'അവൻ വികൃതിയാണ്, സ്കൂളിൽ നിന്ന് പരാതി; ഇങ്ങനെ ഇരുന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി'
നടി മേഘ്ന രാജിന്റെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങൾ ആരാധകരെ ഒന്നടങ്കം വിഷമിപ്പിച്ചിരുന്നു. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം വലിയ ആഘാതമാണ് മേഘ്നയ്ക്കുണ്ടാക്കിയത്. ഭർത്താവിന്റെ മരണ സമയത്ത് മേഘ്ന ഗർഭിണിയുമാണ്. 2020 ജൂൺ മാസത്തിലാണ് ഹൃദയാഘാതം വന്ന് ചിരഞ്ജീവി സർജ മരിക്കുന്നത്. ഭർത്താവ് മരിച്ച് നാല് മാസത്തിനുള്ളിൽ മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകി. റയാൻ രാജ് സർജ എന്നാണ് മകന്റെ പേര്.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് മേഘ്നയ്ക്ക് വിഷമഘട്ടത്തിൽ ആശ്വാസമായത്. ഏറെക്കാലമായി അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുന്ന മേഘ്ന 'തദ്സമ തദ്ഭവ' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വരികയാണ്. ബിഹൈന്റ്വുഡ്സ് ടിവക്ക് നൽകിയ അഭിമുഖത്തിൽ മേഘ്ന രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണ ശേഷം തന്നെക്കുറിച്ച് വന്ന വ്യാജ വാർത്തകൾ, മകനൊപ്പമുള്ള ജീവിതം, സിനിമാ രംഗത്തേക്കുള്ള മടങ്ങിവരവ് തുടങ്ങിയവയെക്കുറിച്ച് മേഘ്ന സംസാരിച്ചു.

2020 ലെ ഈ സംഭവത്തിന് ശേഷം എല്ലാവർക്കും എന്റെ ജീവിതത്തെക്കുറിച്ച് അറിയാം. അടിസ്ഥാന രഹിതമായ വാർത്തകൾ എന്നെക്കുറിച്ച് തുടരെ വരാൻ തുടങ്ങി. ഇത് ഞങ്ങളുടെ കുടുംബത്തെ ബാധിച്ചു. സത്യം മറ്റൊന്നാണ്. പക്ഷെ യൂട്യൂബ് ചാനലുകളിലെ തമ്പ് നെയ്ൽ മറ്റൊന്നും. സിനിമാ കുടുംബമാണെങ്കിലും യൂട്യൂബ് കൾച്ചറിനെ പറ്റി എന്റെ മാതാപിതാക്കൾക്ക് അറിയില്ല. അവർ എല്ലാം വിശ്വസിച്ച് തുടങ്ങി. അപ്പോഴാണ് ഞാൻ തന്നെ ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിച്ചത്.
മാത്രവുമല്ല എന്റെ ജീവിതത്തെ ചുറ്റി വളരെ സീരിയസ്നെസ് ഉണ്ടായിരുന്നു. എപ്പോഴും ആളുകൾ എന്നെ വിഷമത്തോടെ നോക്കേണ്ടതില്ല. എല്ലാവരെയും പോലെ സാധാരണ കാര്യങ്ങൾ ഞാനും ചെയ്യുന്നുണ്ടെന്ന് ആളുകൾ കാണണം. യൂട്യൂബ് ചാനൽ തുടങ്ങാൻ ഇതും ഒരു കാരണമാണെന്നും മേഘ്ന വ്യക്തമാക്കി.

ഗോസിപ്പുകൾ എനിക്ക് പരിചിതമായി. തുടരെ തെറ്റായ പ്രചരണങ്ങൾ വരുമ്പോൾ കാര്യമാക്കാതായി. ഇവരെ മാറ്റാൻ പറ്റില്ല, അതിന് വേണ്ടി ഊർജം കളയേണ്ടതില്ലെന്നും തിരിച്ചറിഞ്ഞു. അതിനാൽ ഇത്തരം വാർത്തകളെ അവഗണിച്ചു. മനസമാധാനമാണ് പ്രധാനമെന്നും മേഘ്ന പറയുന്നു.
മകനെക്കുറിച്ചും മേഘ്ന രാജ് സംസാരിച്ചു. അവൻ വളരെ വികൃതിയാണ്. രണ്ട് മാസം മുമ്പാണ് സ്കൂളിൽ പോയി തുടങ്ങിയത്. ഇപ്പോൾ തന്നെ പരാതി വന്നിട്ടുണ്ട്. വികൃതിയാണ്, ഒരിടത്തും ഇരിക്കുന്നില്ല എന്നൊക്കെ പറയുന്നു. ഇപ്പോൾ അവന് സിനിമാ ഡയലോഗുകൾ പറയാൻ പറ്റും. ഞാൻ അവന് പഠിപ്പിച്ച് കൊടുത്ത ആദ്യ ഡയലോഗ് രജിനികാന്ത് സാറുടെ ഡയലോഗാണ്.
ഞാൻ കർണാടകക്കാരിയായതിനാൽ ഇത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് അറിയില്ല. ചിലപ്പോൾ ചോദ്യങ്ങൾ ഉണ്ടാകും. ചിരു രജിനി സാറുടെ വലിയ ഫാൻ ആയിരുന്നു. വീട്ടിൽ നിറയെ പോസ്റ്ററുകൾ ഉണ്ടെന്നും മേഘ്ന വ്യക്തമാക്കി. സിനിമാ രംഗത്തേക്കുള്ള മടങ്ങി വരവിനെക്കുറിച്ചും മേഘ്ന സംസാരിച്ചു. സിനിമ ഇനി ചെയ്യണമെന്ന് ചിന്തിച്ചിരുന്നത് പോലുമില്ല. മുഴുവൻ സമയവും മകന് വേണ്ടി മാറ്റി വെക്കാനാണ് ആഗ്രഹിച്ചത്.
പക്ഷെ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. വീട്ടിൽത്തന്നെ ഇരിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ലെന്ന് എന്നേക്കാളും എന്റെ ചുറ്റുമുള്ളവർ മനസിലാക്കി. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുകയും വർക്ക് ചെയ്യുകയും വേണം. ഇല്ലെങ്കിൽ എനിക്ക് ഭ്രാന്താകുമെന്ന് അവർ കരുതി. അങ്ങനെയാണ് സിനിമാ രംഗത്തേക്ക് തിരിച്ച് വരാൻ തീരുമാനിക്കുന്നതെന്നും മേഘ്ന രാജ് വ്യക്തമാക്കി.


Click it and Unblock the Notifications











