ഇത്രയും പറയാനും പറഞ്ഞു. സീൻ കഴിഞ്ഞു.
'പിന്നെ ഒരു ഇന്റർവ്യൂവിൽ തരുൺമൂർത്തി സർ പറയുമ്പോഴാണ് അറിഞ്ഞത്, അത് എന്നെ മനസിൽ കണ്ടിട്ട് എഴുതിയതാണെന്ന്. അത്ഭുതം തോന്നിപ്പോയി. ഈ സീനിൽ അഭിനയിക്കാൻ ഇയാൾ തന്നെ വേണമെന്ന് നിർബന്ധം പിടിച്ചു. അത് ഒരു അവാർഡ് കിട്ടയതുപോലെയായി', ഉണ്ണിരാജ പറഞ്ഞു.
ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം തിങ്കളാഴ്ച നിശ്ചയം ഉൾപ്പെടെ നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.


Click it and Unblock the Notifications