'അപ്പയുടേത് പെട്ടന്നുള്ള മരണമായിരുന്നു... ഹൃദയാഘാതമായിരുന്നു, എന്നേയും പുരുഷു എന്നാണ് വിളിച്ചിരുന്നത്'
മുപ്പത് വർഷത്തിനിടയിൽ മുന്നൂറോളം മലയാള സിനിമകളിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മൺമറഞ്ഞ് പോയ നടനാണ് ജെയിംസ് ചാക്കോ. ഈ പേരിനേക്കാൾ മലയാളിക്ക് ജെയിംസിന്റെ മുഖം ഓർമ വരണമെങ്കിൽ മീശ മാധവനിലെ പട്ടാളം പുരുഷുവെന്ന് പറഞ്ഞാൽ മതി. പ്രൊഡക്ഷന്‍ മാനേജരായി സിനിമയിലെത്തിയ ജെയിംസ് ചാക്കോ തുടക്ക സമയത്ത് ഏറെക്കാലം നെടുമുടി വേണുവിന്‍റെ മാനേജരായിരുന്നു. പിന്നീടാണ് അഭിനയിച്ച് തുടങ്ങിയത്. ന്യൂഡല്‍ഹി, പത്രം, ഒരു മറവത്തൂര്‍ കനവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്നിവയാണ് മീശ മാധവൻ കൂടാതെ ജെയിംസ് അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട മറ്റ് സിനിമകൾ.
ജെയിംസ് ഈ ലോകത്ത് നിന്ന് വിട പറഞ്ഞുപോയിട്ട് പതിനേഴ് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ജെയിംസ് മരിച്ചുവെന്നത് പല സിനിമാപ്രേമികൾക്കും അറിയില്ലായിരുന്നു. ഒരു വർഷം മുമ്പ് മകൻ ജിക്കു ജെയിംസ് അച്ഛനെ കുറിച്ചുള്ള കുറിപ്പ് പങ്കിട്ടപ്പോഴാണ് ജെയിംസ് മരിച്ചിട്ട് വർഷങ്ങൾ ഏറെയായെന്ന സത്യം പലരും അറിയുന്നത്.

ജെയിംസ് കോട്ടയം സ്വദേശിയാണെങ്കിലും കുടുംബസമേതം വർഷങ്ങളായി തിരുവനന്തപുരത്താണ്. അച്ഛനെപ്പോലെ സിനിമാ മോഹിയാണ് ജെയിംസിന്റെ മകൻ ജിക്കുവും. ഇപ്പോഴിതാ ജെയിംസിന്റെ കുടുംബം മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ നടനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ടിരിക്കുകയാണ്. ജെയിംസിന്റെ ഭാര്യയാണ് ആദ്യം നടനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത്.
മീശമാധവനിൽ അഭിനയിക്കാൻ തടി കുറയ്ക്കണമെന്ന് ചേട്ടനോട് സംവിധായകൻ പറഞ്ഞിരുന്നു. അതുകൊണ്ട് അന്ന് പട്ടാളം പുരുശഷുവാകാൻ ഒരുപാട് ശരീര ഭാരം കുറച്ചു. ജോഷി സാർ സംവിധാനം ചെയ്യുന്ന എല്ലാ സിനിമകളിലേക്കും ചേട്ടനെ വിളിക്കാറുണ്ടായിരുന്നു. അവർ തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. തുടക്കം നെടുമുടി വേണു സാറിന്റെ മാനേജറായിട്ടായിരുന്നു.
നടനെന്നതിനേക്കാൾ കൂടുതൽ ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്നു ചേട്ടൻ. സിനിമാ മോഹം കേറിയാണ് ചേട്ടൻ ചെന്നൈയിലേക്ക് പോയത്. ശ്രീനിവാസനൊപ്പം ഒരു റൂമിലായിരുന്നു താമസം. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ചേട്ടന്റെ കാതോട് കാതോരമാണ് ആദ്യം തിയേറ്ററുകളിൽ പോയി കണ്ട സിനിമ. ഷൂട്ടിങ് സെറ്റുകളിൽ ചേട്ടനൊപ്പം ഇടയ്ക്ക് പോയിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെയാണ് വർഷങ്ങളായി താമസം.
യഥാർത്ഥത്തിൽ കോട്ടയം കാരാണ്. യെസ് യുവർ ഓണറിൽ അദ്ദേഹം ചെയ്ത കഥാപാത്രം കണ്ട് ഒരുപാട് സങ്കടം വന്നിരുന്നു എന്നാണ് ഭാര്യ പറഞ്ഞത്. പിന്നീട് മകൻ ജിക്കുവാണ് സംസാരിച്ചത്. ജെയിംസ് ചെയ്ത കഥാപാത്രമായ പട്ടാളം പുരുഷുവെന്ന പേരിലാണത്രെ ജിക്കുവിനേയും സ്കൂൾ കാലത്ത് കൂട്ടുക്കാർ വിളിച്ചിരുന്നത്. മീശമാധവൻ തിയേറ്ററിൽ പോയി കണ്ട സിനിമയാണ്. പ്ലസ് ടു സമയത്ത് സ്കൂൾ ഫ്രണ്ട്സ് കളിയാക്കി പുരുഷുവെന്ന് വിളിക്കുമായിരുന്നു. അമ്മ ഇറങ്ങുന്ന എല്ലാ സിനിമയും കാണാറുണ്ട്.

