'പ്രവൃത്തിയാണ് എന്റെ മറുപടി, ശരീരത്തെ ചൊല്ലി പലരും തളർത്തി, വയസറിയിച്ചപ്പോൾ കരഞ്ഞു'; മീനാക്ഷി രവീന്ദ്രൻ
മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതയായ അവതാരികയാണ് മീനാക്ഷി രവീന്ദ്രൻ. ടിആർപിയിൽ മുൻപന്തിയിലുള്ള ഉടൻ പണത്തിന്റെ മുഖം കൂടിയായ മീനാക്ഷിക്ക് നിരവധി ആരാധകരാണുള്ളത്. മഴവിൽ മനോരമയുടെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആലപ്പുഴ സ്വദേശിനിയായ മീനാക്ഷി രവീന്ദ്രൻ ലൈം ലൈറ്റിലേക്ക് എത്തിയത്. നായിക നായകൻ ഷോയിൽ മികച്ച മത്സാരാർഥികളിൽ ഒരാളായ മീനാക്ഷിക്ക് ലാൽ ജോസിന്റെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിൽ ആദ്യ വേഷം ലഭിക്കുകയും ചെയ്തു.
ശേഷമാണ് ഔട്ട്ഡോർ പ്രോഗ്രാമായ ഉടൻ പണത്തിന്റെ സ്റ്റുഡിയോ പതിപ്പിൽ മീനാക്ഷിയെയും ഡെയിൻ ഡേവിസിനെയും അവതാരകരാക്കി നിയമിക്കുന്നത്. നായിക നായകനിൽ മത്സരാർഥിയായിരുന്നപ്പോൾ തന്നെ മീനക്ഷി മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു. എന്നാൽ ലാൽ ജോസിന്റെ നായികാ സങ്കൽപ്പത്തിന് ചേർന്ന മുഖമല്ലാതിരുന്നതിനാലാണ് മീനാക്ഷിക്ക് അവസരം ലഭിക്കാതിരുന്നത്. ഉടൻ പണത്തിന്റെ അവതാരികയായി വന്നതോടെയാണ് മീനാക്ഷിക്ക് ജനപിന്തുണ ഏറിയത്.

ഉടൻ പണത്തിൽ ഡെയ്നിനൊപ്പം കട്ടക്ക് പിടിച്ച് നിന്ന് പരിപാടിയുടെ അവതരണ ശൈലിയിൽ തന്നെ മാറ്റം കൊണ്ടുവരാൻ മീനാക്ഷിക്കും സംഘത്തിനും കഴിഞ്ഞു. ചെറുപ്പം മുതൽ നൃത്തവും അഭ്യസിച്ചിട്ടുള്ള വ്യക്തിയാണ് മീനാക്ഷി രവീന്ദ്രൻ. അതിനിടെയിൽ മീനാക്ഷി അടുത്തിടെ ഇറങ്ങിയ മാലിക്ക് എന്ന് ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. മാലിക്കിലെ മീനാക്ഷിയുടെ കഥാപാത്രം ഫഹദിന്റെ മകളുടേതായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമ കൂടിയായിരുന്നു മാലിക്ക്. ഫഹദിന്റെ മകളുടെ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വിശ്വസിക്കാൻ സാധിച്ചിരുന്നില്ലെന്ന് മീനാക്ഷി തന്നെ പലുപ്പോഴായി അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

ഫഹദിനൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ചെയ്യുമ്പോൾ വിറയ്ക്കുകയായിരുന്നുവെന്നും മീനാക്ഷി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജോഷ് ടോക്സിൽ പങ്കെടുത്ത് സംസാരിക്കവെ ജീവിതത്തിൽ നേരിട്ടുള്ള ബോഡിഷെയ്മിങ് കമന്റുകളെ കുറിച്ചും അവ മറികടന്നത് എങ്ങനെയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി രവീന്ദ്രൻ. 'കുട്ടിക്കാലം മുതലെ തുള്ളിച്ചാടി നടക്കുന്ന പെൺകുട്ടിയാണ് ഞാൻ. ആൺകുട്ടികൾ എല്ലാം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനായിരുന്നു എനിക്ക് താത്പര്യം. ഞാൻ ചെയ്യുന്നതിനൊന്നും എന്റെ വീട്ടുകാർ എതിര് പറഞ്ഞിട്ടും ഇല്ല. അവർ വളരെ അധികം സപ്പോർട്ടീവ് ആയിരുന്നു. സ്‌കൂളിൽ പഠിയ്ക്കുന്ന സമയത്ത് എന്റെ ക്ലാസിലെ ഏറ്റവും ചെറിയ കുട്ടി ഞാൻ ആയിരുന്നു. അതിന്റെ പേരിൽ ആ സമയം മുതലേ ഞാൻ ബോഡി ഷെയിമിങ് നേരിട്ട് തുടങ്ങി. ബോഡി ഷെയിമിങ് ചെയ്യുമ്പോൾ ഞാൻ ദേഷ്യപ്പെട്ട് പ്രതികരിക്കാൻ തുടങ്ങി. കുറച്ച് വലുതായപ്പോൾ എനിക്ക് കാമ്പിൻ ക്രു ആകണം എന്നായിരുന്നു ആഗ്രഹം. അത് പറയുമ്പോഴും പലരും പറഞ്ഞു കാമ്പിൻ ക്രൂ ആകണമെങ്കിൽ കുറച്ച് നീളവും വണ്ണവും ഒക്കെ വേണം. കാണാൻ കുറച്ച് ഭംഗി വേണം. കുറച്ച് ഹോട്ട് ആയിരിക്കണം എന്നൊക്കെ സ്ഥിരം ഞാൻ കേട്ടുകൊണ്ടിരുന്ന കാര്യങ്ങളാണ്. പിന്നെ പിന്നെ അത്തരം കമന്റുകൾ ഞാൻ മൈന്റ് ചെയ്യാതെയായി.'
Recommended Video

