'രാവിലെ മുതൽ ഷൂട്ടിന് തയ്യാറായി മോഹൻലാൽ നിൽക്കുന്നു, മീര വന്നത് മൂന്ന് മണിക്ക്, സത്യേട്ടന്റെ ക്ഷമ അത്ഭുതമാണ്'
വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ അഭിമുഖങ്ങളിലൂടെയാണ് കാരവാൻ സംസ്കാരം ഇല്ലാതിരുന്ന കാലത്തെ മലയാള സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ ആരാധകർ അറിയുക.
കാര്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് ഇത്ര മനോഹരമായി മലയാളത്തിൽ എങ്ങനെ ഇത്രയേറെ നല്ല കാമ്പുള്ള സിനിമകൾ പിറന്നുവെന്നത് എല്ലാവർക്കും അത്ഭുതമാണ്. അന്ന് സ്വന്തം പ്രതിഫലം എന്നതെല്ലാം സെക്കന്ററിയാക്കി വെച്ച് എല്ലാവരുടെയും കൂട്ടായ പരിശ്രമം ഫലം കാണണം സിനിമ വിജയിക്കണം എന്നത് മാത്രമായിരുന്നു എല്ലാവരുടെയും ചിന്ത.
അതുകൊണ്ട് തന്നെ ഷൂട്ടിങ് ഉപേക്ഷിച്ച് പോകാൻ തയ്യാറാവുന്ന തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും മുഷിച്ചിലുമുണ്ടായാലും എല്ലാവരും പിടിച്ച് നിന്ന് സിനിമ പൂർത്തിയാക്കാൻ ശ്രമിക്കും. ഇപ്പോഴിതാ ഇന്നത്തെ ചിന്താവിഷയം സിനിമയുടെ ഷൂട്ടിങ് സമയത്ത് നായിക മീര ജാസ്മിൻ വൈകി വന്നതിനാൽ രാവിലെ മുതൽ വൈകിട്ട് മൂന്ന് വരെ ഒരു സെറ്റ് മുഴുവൻ കാത്ത് നിന്ന സംഭവമാണ് ശ്രദ്ധനേടുന്നത്.

മാതൃഭൂമി ഗൃഹലക്ഷ്മിയിൽ വി.പി പ്രവീൺ കുമാറാണ് ഇന്നത്തെ ചിന്താവിഷയം സിനിമയുടെ ഷൂട്ടിങ് സെറ്റിൽ നടന്ന ചില സംഭവങ്ങളെ കുറിച്ച് എഴുതിയിരിക്കുന്നത്. സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു പിടി അനശ്വര ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും അവസാനം പിറവിയെടുത്തിട്ടുള്ള ചിത്രങ്ങളിൽ ഒന്നാണ് ഇന്നത്തെ ചിന്താവിഷയം.
2008ൽ പുറത്തിറങ്ങിയ സിനിമയിൽ മീര ജാസ്മിനും മോഹൻലാലിനും പുറമെ മോഹിനി, സുകന്യ, മുത്തുമണി, മാമുക്കോയ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. കാലികപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വി.പി പ്രവീൺ കുമാറിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
'മൂന്നാറിലായിരുന്നു ഷൂട്ടിങ്. ചിത്രഭൂമിയുടെ അന്നത്തെ ചീഫായിരുന്ന പ്രേംചന്ദും റിപ്പോര്‍ട്ടര്‍ ബൈജുവുമൊന്നിച്ച് യാത്ര തുടങ്ങി. കോഴിക്കോട്ടേക്ക് തിരിച്ച് വരേണ്ടതിനാല്‍ രാവിലെ നേരത്തെ ഇറങ്ങിയിരുന്നു. സത്യേട്ടന്റെ സെറ്റാണ്. ആ ദിവസം മോഹന്‍ലാലും മീരാ ജാസ്മിനും മാത്രമേയുള്ളു. ഒരു പാട്ട് സീനാണ്... ഔഡോര്‍ ഷൂട്ട്.'
'മൂന്നാര്‍ ആയതുകൊണ്ട് നല്ല ഫോട്ടോ കിട്ടും എന്നൊക്കെ പറഞ്ഞാണ് യാത്ര തുടര്‍ന്നത്. ഉച്ചക്ക് മുമ്പായി മൂന്നാര്‍ എത്തി. ഞങ്ങള്‍ സെറ്റില്‍ എത്തുമ്പോള്‍ ലൈറ്റപ്പ് ഒക്കെ ചെയതിട്ടുണ്ട്. ലാലേട്ടന്‍ തയ്യാറായി ഷോട്ടിന് കാത്ത് കുറേ നേരമായി നില്‍ക്കുന്നു. എല്ലാവരും വളരെ ആകാംക്ഷയോടെ നില്‍ക്കുകയാണ്. പക്ഷെ ഷൂട്ട് തുടങ്ങുന്നുമില്ല.'