പപ്പ പെട്ടന്ന് മരിച്ചത് ഹൃദയാഘാതം വന്നാണ്. മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നയാളല്ല. രാവിലെ പുറത്തേക്ക് ഇറങ്ങാൻ റെഡിയായി ഇറങ്ങിയപ്പോൾ ചെറിയൊരു നെഞ്ചുവേദന വന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചു. പപ്പ മരിക്കുമ്പോൾ അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അപ്പോൾ ഞാൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. പിന്നെ ജീവിതം മുന്നോട്ട് പോയി. അച്ഛൻ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. പക്ഷെ ഒരു കഥാപാത്രം കണ്ടപ്പോൾ സങ്കടം വന്നു.
യെസ് യുവർ ഓണർ എന്ന ചിത്രത്തിൽ ജഡ്ജിയുടെ മുന്നിൽ നിന്ന് അദ്ദേഹം കരയുന്ന ഒരു സീനുണ്ട്. അത് കണ്ടപ്പോൾ സങ്കടം വന്നു. എനിക്കും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനോട് ആഗ്രഹം പറഞ്ഞപ്പോൾ ബിരുദം പൂർത്തിയാക്കിയിട്ട് സഹായിക്കാമെന്നായിരുന്നു മറുപടി. പഠനം കഴിഞ്ഞപ്പോഴേയ്ക്കും അച്ഛൻ മരിച്ചിരുന്നു.
സിനിമയിലുളള ആരെയും എനിക്കറിയില്ലായിരുന്നു. ശ്രീനിവാസൻ അങ്കിളിനെ അറിയാമായിരുന്നു. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു. നാട്ടിലുണ്ടായിരുന്ന സമയത്ത് പലരുമായി അസോസിയേറ്റ് ചെയ്ത് പ്രവർത്തിച്ചിട്ടുണ്ട്. ചാൻസ് ചോദിച്ച് ഒരുപാട് ആളുകളുടെ അടുത്ത് പോയിട്ടുണ്ട്. അച്ഛന്റെ പേര് പറഞ്ഞ് അഭിനയിക്കാനായി പോയിട്ടില്ലെന്നും പറഞ്ഞാണ് മകൻ ജിക്കു അച്ഛന്റെ ഓർമകൾ പറഞ്ഞ് അവസാനിപ്പിച്ചത്.


Click it and Unblock the Notifications