'പ്രത്യേകതരം കരച്ചിലായിരുന്നു സുകുമാരി ചേച്ചിക്ക്, ചിരിക്കണോ കരയണോയെന്ന സംശയത്തിലായിരുന്നു ഞാൻ'; മേനക
വളരെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ താര ജോഡികളാണ് മേനകയും സുരേഷും. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് ആയിരുന്നു മേനകയുടെ വിവാഹം. അച്ഛനും അമ്മയ്ക്കും പിന്നാലെ മകൾ കീർത്തിയും സിനിമയിലേക്ക് എത്തി കഴിഞ്ഞിരിക്കുന്നു.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടി കീർത്തി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. ഇളയ മകൾ അഭിനേത്രിയായപ്പോൾ മൂത്ത മകളാവട്ടെ സംവിധാനത്തിലാണ് താൽപര്യം പ്രകടിപ്പിച്ചത്.
മലയാള സിനിമയിലെ മാതൃക താരദമ്പതികളായാണ് മേനക-സുരേഷ് ജോലിയെ പലരും വിശേഷിപ്പിക്കാറുള്ളത്.
എതിർപ്പുകളേയും സ്‌നേഹത്തോടെയുള്ള കരുതലുകളേയും മുന്നറിയിപ്പുകളേയും അവഗണിച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 1980-86 കാലഘട്ടത്തിലായിരുന്നു സിനിമ മേഖലയിൽ മേനക സജീവമായി ഉണ്ടായിരുന്നത്.
പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. അമ്പത്തിയെട്ടുകാരിയായ മേനക ഇടയക്കൊക്കെ സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് എത്താറുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച സ്വഭാവ നടിമാരിൽ ഒരാളായ സുകുമാരിയെ കുറിച്ച് മേനക പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പാവം പൂർണിമ എന്ന സിനിമയുടെ ലൊക്കേഷനിൽ നടി സുകുമാരി ഒരു പ്രത്യേകതരം കരച്ചിൽ കരഞ്ഞതിനെ കുറിച്ചാണ് മേനക പറഞ്ഞത്.
ഫ്ലവേഴ്സ് ഒരു കോടിയിൽ അതിഥിയായി പങ്കെടുത്തപ്പോഴാണ് താരം അനുഭവം പങ്കുവെച്ചിരിക്കുന്നത്. 'പാവം പൂർണിമയുടെ സെറ്റായിരുന്നു. ഞാൻ മരിച്ച് കിടക്കുന്ന സീനാണ് ഷൂട്ട് ചെയ്യുന്നത്.'
'തലയിൽ കെട്ടും മൂക്കിൽ പഞ്ഞിയുമൊക്കെയായി കിടക്കുകയാണ്. സുകുമാരി ചേച്ചി അടുത്തിരുന്ന് കരയുന്നുണ്ട്. കുനിഞ്ഞ് കരയുമ്പോഴെമ്പെല്ലാം പ്രത്യേകതരം കരച്ചിലായിരുന്നു.'

'അയ്യോ മോളെ മേനകെ... ആ പ്രൊഡ്യൂസർ വന്നില്ലല്ലോടി... അവൻ പറ്റിച്ച് പോയെന്ന തോന്നുന്നെ.... എന്തേലും വഴി പറഞ്ഞുതാടി എന്നൊക്കെ പറഞ്ഞാണ് കരയുന്നത്. മുഖം ഉയർത്തി കയരുമ്പോൾ ഡയലോഗ് മാറ്റും അല്ലാത്ത കരച്ചിൽ സമയങ്ങളിൽ ഈ ഡയലോഗാണ് പറയുന്നത്.'
'അങ്ങനെ ചേച്ചി പുലമ്പാനും ഒരു കാരണമുണ്ട്. വൈകിട്ടായിരുന്നു ചേച്ചി ട്രെയിൻ. മരിച്ച് കിടക്കുന്ന സീൻ എടുത്ത ശേഷം ചേച്ചിക്ക് പോകണം.'
'പക്ഷെ നിർമാതാവ് വന്നിട്ടില്ല. വന്നോണ്ടിരിക്കുകയാണ്. അതാണ് ചേച്ചി മരിച്ച് കിടക്കുന്ന എന്നോടിങ്ങനെ കരച്ചിലിലൂടെ പറഞ്ഞുകൊണ്ടിരുന്നത്.

'ചേച്ചി ഇതെല്ലാം പറയുന്നുണ്ടെങ്കിലും ഞാൻ ചിരി കടിച്ച് പിടിച്ച് കിടക്കുകയാണ്. അപ്പോഴാണ് മമ്മൂക്കയുടെ സീൻ. വിവാഹം നിശ്ചയിച്ച് വെച്ചിരുന്ന പെൺകുട്ടി അതായത് ഞാൻ മരിച്ചുവെന്ന് കേട്ടുള്ള വരാണ് അദ്ദേഹത്തിന്റേത്.'
'മൃതദേഹത്തിന് മുമ്പിൽ അതീവ ദുഖത്തോടെ വേണം നിൽക്കാൻ. എന്നാൽ ഓടിക്കയറി വന്ന മമ്മൂക്ക കേൾക്കുന്നത് സുകുമാരി ചേച്ചിയുടെ ഈ രസകരമായ കരച്ചിലും പറചച്ചിലുമായിരുന്നു.'
'ഷൂട്ടിങാണെന്ന് മറന്ന് മമ്മൂക്ക നിർത്താതെ ചിരിക്കാൻ തുടങ്ങി. അവസാനം കട്ട് പറഞ്ഞ് വീണ്ടും എടുത്തു. അങ്ങനെ രസകരമായ നിരവധി സംഭവങ്ങളുണ്ട്' മേനക പറയുന്നു.

ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിൽ 2500 ലേറെ സിനിമകളിലാണ് മലയാളികളുടെ സുകുമാരിയമ്മ നിറഞ്ഞ് നിന്നത്. ആറ് ഭാഷകളിലൂടെ എണ്ണമറ്റ കഥാപാത്രങ്ങളുമായി നടത്തിയ നീണ്ട അഭിനയ ജീവിതത്തിനൊടുവിൽ 2013ൽ സുകുമാരി അന്തരിച്ചു.
ചലച്ചിത്രരംഗത്ത് 60 വർഷത്തിലേറെ അഭിനയിച്ച അപൂർവം ചില അഭിനേത്രികളിൽ ഒരാളായിരുന്നു സുകുമാരി. വീട്ടിലെ പൂജാമുറിയിലെ വിളക്കിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ സുകുമാരി ഒരു മാസത്തോളം ചെന്നൈയിൽ ചികിത്സയിലായിരുന്നു.
കൈയിലും കാലിലും നെഞ്ചിലും പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവെ ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു.


Click it and Unblock the Notifications