'ആരെയോ കാത്തുനില്‍ക്കുന്നതുപോലേ തോന്നി. ചോദിച്ചപ്പോള്‍ ഉത്തരം കിട്ടി. നായിക മീരാ ജാസ്മിനുള്ള കാത്തിരിപ്പാണ്. മോഹന്‍ലാലിനെപ്പോലേ തിരക്കുള്ള ഒരു നടന്‍ ഒരു ഷോട്ട്‌പോലും എടുക്കാതെ ഷൂട്ടിങ്ങിന് റെഡിയായിട്ട് നേരമേറെയായി. മീരാ ജാസ്മിന്‍ വേഷം മാറി എത്തിയിട്ടില്ല. കാരവാന്‍ ഒന്നുമില്ലാത്ത കാലമാണ്. ലൊക്കെഷന്‍ പരിസരത്ത് താരങ്ങള്‍ക്ക് ഡ്രെസ് മാറാനും വിശ്രമിക്കാനും സൗകര്യങ്ങള്‍ ഒരുക്കാറാണ് പതിവ്.'
'ഷൂട്ടിന് എത്തിയ മീരയ്ക്ക് ഷോട്ടിനുളള വസ്ത്രം മാറാന്‍ കൊടുത്തു. കൊടുത്ത വസ്ത്രത്തിന് ചെറിയ പിശകുണ്ടെന്ന് പറഞ്ഞ് മീര മുറിയില്‍ ഇരിക്കുകയാണ്. രാവിലെ തൊട്ട് കാത്ത് നില്‍ക്കുന്ന സംവിധായകനും നടനും നിര്‍മാതാവും അണിയറ പ്രവര്‍ത്തകരും. വൈകുന്നേരം മൂന്ന് മണിക്കാണ് മീര ഷോട്ടിന് റെഡിയായി വന്നത്.'
'അന്ന് സത്യേട്ടന്റെ ക്ഷമയെക്കുറിച്ചാണ് അത്ഭുതം തോന്നിയത്. അന്നത് സെറ്റുകളില്‍ മാത്രം ഒതുങ്ങുന്ന പരിഭവങ്ങളായിരുന്നു. ഇന്നത്തെ കാലത്താണെങ്കില്‍ ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായി നാടുമുഴുവന്‍ അറിയുമായിരുന്നു', എന്നാണ് പ്രവീൺ കുമാർ കുറിച്ചത്.
ഇന്നത്തെ ചിന്താവിഷയത്തിൽ അഭിനയിച്ചശേഷം മീര വർഷങ്ങൾക്ക് ശേഷം അടുത്തിടെ വീണ്ടും സത്യൻ അന്തിക്കാട് സിനിമയിൽ നായികയായിരുന്നു. ജയറാം നായകനായ മകൾ ആയിരുന്നു സിനിമ. ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയത്.


Click it and Unblock the Notifications