'എന്റെ താൽപര്യങ്ങൾ അദ്ദേഹം മനസിലാക്കിയിരുന്നു'; മോഹൻലാലിനൊപ്പമുള്ള കെമിസ്ട്രി വിജയമായത് എങ്ങനെയെന്ന് മീന!
മലയാളിയല്ലെങ്കിലും മലയാളികളുടെ ഇഷ്ടതാരമാണ് മീന. തെന്നിന്ത്യൻ ഭാഷകളിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള മീനയും മോഹൻലാലും ഒരുമിച്ചെത്തുന്ന സിനിമകളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
വർണ്ണപ്പകിട്ട് മുതൽ ബ്രോ ഡാഡി വരെ ഈ ജോഡികളുടേതായി വന്ന ചിത്രങ്ങളെല്ലാം തന്നെ എന്നും പ്രേക്ഷക മനസുകളിൽ തങ്ങി നിൽക്കുന്നവയും സാമ്പത്തീകമായി വിജയമായവയുമായിരുന്നു. മീനയും മോഹൻലാലും ഒരുമിച്ച് സ്ക്രീനിൽ എത്താൻ തുടങ്ങിയിട്ട് 25 വർഷങ്ങൾ കഴിഞ്ഞു.
ഇവർ ജോഡിയായി അഭിനയിച്ച ആദ്യ ചിത്രം വർണ്ണപ്പകിട്ട് ആയിരുന്നു. ഏറ്റവും അവസാനം ഒരുമിച്ചെത്തിയത് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലും. മോഹൻലാലിന്റെ ഭാഗ്യനായിക എന്ന വിളിപ്പേരും മീനയ്ക്കുണ്ട്. ബാലതാരമായി അഭിനയം തുടങ്ങിയ നടിയാണ് മീന.
ശിവാജി ഗണേശനൊപ്പമായിരുന്നു ആദ്യ സിനിമ. പിന്നീട് മലയാളത്തിലും ബാലതാരമായി മീന അഭിനയിച്ചിട്ടുണ്ട്. മീനയും മോഹൻലാലും ജോഡികളായി സ്ക്രീൻ വരുന്നത് പ്രേക്ഷകർക്കും ആവേശമാണ്.

ഇരുപത്തിയഞ്ച് വർഷമായി മോഹൻലാലുമായുള്ള കെമിസ്ട്രി എങ്ങനെ നിലനിർത്തുന്നുവെന്നും അതിന് പിന്നിലെ രഹസ്യമെന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീന ഇപ്പോൾ.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന പണം തരും പടത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു മീനയുടെ തുറന്ന് പറച്ചിൽ. തന്റെ താൽപര്യങ്ങൾ മനസിലാക്കി പെരുമാറുന്ന നടനാണ് മോഹൻലാൽ എന്നാണ് മീന പറയുന്നത്.
'പൊതുവെ എല്ലാവരുമായി വർക്ക് ചെയ്യാനും ഞാൻ കംഫർട്ടാണ്. കുറച്ച് പേരോട് കൂടുതൽ കംഫർട്ടാണ്. അങ്ങനെയൊരാളാണ് മോഹൻലാൽ. എന്താണ് നമ്മുടെ കഴിവ്, താൽപര്യങ്ങൾ എല്ലാം അദ്ദേഹത്തിനറിയാം. നമ്മളെ നല്ല കൂളാക്കും അദ്ദേഹം.'

'വർണ്ണപ്പകിട്ട് എന്ന ചിത്രം തന്നെ വിജയമായിരുന്നു. ലക്കി പെയർ എന്ന പേരും വന്നു. എന്റെ കരിയറിൽ കൂടുതൽ സിനിമകൾ ഞാൻ ചെയ്തതും ലാൽ സാറിനൊപ്പമാണ്. ജയറാമിനൊപ്പം അഭിനയിച്ച് ഫ്രണ്ട്‌സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.'
'അവ്വൈ ഷൺമുഖിയും ഏറെ സ്‌പെഷ്യലാണ്. എങ്ങനെയാണ് കമൽഹാസൻ സാർ മാമി ഗെറ്റപ്പിൽ ഇറങ്ങിവരുന്നതെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു എല്ലാവരും. ഞാൻ സ്തംഭിച്ച്പോയി എനിക്ക് എന്താണ് പറയേണ്ടതെന്ന് പോലും മനസിലായിരുന്നില്ല.'
'അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ച് നടന്ന് നീങ്ങുകയായിരുന്നു. രജനി സാറിനേയും കുടുംബത്തേയും എനിക്ക് ചെറുപ്പം മുതലെ അറിയാമായിരുന്നു. അദ്ദേഹവുമായി അഭിനയിക്കാനും കംഫർട്ടാണ്.'

'നന്നായി ദേഷ്യം വരുന്നയാളാണ് ഞാൻ. പെർഫെക്ഷനിസ്റ്റാണ് ഞാൻ. എല്ലാവരും പെർഫെക്റ്റായിരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. ദൃശ്യത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെങ്കിലും ഞാൻ അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു കാരണം മകൾ ചെറിയ കുഞ്ഞായിരുന്നു.'
'അതിനാൽ സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു. ചെറിയ മകളേയും വിട്ട് എങ്ങനെയാണ് പോവുകയെന്നതായിരുന്നു ആശങ്ക. ഈ കഥാപാത്രമായി നിങ്ങളെ കണ്ടുപോയി... എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് പറഞ്ഞ് ആന്റണി പെരുമ്പാവൂരാണ് എന്റെ തീരുമാനം മാറ്റിച്ചത്.'
മീന വ്യക്തമാക്കി. ദൃശ്യത്തിന്റെ സെറ്റിൽ മീന ഉറക്കെ സംസാരിച്ച് പോലും കേട്ടിട്ടില്ലെന്നായിരുന്നു മീനയ്ക്കൊപ്പം പരിപാടിയിൽ അതിഥിയായി വന്ന സംവിധായൻ ജീത്തു ജോസഫിന്റെ ഭാര്യ ലിന്റ പറഞ്ഞത്. ദൃശ്യത്തിൽ തനിക്ക് കോസ്റ്റ്യും ഒരുക്കിയത് ലിന്റയാണെന്നും മീന പറഞ്ഞിരുന്നു.
Recommended Video

രണ്ടാഴ്ച മുമ്പാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചത്. കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്.
2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ് വെയർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ.
ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെറി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications











