'പുരുഷൻ, സ്ത്രീയെന്ന് വേർതിരിച്ച് കാണാൻ എനിക്ക് പറ്റില്ല'; വിവരവും വിവേകവുമുള്ള വ്യക്തിയാണ് മീരയെന്ന് ആരാധകർ
സ്ത്രീപക്ഷ സിനിമകൾ ഇറങ്ങുമ്പോളുള്ള വാദപ്രതിവാദങ്ങളും നായികമാരില്ലാത്ത സിനിമകൾ ഇറങ്ങുമ്പോൾ അത് ചൂണ്ടാക്കാട്ടിയുള്ള പ്രതികരണങ്ങൾ നടക്കുന്നതും മലയാളികൾ കാണാറുള്ളതാണ്. എന്നാൽ വർഷങ്ങൾക്ക് മുമ്പ് തന്നെ എൺപതുകളിൽ ഭൂരിപക്ഷ യാഥാസ്ഥിതിക ആസ്വാദകരുണ്ടായിരുന്ന സമയത്ത് പത്മരാജനും കെജി ജോർജും കെഎസ് സേതുമാധവനുമെല്ലാം നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല, തൂവാനത്തുമ്പികൾ അടക്കമുള്ള സ്ത്രീകേന്ദ്രീകൃത സിനിമകൾ മലയാളത്തിന് സമ്മാനിച്ചിട്ടുള്ളവരാണ്.
വലിയ സ്വീകാര്യത ലഭിക്കില്ലെന്നറിഞ്ഞുകൊണ്ട് തന്നെ ഇത്തരം വിഷയങ്ങൾ സധൈര്യം തന്റെ സിനിമകളിലൂടെ അവർ പറഞ്ഞു. ഇക്കാലത്തും പലരും എടുക്കാൻ മടിക്കുന്ന വിമർശനങ്ങൾ നേരിടുന്ന പല വിഷയങ്ങളെയും കാലത്തിന് മുന്നേ അവർ പറഞ്ഞിരുന്നു. ഇന്നും അവർ ചെയ്തുവെച്ച ആ സിനിമകൾ ചർച്ചയാവുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുമുണ്ട്.

ഇന്ത്യന്‍ സിനിമയിലാകമാനമുളള ഒരു പ്രവണത സിനിമകള്‍ നായക കേന്ദ്രീകൃതമാവണം എന്നതാണ്. നായകന്റെ പേരിലാണ് സിനിമയുടെ തിയേറ്റര്‍ ബിസിനസും ഇനീഷ്യല്‍ കലക്ഷനും സാറ്റലൈറ്റ്, ഒടിടി, ഓവര്‍സീസ്, ഡബ്ബിങ് റൈറ്റ്സ് ബിസിനസുമെല്ലാം പോകുന്നത്. ഇത് ആരെങ്കിലും ബോധപൂര്‍വം സൃഷ്ടിച്ചെടുത്ത സ്ത്രീവിരുദ്ധതയൊന്നുമല്ല. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന കീഴ്‌വഴക്കമാണിത്.
താരമൂല്യമുള്ള നായകൻ കേന്ദ്രകഥാപാത്രമായി ഉണ്ടെങ്കിൽ മാത്രമെ സിനിമ ബിസിനസ് ചെയ്യാൻ കഴിയൂവെന്ന രീതിയിലടക്കം അടുത്ത കാലത്തായി മാറ്റം വന്ന് കഴിഞ്ഞു. യുവതാരങ്ങൾ വരെ അവരുടെ സിനിമകൾ കഥയും പ്രകടനവും കൊണ്ട് നൂറ് കോടി ക്ലബ്ബിൽ എത്തിച്ചതിന് മലയാളികൾ സാക്ഷികളാണ്. അതുപോലെ മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നുവെന്നതിനെ കുറിച്ച് വലിയ രീതിയിൽ അടുത്തിടെയായി ചർച്ചകൾ നടക്കുന്നുണ്ട്.
2024ൽ തിയേറ്ററുകളിലെത്തി സൂപ്പർ ഹിറ്റായി മാറിയ മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം എന്നീ സിനിമകളിലൊന്നും ശക്തരായ സ്ത്രീ കഥാപാത്രങ്ങൾ ഇല്ലെന്ന് ചില വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ഫെമിനിസം പറയാൻ വേണ്ടി മാത്രം വെറുതെ സിനിമകൾ ചെയ്യുന്നതിനോടും പ്രേക്ഷകർ അടുത്തിടെയായി പ്രതികരിച്ച് തുടങ്ങിയിട്ടുണ്ട്. ഫെമിനിസം പോലുള്ള ഇഞ്ചക്ട് ചെയ്യേണ്ട ഒന്നല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.
ഈ സാഹചര്യത്തിൽ സ്ത്രീകേന്ദ്രീകൃത സിനിമകളെ കുറിച്ച് നടി മീര ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വീണ്ടും വൈറലാകുന്നത്. സ്ത്രീകേന്ദ്രീകൃത സിനിമയിൽ താൻ അഭിനയിച്ചുവെന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ താൽപര്യമില്ലെന്നാണ് വർഷങ്ങൾക്ക് മുമ്പ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മീര ജാസ്മിൻ പറഞ്ഞത്. പുരുഷൻ, സ്ത്രീയെന്ന് വേർതിരിച്ച് കാണാൻ തനിക്ക് പറ്റില്ലെന്നും മീര പറയുന്നു. പുരുഷന്മാരെ മാത്രം നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

