കൈ വിറയ്ക്കുന്നത് ഷാഹിദ് കപൂർ കണ്ടു, എസിയുടെ തണുപ്പ് കാരണം കാട്ടി, ചിരകാല സ്വപ്നമായിരുന്നു; മീനാക്ഷി രവീന്ദ്രൻ
അഭിനേത്രിയും അവതാരകയും മോഡലുമായി ശ്രദ്ധ നേടുന്നതിന് മുമ്പ് മീനാക്ഷി രവീന്ദ്രൻ ഏറെക്കാലം ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്നു. അഭിനയത്തിലൂടെ തന്നെ ലോകം അറിയണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ജോലി ഉപേക്ഷിച്ച് സിനിമ അവസരങ്ങൾ തേടി മീനാക്ഷി ഇറങ്ങിയത്. അഭിനയത്തിലേക്കുള്ള ചുവടുവെപ്പ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ റിയാലിറ്റി ഷോയിലൂടെയായിരുന്നു.
ഷോയിൽ വിജയിയായില്ലെങ്കിലും ആഗ്രഹം പോലെ നിരവധി സിനിമാ അവസരങ്ങൾ താരത്തെ തേടിയെത്തി. ക്യാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന കാലത്തെ ഒരു രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. ജിഞ്ചർമീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

ബോളിവുഡ് താരം ഷാഹിദ് കപൂറിനെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവമാണ് മീനാക്ഷി പങ്കുവെച്ചത്. നടനെ കണ്ടപ്പോൾ ചിരകാല സ്വപ്നം പൂവണിഞ്ഞത് പോലെയാണ് തോന്നിയതെന്നും മീനാക്ഷി രവീന്ദ്രൻ പറയുന്നു. അന്നേ ദിവസം എനിക്കൊപ്പം ഡ്യൂട്ടിക്ക് ഒപ്പമുണ്ടായിരുന്ന സീനിയർ ഒരു മൊരട്ട് ചെറുക്കനായിരുന്നു. അവൻ കട്ട സീരിയസാണ്. ഞാൻ ആയിരുന്നു അക്കൂട്ടത്തിൽ ഏറ്റവും ജൂനിയർ. അവൻ ഒന്ന് ചിരിക്കുക പോലുമില്ല. മലയാളവും പറയില്ല.
ഇംഗ്ലീഷിൽ സംസാരിക്കാമെന്ന് വെച്ചാൽ തിരിച്ച് പ്രതികരണമൊന്നും വരില്ല. എന്റെ പൊസിഷൻ ഫ്രണ്ടിലായിരുന്നു. ആർ വൺ. ഇവനൊപ്പം മൊരടിച്ച ഫൈറ്റ് ചെയ്യാൻ ഞാൻ തയ്യാറെടുക്കുകയാണ്. ക്യാബിനിലുള്ള പാസഞ്ചർ ബാഗുകൾ അറേഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ഗ്രൗണ്ട് സ്റ്റാഫ് വന്ന് വിഐപി പാസഞ്ചറുണ്ടെന്ന് പറഞ്ഞത്. ആര് വേണമെങ്കിലും ആകാമല്ലോ ആ വരാൻ പോകുന്നത്.
ഞാനും അത് കാഷ്യലായി മാത്രം ചെവിയിലേക്ക് എടുത്ത് ബാഗുകൾ അറേഞ്ച് ചെയ്യുന്നത് തുടർന്നു. വരുന്ന വിഐപിക്ക് ബാഗ് വെക്കാനുള്ള സ്ഥലം ഉണ്ടാക്കി കൊടുക്കണമല്ലോ. അതിനുള്ള സ്പേസ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. വിഐപിയുടെ ലഗേജ് വെക്കാനുള്ള സ്ഥലം റെഡിയാക്കി കാത്തിരിക്കുമ്പോഴാണ് വരാൻ പോകുന്നത് ബോളിവുഡ് നടൻ ഷാഹിദ് കപൂറാണെന്ന് ഗ്രൗണ്ട് സ്റ്റാഫ് അറിയിച്ചത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
അത്രത്തോളം എക്സൈറ്റ്മെന്റ് ഉണ്ടാക്കിയ നിമിഷമായിരുന്നു അത്. ഷാഹിദ് കപൂറിനെ കാണുമ്പോൾ പണിയെടുക്കാൻ മറന്ന് പോകരുതെന്ന് ഞാൻ എന്നോട് തന്നെ ആ സമയത്ത് പറഞ്ഞുകൊണ്ടിരുന്നു. മറ്റ് ഒരു പാസഞ്ചറിനും നൽകാത്ത വെൽകമിങ്ങാണ് ഞാൻ ഷാഹിദിന് നൽകിയത്. വൻ ഓവറായിരുന്നു.

ബാഗിന് പുറമെ ഡ്യൂട്ടി ഫ്രീയിൽ നിന്നും പർച്ചേസ് ചെയ്ത സാധനങ്ങൾ അടങ്ങിയ കവറും പുള്ളിയുടെ കയ്യിലുണ്ടായിരുന്നു. പക്ഷെ വെക്കാൻ എവിടേയും സ്ഥലമില്ല. കാരണം ബോംബെ-അമൃത് സർ ഫ്ലൈറ്റ് ഫുള്ളാണ്. എപ്പോഴും അങ്ങനെയാണ്. അവസാനം കവർ വെക്കാൻ സ്ഥലം ഞാൻ റെഡിയാക്കി കൊടുത്തു. പിന്നീട് മീൽ സർവ് ചെയ്യുന്ന സമയത്ത് പുള്ളിയുടെ അടുത്ത് എത്തിയപ്പോൾ എനിക്ക് കൈവിറയ്ക്കാൻ തുടങ്ങി. അത് അദ്ദേഹം കണ്ട് ചോദിച്ചു.
എസിയുടെ തണുപ്പ് കാരണമാണെന്ന് പറഞ്ഞ് ഞാൻ തടിതപ്പി. പുള്ളിക്ക് മനസിലായി അതൊന്നുമല്ല കാരണമെന്ന്. കാരണം പുള്ളി ഇത് എത്ര കണ്ട് കാണും. പിന്നീട് അദ്ദേഹം ഛായ ചോദിച്ചു. ഞാൻ ഉണ്ടാക്കി കൊടുത്തു. വീണ്ടും ചോദിച്ചു. ആ സമയത്ത് ഛായയുടെ പ്രീ മിക്സ് കിറ്റ് തീർന്ന് പോയിരുന്നു. അവസാനം ഞാൻ എന്റെ ക്രൂ കാർട്ടിൽ നിന്ന് എടുത്ത് കൊടുത്തു.
ശേഷം ഇറങ്ങാനായപ്പോൾ താങ്ക്യു സോ മച്ച്... ഇറ്റ് വാസ് എ വണ്ടർ ഫുൾ സർവീസെന്ന് എന്നോട് പറഞ്ഞിട്ടാണ് അദ്ദേഹം പോയത്. അന്ന് എനിക്ക് കിട്ടിയ സന്തോഷത്തിന് അതിരില്ല. കാരണം എന്റെ ചിരകാല മോഹമായിരുന്നു എന്നാണ് മീനാക്ഷി രവീന്ദ്രൻ പറഞ്ഞത്.


Click it and Unblock the Notifications











