'ഇന്നും കഷ്ടപ്പാടുണ്ട്... ഞാൻ ഇപ്പോഴും സ്വന്തമായി വീട് വെച്ചിട്ടില്ല, എനിക്ക് ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല'
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് വിനോദ് കോവൂർ. കോഴിക്കോടൻ സംസാര ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരത്തെ മലയാളികൾ അന്നും ഇന്നും സ്നേഹിക്കുന്നത് എം80 മൂസയിലെ മൂസക്കായിയായിട്ടാണ്. അതുപോലെ മറിമായത്തിലെ വിനോദിന്റെ കഥാപാത്രങ്ങൾക്കും ആരാധകരുണ്ട്. ചിരിപ്പിക്കാൻ മാത്രമല്ല ഹൃദയസ്പർശിയായ പ്രകടനങ്ങളിലൂടെ കരയിപ്പിക്കാനും അറിയാമെന്ന് വർഷം അടക്കമുള്ള സിനിമകളിലൂടെ വിനോദ് തെളിയിച്ചു.
മറിമായം ടീം പ്രധാന വേഷങ്ങൾ ചെയ്ത പഞ്ചായത്ത് ജെട്ടിയെന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ വിനോദ്. കൂടാതെ കട്ടപ്പാടത്തെ മാത്രികൻ എന്ന സിനിമ റിലീസിനൊരുങ്ങുന്നതിനാൽ അതിന്റെ പ്രമോഷൻ തിരക്കുകളിലും വിനോദ് സജീവമാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി സിവിടിവി ലൈവ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ നടൻ പറഞ്ഞു.

കട്ടപ്പാടത്തെ മാത്രികൻ എന്ന സിനിമ ഈ ആഗസ്റ്റ് 30ന് തിയേറ്ററുകളിൽ എത്താൻ പോവുകയാണ്. ഒരു സാധാരണക്കാരന്റെ യാഥാർത്ഥ്യങ്ങൾ വിളിച്ച് പറയുന്ന പച്ചയായ സിനിമയാണ്. നാട്ടിൻപുറത്തിന്റെ നന്മയും നിഷ്കളങ്കതയും വിശുദ്ധിയുമെല്ലാം നിറഞ്ഞ് നിൽക്കുന്ന സിനിമയാണ്. അതിൽ നല്ലൊരു കഥാപാത്രം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. നായകന്റെ അച്ഛനായിട്ടാണ് അഭിനയിക്കുന്നത്.
വളരെ പുതുമയുള്ള കഥയാണ്. ഞാൻ അടുത്തിടെ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് കട്ടപ്പാടത്തെ മാന്ത്രികനിലേത്. മനോഹരമായ പാട്ടുകളൊക്കെയുള്ള സിനിമയാണെന്ന് പറഞ്ഞാണ് വിനോദ് സംസാരിച്ച് തുടങ്ങിയത്. മറിമായം വിജയകരമായി മുന്നോട്ട് പോകുന്നതിലെ സന്തോഷവും വിനോദ് പങ്കിട്ടു. പതിനാല് വർഷമായി മറിമായം മഴവിൽ മനോരമയിൽ തുടങ്ങിയിട്ട്. അതിൽ ഇന്നും ഞാൻ അഭിനയിക്കുന്നുവെന്നത് വലിയൊരു അത്ഭുതമാണ്.
ഇത് മറ്റൊരു ചാനലിലും നടക്കാത്ത ചരിത്ര സംഭവമാണ്. 780 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത് കഴിഞ്ഞു. അതുകൊണ്ട് തന്നെ 780 കഥാപാത്രങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. മലയാളത്തിലെ മമ്മൂട്ടിയും മോഹൻലാലും മറ്റ് താരങ്ങളും സംവിധായകരുമെല്ലാം കാണുന്ന ഒരു പരിപാടിയാണ് മറിമായം. എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ ഏത് സിനിമയ്ക്ക് പോയാലും ആളുകൾ മറിമായത്തെ കുറിച്ച് ചോദിക്കും. മറിമായം സൊസൈറ്റിയിൽ ഒരുപാട് മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
വയസാകുന്നത് വരെ മറിമായത്തിൽ അഭിനയിക്കാം എന്ന ഉറപ്പിലാണ് ഞങ്ങളൊക്കെ നിൽക്കുന്നത്. പന്ത്രണ്ട് വർഷമായി ഏറ്റവും മികച്ച പരിപാടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം കിട്ടിയത് മറിമായത്തിനാണ്. എന്റെ മുഖത്ത് ക്യാമറ വെച്ചിട്ടാണ് മറിമായം ആരംഭിച്ചത്. എം80 മൂസയ്ക്ക് ഒരു രണ്ടാം ഭാഗമുണ്ടാകില്ല.