എത്രയോ വിചിത്രമായ സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ട് പുരുഷന്മാരെ മാത്രം നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. ഈക്വലി ബാഡായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകളും നമ്മുടെ സമൂഹത്തിലുണ്ട്. പുരുഷനോ സ്ത്രീയോയെന്ന് വേർതിരിച്ച് കാണാൻ എനിക്ക് പറ്റില്ല. ഞാൻ സിനിമ ചെയ്യുമ്പോൾ പലപ്പോഴും ഫീമെയിൽ ഓറിയന്റഡെന്ന് കേൾക്കാറുണ്ട്. പക്ഷെ എനിക്ക് അങ്ങനെ കേൾക്കാൻ ഇഷ്ടമല്ല.
എനിക്ക് പ്രധാന്യമുള്ള ഒരു സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ മീര ജാസ്മിൻ ഫീമെയിൽ ഓറിയന്റഡ് സബ്ജെക്ടിറ്റിൽ അഭിനയിച്ചുവെന്ന് എനിക്ക് കേൾക്കാൻ ഇഷ്ടമല്ല. ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുവെന്ന് മാത്രം. ഞാൻ ഒരിക്കലും ഫീമെയിൽ ഓറിയന്റഡായി കൊടിയൊന്നും പിടിച്ച് നടന്നിട്ടൊന്നുമില്ല. ഞാൻ ഒരു പെൺകുട്ടിയായാണ് ജനിച്ചത്. അതുകൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങൾ ചെയ്തുവെന്ന് മാത്രം. അല്ലാതെ ഒരിക്കലും ഡോമിനേറ്റ് ചെയ്യാനൊന്നും താൽപര്യമില്ലെന്നാണ് മീര പറഞ്ഞത്.
നടിയുടെ പഴയ അഭിമുഖം വീണ്ടും വൈറലായതോടെ വിവരവും വിവേകവും അഭിനേത്രിയാണ് മീരയെന്നാണ് കമന്റുകൾ. മീര ജാസ്മിനെ സിനിമയിൽ മാറ്റിനിർത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണം അവർ അവരുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് കൊണ്ടാവാമെന്നും അങ്ങനെയുണ്ടായ ശത്രുകളാവും അതിന് പിന്നിൽ. നല്ല തണ്ടെലുള്ള തന്റേടമുള്ള നിലപാടുള്ള വ്യക്തിയാണ് മീര എന്നിങ്ങനെയാണ് കമന്റുകൾ. ചുരുങ്ങിയ കാലയളവിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മീര മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.


Click it and Unblock the Notifications











