ഡെയ്നിൽ ഇഷ്ടപ്പെടാത്ത സ്വഭാവം; സിനിമയില്ലെന്ന് പറഞ്ഞപ്പോൾ ലാൽ ജോസ് സാറുടെ പ്രതികരണം; മീനാക്ഷി
ടെലിവിഷൻ ഷോകളിലൂടെ ജനപ്രീതി നേടിയ മീനാക്ഷി രവീന്ദ്രന് ഇന്ന് സിനിമാ രംഗത്ത് തിരക്കേറുകയാണ്. തോൽവി എഫ്സിയാണ് മീനാക്ഷിയുടെ പുതിയ ചിത്രം. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി ജനശ്രദ്ധ നേടുന്നത്. പിന്നീട് ഉടൻ പണം എന്ന ഷോയിൽ അവതാരകയായെത്തി. ഡെയ്ൻ ഡേവിസാണ് മീനാക്ഷിക്കൊപ്പം ഈ ഷോയിൽ അവതാരകനായെത്തിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി ഷോയുടെ വിജയത്തിനും ഉപകരിച്ചു. സിനിമകളിൽ തിരക്കേറുന്ന മീനാക്ഷിയെ ഇപ്പോൾ ഷോകളിൽ കാണാറില്ല.
ഡെയ്നുമായുള്ള സൗഹൃദത്തെക്കുറിച്ചും കരിയറിലെ വിശേഷങ്ങളെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീനാക്ഷി. മൈൽ സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. ഡെയ്ൻ വളരെ തമാശക്കാരനാണ്. തമാശ പറയുന്നവരോടൊപ്പം നമ്മൾ കൂടുതൽ സമയം ചെലവഴിക്കും. കൊറോണയുടെ സമയത്താണ് ഷോയുടെ ഷൂട്ട് നടന്നതെന്നും മീനാക്ഷി പറയുന്നു. ആ സമയത്ത് വീട്ടിലൊന്നും പോകാൻ പറ്റില്ലായിരുന്നു. ശരിക്കും ഞങ്ങളവിടെ പെട്ട് പോയി. ഒരു ഹോം സ്റ്റേയായിരുന്നു.

വേറെ ആരും സംസാരിക്കാൻ ഇല്ല. നെറ്റ്ഫ്ലിക്സിൽ സിനിമ കാണുകയല്ലാതെ വേറൊരു പണിയും ഇല്ല. ഒരുമിച്ച് ഒരു സ്ഥലത്ത് താമസിക്കുമ്പോൾ നമ്മളെന്താണെന്ന് ശരിക്കും കാണും. അത് ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുണ്ട്. ഞങ്ങൾക്ക് ഒരുപാട് സമയം ഒരുമിച്ച് കിട്ടി. ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. നായികാ നായകനിൽ മത്സരാർത്ഥികളോട് അവനവധികം സംസാരിക്കില്ലായിരുന്നു. ഉടൻ പണത്തിൽ വന്നപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. ഡെയ്നിൽ ഇഷ്ടമുള്ള കാര്യം തമാശക്കാരനാണെന്നാണ്.
പെട്ടെന്ന് ദേഷ്യം വരുമെന്നതാണ് ഇഷ്ടമല്ലാത്ത കാര്യമെന്നും മീനാക്ഷി വ്യക്തമാക്കി. സിനിമാ രംഗത്തേക്കുള്ള കടന്ന് വരവിനെക്കുറിച്ചും മീനാക്ഷി സംസാരിച്ചു. ഞാൻ എയർലൈനിൽ വർക്ക് ചെയ്തിരുന്ന സമയത്ത് അഭിനയം ഇഷ്ടമായിരുന്നെങ്കിലും എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല. എനിക്ക് സിനിമയിൽ വഴികാട്ടിയോ ഗോഡ്ഫാദറോ ഉണ്ടായിരുന്നില്ല. നായികാ നായകൻ ആണ് സിനിമയിലേക്കുള്ള വഴി കാണിച്ച് തന്നത്.

ആ ഷോ കഴിഞ്ഞ് ഞങ്ങൾ വിചാരിച്ചത് ഇനി സംവിധായകർ വിളിക്കുന്നു, കൊത്തിക്കൊണ്ട് പോകുന്നു എന്നൊക്കെയാണ്. പക്ഷെ ഒന്നും നടന്നില്ല. ഇത് കഴിഞ്ഞയുടനെ നിങ്ങളെ സിനിമയിലേക്ക് കൊണ്ട് പോകുന്നു എന്ന് വിചാരിക്കരുതെന്ന് അന്നേ അവിടെ നിന്ന് പറഞ്ഞിരുന്നു. സിനിമാ രംഗത്തേക്ക് വരാൻ എളുപ്പമാണ്. പക്ഷെ നിലനിൽക്കാനാണ് പാട്. അത് ഭയങ്കര ടാസ്ക് ആണ്. നായികാ നായകൻ കഴിഞ്ഞ് വളരെ ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു.
സിനിമയൊന്നും കിട്ടുന്നില്ലെന്ന് ലാൽ ജോസ് സാറിനോട് പറഞ്ഞപ്പോൾ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. കാബിൻ ക്രൂ ജോലിയിൽ നിന്നാണ് ക്ഷമ പഠിച്ചത്. യാത്രക്കാരെ നിയന്ത്രിക്കാൻ ക്ഷമ വേണം. പക്ഷെ കാത്തിരിക്കാൻ ഇത്ര ക്ഷമ വേണമെന്ന് പഠിപ്പിച്ചത് സിനിമയാണ്.
ചെറിയ പ്രായത്തിലെ വരുമാനം കണ്ടെത്തി എന്നതിലാണ് ഏറ്റവും കൂടുതൽ അഭിമാനിക്കുന്നത്. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ചെയ്തില്ല. വിദ്യാഭ്യാസം വളരെ പ്രധാനമാണ്. പക്ഷെ അതിനേക്കാൾ എക്സ്പോഷർ ജോലിയിലൂടെ കിട്ടി. 19 വയസ് മുതൽ കുടുംബത്തെ നോക്കാൻ പറ്റി. ആ പ്രായത്തിൽ എല്ലാവരും പഠിക്കുകയാണ്.
പക്ഷെ എനിക്കാ പ്രായത്തിൽ നല്ല ശമ്പളത്തിൽ കുടുംബത്തെ നോക്കാൻ പറ്റി. ജോലി വിട്ട് സിനിമയിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും മീനാക്ഷി സംസാരിച്ചു. അച്ഛനോട് പറഞ്ഞപ്പോൾ ആലോചിച്ച് ചെയ്യ് എന്നാണ് പറഞ്ഞത്. എനിക്ക് അത് കൂടെ ഒന്ന് ട്രെെ ചെയ്യണം എന്നുണ്ടായിരുന്നു. നെഗറ്റീവ് ആയി ആരും ഒന്നും പറഞ്ഞിട്ടില്ല. ജോലി കളഞ്ഞ് പോകണോ എന്ന് ചിലർ ചോദിച്ചിരുന്നു. അത് സ്വാഭാവികമായ ആശങ്കയാണെന്നും മീനാക്ഷി ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