ഭാവിയിൽ അതിലെ കഥാപാത്രങ്ങൾക്ക് പ്രായമായി കഴിയുമ്പോൾ ചിലപ്പോൾ രണ്ടാം ഭാഗം വന്നേക്കാനുള്ള സാധ്യതയുണ്ട്. സുരഭിയും ഞാനുമെല്ലാം തിരക്കിലാണ്. അവൾ സിനിമ വിട്ട് ടെലിവിഷൻ പ്രോഗ്രാമിലേക്ക് വരാനുള്ള സാധ്യത കുറവാണെന്നും വിനോദ് പറഞ്ഞു. മറിമായത്തിന്റെ പ്രേക്ഷകരെല്ലാം പഞ്ചായത്ത് ജെട്ടി സിനിമ കാണാൻ വരുന്നുണ്ട്. മൂന്ന് ആഴ്ചയായി സിനിമ തിയേറ്ററിലുണ്ട്. ഇനിയും മറിമായത്തിൽ നിന്നും പുതിയ സിനിമകൾ പ്രതീക്ഷിക്കാം.
മഞ്ജു പത്രോസും ശ്രീകുമാറും മറിമായത്തിൽ അഭിനയിക്കുന്നില്ല. അതുകൊണ്ടാണ് അവരെ ഞങ്ങളുടെ സിനിമയിൽ കാണാത്തത്. രചന നാരായണൻകുട്ടി മറിമായത്തിൽ നിന്ന് പോയെങ്കിലും ഇപ്പോഴും കണക്ടടാണ്. മറ്റ് രണ്ടുപേരും മനോരമയുടെ നിയമങ്ങൾ തെറ്റിച്ച് പോയവരാണ്.
പിഎച്ച്ഡി ചെയ്യേണ്ടതുകൊണ്ടാണ് രചന പോയത്. പെർമിഷൻ എടുത്തിരുന്നു. അതുകൊണ്ടാണ് രചനയെ തിരിച്ച് വിളിച്ചതെന്നും മഞ്ജു പത്രോസിനേയും ശ്രീകുമാറിനെയും പഞ്ചായത്ത് ജെട്ടിയിൽ കാസ്റ്റ് ചെയ്യാൻ കഴിയാതെ പോയതിന്റെ കാരണം വെളിപ്പെടുത്തി വിനോദ് പറഞ്ഞു.
മനുഷ്യൻ എപ്പോഴും ഡൗൺ ടു എർത്താവണം. അല്ലെങ്കിൽ മനുഷ്യന് അഹംഭാവം വരും. ഞാൻ ഒരുപാട് സോഷ്യൽ വർക്ക് ചെയ്യുന്നയാളാണ്. അഹംഭാവം തോന്നുമ്പോൾ മെഡിക്കൽ കോളജിന്റെ ക്യാഷ്യാലിറ്റിയിലോ പെയിൻ ആന്റ് പാലിയേറ്റീവിലെ രോഗികളെ കണ്ടാലോ മതി. അല്ലെങ്കിൽ ദുരന്തം നടന്ന വയനാട്ടിലെ പ്രദേശം ഒന്ന് പോയി കണ്ടാൽ മതി.
ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റുള്ളവർക്ക് സ്വൈര്യവും സമാധാനവും സന്തോഷവും കൊടുക്കുക അതാണ് എന്റെ പോളിസി. ചുണ്ടിൽ പുഞ്ചിരിയും മനസിൽ സ്നേഹവും കൈകളിൽ സേവനവുമായി ജീവിക്കാനാണ് എനിക്കിഷ്ടം. ഞാൻ വളർന്ന് വന്ന വഴികൾ എനിക്ക് അറിയാം.
ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ഞാൻ. ഇന്നും കഷ്ടപ്പാടുണ്ടെനിക്ക്. ഞാൻ ഇപ്പോഴും സ്വന്തമായി വീട് വെച്ചിട്ടില്ല. എനിക്ക് ഇപ്പോഴും ഒരു കുഞ്ഞായിട്ടില്ല. അങ്ങനെ പല സങ്കടങ്ങളും എനിക്കുണ്ട്. ഈ സങ്കടങ്ങളൊക്കെ വെച്ചും മറ്റുള്ളവരെ ചിരിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ടെന്നും വിനോദ് പറയുന്നു.


Click it and Unblock the Notifications











