മോഹിനിയുടെ മുന്നിൽ ഞാൻ ഉരുകി; പഞ്ചാബി ഹൗസിലേക്ക് നടിയെ വേണ്ടെന്ന് പറഞ്ഞപ്പോൾ; മെക്കാർട്ടിൻ
മലയാളത്തിലെ എക്കാലത്തെയും വലിയ കോമഡി സിനിമകളിലൊന്നാണ് പഞ്ചാബി ഹൗസ്. റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മിർച്ചി മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് മെക്കാർട്ടിൻ.
'സിനിമയെ പറ്റി ആളുകൾ പറയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. രമണൻ എന്ന ക്യാരക്ടർ ഇത്രയും വലുതാവാൻ കാരണം ട്രോളാണ്. മറന്ന് പോവാതെ ഒന്ന് കൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നത് ട്രോളുകളാണ്'
'പിന്നെ എഴുത്തുകളും അഭിമുഖങ്ങളും. ഞാനൊരു ട്രാവൽസിന്റെ മാനേജരെ കണ്ടപ്പോൾ പറഞ്ഞത് ആ ബസിൽ സ്ഥിരം ഇടുന്ന സിനിമ പഞ്ചാബി ഹൗസാണെന്നാണ്. കാരണം എവിടെ നിന്ന് കണ്ടാലും ആളുകൾക്ക് സന്തോഷമാവും'
'കൊച്ചിൻ ഹനീഫയെയും ഹരിശ്രീ അശോകനെയും ആദ്യമേ തീരുമാനിച്ചിരുന്നു. അതിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല. ലൊക്കേഷനിൽ ഷൂട്ട് നടന്ന് കൊണ്ടിരിക്കുമ്പോൾ ഹനിഫിക്ക ഒരു കോമഡിക്ക് പന്ത്രണ്ട് പതിമൂന്ന് പ്രാവശ്യം ചിരിക്കും. അശോകൻ തകർത്തഭിനയിക്കുമ്പോൾ പുള്ളി ചിരി അടക്കി നിൽക്കും. ചിലപ്പോൾ കൈയിൽ നിന്ന് പോവും'

'ഈ പടത്തിൽ ഹനീഫിക്കയ്ക്ക് ഷൂട്ടില്ലെങ്കിലും വണ്ടി അയക്കണം. മറ്റുള്ളവർ അഭിനയിക്കുന്നത് കാണാനും കോമഡി കണ്ട് ആസ്വദിക്കാനുമാണ് ഹനീഫിക്ക വന്ന് നിൽക്കുന്നത്. എല്ലാവരും കൂടി സിനിമയല്ലാത്ത കാര്യങ്ങളും പറഞ്ഞ് ചിരിക്കും. ഭയങ്കര റാപ്പോ ആയിരുന്നു. സമയം പോവുന്നതേ അറിയില്ല'
ദിലീപിന് പകരം ജയറാമിനെ ആദ്യമാലോചിച്ചിരുന്നു. ജയറാമിന് വേറെ സിനിമകളുടെ തിരക്കായിരുന്നു. മാത്രമല്ല ദിലീപിനെ നേരത്തെ മനസ്സിൽ കണ്ടിരുന്നു. കാരണം ഇതിൽ മിമിക്രിയുടെ ചെറിയ ഒരു ചായ്വുണ്ടായിരുന്നു. ഒമ്പത് മിമിക്രി ആർട്ടിസ്റ്റുകൾ സിനിമയിലുണ്ടായിരുന്നു. അതിലിന്ന് മൂന്ന് പേർ ഇല്ല. മച്ചാൻ വർഗീസ്, കൊച്ചിൻ ഹനീഫ, എൻ എഫ് വർഗീസ്.
തിലകൻ ചേട്ടനുമായി വളരെ കംഫർട്ടായിരുന്നു. ഞങ്ങളിത്തിരി സംശയിച്ചിരുന്നു. തിലകൻ ചേട്ടൻ വല്ല പ്രശ്നവും ഉണ്ടാക്കുമോയെന്ന്. ഒരു പ്രശ്നവുമില്ല. ഒരേയൊരു കാര്യം പറഞ്ഞു. ഒരു ഡയലോഗ് ആശാനേ ഇതൊന്ന് മറിച്ച് പറഞ്ഞോട്ടെ എന്ന് ചോദിച്ചു.
'സിനിമയുടെ ആദ്യ മൂന്ന് ദിവസം നായികയില്ലാതെയാണ് ഷൂട്ട് ചെയ്തത്. വേറൊരു കുട്ടിയെ വെച്ച് ചെയ്തിട്ട് തൃപ്തി വന്നില്ല. ദിലീപൊരിക്കൽ ഇങ്ങോട്ട് പറഞ്ഞു ഇത് മോഹിനി ചെയ്താൽ നന്നായിരിക്കുമെന്ന്. ഞാൻ ചാടിക്കേറി പറഞ്ഞു മോഹിനി വേണ്ടെന്ന്. കാരണം ഈ പുഴയും കടന്ന് എന്ന സിനിമയിൽ മോഹിനി ഒരു തവണ സൈൻ ലാംഗ്വേജ് ചെയ്തു.

വേറൊരു കുട്ടി ചെയ്തിട്ട് ശരിയാവാഞ്ഞപ്പോൾ തിരുവന്തപുരത്ത് ഒരു കുട്ടിയുണ്ടെന്നറിഞ്ഞു. ആ കുട്ടിയെ കണ്ടപ്പോൾ അഹങ്കാരത്തിന്റെ അങ്ങേയറ്റം. ആലോചിച്ചിട്ട് വരാമെന്ന് ആ കുട്ടി പറഞ്ഞു. അത് കഴിഞ്ഞ് ആലുവയിൽ ഒരു കുട്ടിയെ കണ്ടു'
'എനിക്കിഷ്ടമായി, പക്ഷെ ദിലീപിന്റെ അനിയത്തിയായേ തോന്നൂ. കാമുകിയായാൽ കൺവിൻസിംഗ് ആവില്ല, മോഹിനി അടുത്തൊരു ഹോട്ടലിൽ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. മോഹിനി തൈര് സാദമാെക്കെ കഴിച്ച് ഇരിക്കുകയാണ്.
'മോഹിനി ഈ പടത്തിൽ വേണമെന്ന് മെക്കാർട്ടിന് നിർബന്ധമെന്ന് സാഗ അപ്പച്ചൻ പറഞ്ഞു. അതൊക്കെ ഞാനറിഞ്ഞു എന്റെ പേര് പറഞ്ഞപ്പോൾ തന്നെ വേണ്ടെന്ന് പറഞ്ഞതൊക്കെയെന്ന് മോഹിനി. ഞാനങ്ങോട്ട് ഉരുകിപ്പോയി. ഈ പൂഴയും കടന്ന് സിനിമയിൽ ചെയ്തത് കൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തെന്ന് ഞാൻ പറഞ്ഞു. എന്നാ വരേണ്ടതെന്ന് മോഹിനി ചോദിച്ചു. ഇപ്പോൾ കയറണം കാറിലെന്ന് പറഞ്ഞു,' മെക്കാർട്ടിന്റെ വാക്കുകളിങ്ങനെ.


Click it and Unblock the Notifications