'എന്നെ ഇൻസെക്യർ ആക്കിയ സാധനങ്ങൾ എല്ലാം പിന്നീട് എനിക്ക് ആത്മവിശ്വാസം നൽകാൻ തുടങ്ങി. എനിക്ക് എന്നെ തന്നെ ഭയങ്കര ഇഷ്ടമാണ്. ആദ്യമായി വയസ്സ് അറിയിച്ച ശേഷം കളിക്കാൻ പാടില്ല എന്ന് വീട്ടുകാർ പറഞ്ഞു എന്ന കാരണത്താൽ എന്റെ കൂട്ടുകാരി എന്നോട് കളിക്കാൻ വരാതെയായി. പക്ഷെ ജീവിതത്തിലെ ഏതൊരു ഘട്ടത്തിലും എനിക്ക് തുള്ളിച്ചാടി, വളരെ ഫ്രീയായി നടക്കണം എന്നത് തന്നെയായിരുന്നു ആഗ്രഹം. എന്റെ ശരീരം അതിന് പാകത്തിന് ആയതുകൊണ്ട് എനിക്ക് ഇപ്പോഴും അതിന് കഴിയുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ വയസ്സ് അറിയിച്ചത്. അന്ന് ഞാൻ കരഞ്ഞു. എനിക്ക് പഴയത് പോലെ തുള്ളിക്കളിക്കാൻ പറ്റില്ലേ എന്ന ഭയം കൊണ്ടാണ് ഞാൻ കരഞ്ഞത്. അങ്ങനെ ആകാതിരിക്കാൻ ഞാൻ പഴയതിലും എനർജിയോടെ ഞാൻ തുള്ളിക്കളിക്കാൻ തുടങ്ങി. പിന്നീട് ഏവിയേഷന് ചേർന്നു. ഇന്റർവ്യുയിൽ അവിടെ ഉള്ള ആർക്കും സെലക്ഷൻ കിട്ടിയില്ല... എനിക്ക് മാത്രം കിട്ടി. അതിന് കാരണം എന്റെ വായിൽ കിടക്കുന്ന നാവ് ആണ്. നായിക നായകനിലും ഓൺലൈനിൽ എന്നെ കണ്ടിട്ട് അവർ സെലക്ട് ചെയ്തിരുന്നില്ല. അവിടെയും നാവ് കൊണ്ടാണ് പിടിച്ച് കയറിയത്. നായിക നായകനിൽ എത്തിയ ശേഷവും ഒരുപാട് നെഗറ്റീവ് കമന്റുകൾ കേട്ടു. അതിന് ശേഷം മാലിക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ മകൾ ആയി അഭിനയിക്കാൻ അവസരം കിട്ടി. അത് ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൾ എന്നെ കളിയാക്കി. ഈ ശരീരവും വെച്ചാണോ നീ ഫഹദിന്റെ മകളാകുന്നത്. അപ്പോൾ ഒന്നും മറുപടി പറഞ്ഞില്ല. എന്നെ സ്‌ക്രീനിൽ കണ്ട് കൈയ്യടിച്ചാൽ മതി എന്നായിരുന്നു അപ്പോൾ എന്റെ മനസിൽ. കളിയാക്കുന്നവർ എന്റെ മറുപടി അർഹിക്കുന്നില്ല എന്നാണ് എന്റെ വിശ്വാസം. എന്റെ പ്രവൃത്തിയാണ് അവർക്കുള്ള മറുപടി.'


Click it and Unblock the Notifications