ജോലിക്കാരിയെ പിരിച്ച് വിട്ടോ? ഈ മാസത്തെ ശമ്പളം കൊടുത്തിട്ടുണ്ട്; പിഴയടക്കേണ്ടി വന്നതിൽ എംജി ശ്രീകുമാർ
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ ഗായകൻ എംജി ശ്രീകുമാർ പിഴയടച്ച സംഭവം ഇതിനോടകം വലിയ വാർത്തയായിട്ടുണ്ട്. 25000 രൂപയാണ് എംജി ശ്രീകുമാർ പിഴ നൽകിയത്. ഇദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരി വീട്ട് മുറ്റത്തെ മാവിൽ നിന്ന് വീണ മാമ്പഴങ്ങൾ കായലിലേക്ക് എറിഞ്ഞതായിരുന്നു. ഈ ദൃശ്യങ്ങളോടെ നൽകിയ പരാതിയിലാണ് നടപടി വന്നത്. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ചർച്ചയായിരിക്കെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് എംജി ശ്രീകുമാർ. തനിക്ക് പറ്റിയ തെറ്റ് ഗായകൻ തുറന്ന് സമ്മതിക്കുന്നു. മറുനാടൻ എക്സ്ക്ലൂസീവിനോടാണ് പ്രതികരണം.
നോട്ടീസ് വന്ന് അടുത്ത ദിവസം തന്നെ പണം അയച്ചു. കാരണം ചെയ്തത് തെറ്റാണ്. എന്റെ വീടാണിത്. ഇവിടെ നിന്ന് ആര് വെള്ളത്തിൽ എടുത്തെറിഞ്ഞ് കളഞ്ഞാലും ഞാനതിന് ഉത്തരവാദിയാണ് . ഞാൻ മാതൃകയാണ്. ഫെെൻ അടച്ചതിന്റെ നിശ്ചിത ശതമാനം വിവരം അറിയിച്ച ആൾക്ക് കിട്ടും. ഇത് തുടർന്ന് പോകണം എന്നാണ് എന്റെ മനസിലുള്ള ആഗ്രഹം. മനസാ വാചാ കർമണാ അറിയാത്ത തെറ്റിനാണ് പിഴ ചുമത്തിയത്. ഹോട്ടലുകളിൽ നിന്നും മറ്റും മാലിന്യം തള്ളുന്നുണ്ട്. അതിന് വൻ തുക പിഴയീടാക്കാമെന്നും എംജി ശ്രീകുമാർ ആവശ്യപ്പെട്ടു.

മാലിന്യം തള്ളിയത് തെറ്റാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇത് എല്ലാവർക്കും ബാധകമാകണം. കാരണം ഇത് കാറിൽ നിന്ന് വലിച്ചെറിഞ്ഞാലും മറ്റെന്ത് തരത്തിലായാലും ഫെെൻ ചുമത്തണം. വിദേശ രാജ്യങ്ങളിൽ ഇത്തരം നിയമം കർശനമാണെന്നും എംജി ശ്രീകുമാർ ചൂണ്ടിക്കാട്ടി. ജോലിക്കാരി അറിയാതെ ചെയ്തതാണ്. അവർക്ക് ഒരുപാട് വിഷമമായി. ജോലിക്കാരിയെ താൻ വഴക്ക് പറയുകയോ അവരുടെ ശമ്പളം കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.
ഈ മാസത്തെ ശമ്പളം കൊടുത്ത് കഴിഞ്ഞു. ഇപ്പോഴും ഇവിടെ ജോലി ചെയ്യുന്നുണ്ട്. പാവം ഒരു സ്ത്രീയാണ്. അതിനകത്ത് നമ്മൾ കുറ്റമോ തെറ്റോ പറയുന്നില്ല. ഒരാൾ അറിയാതെ ഒരു കാര്യം ചെയ്തതിൽ എന്ത് പറയാനാണ്. അവരോട് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും എംജി ശ്രീകുമാർ വ്യക്തമാക്കി.

ഗായകനെ അഭിനന്ദിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്. ഏവർക്കും മാതൃകയാണ് എംജി ശ്രീകുമാറെന്ന് പലരും പറയുന്നു. തെറ്റ് തുറന്ന് സമ്മതിക്കാൻ കാണിച്ച മനസിനെ മിക്കവരും അഭിനന്ദിച്ചു. ജോലിക്കാരിയുടെ രണ്ട് മാസത്തെ ശമ്പളം കട്ട് ചെയ്യും, ജോലിയിൽ നിന്ന് പുറത്താക്കും എന്നൊക്കെയുള്ള വാദങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചു. ഇക്കാര്യത്തിലും ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.
നാല് ദിവസം മുമ്പ് മന്ത്രി എംബി രാജേഷിനെ ടാഗ് ചെയ്ത് കൊണ്ടാണ് എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മാലിന്യം വലിച്ചെറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സർക്കാരിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതി നൽകിയാൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി മറുപടി നൽകി. ഇങ്ങനെ പരാതി നൽകിയതോടെയാണ് നടപടിയുണ്ടായത്. പിഴയടച്ചാൽ തെളിവ് നൽകിയ പരാതിക്കാരന് പാരിതോഷികമുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എംജി ശ്രീകുമാർ ഈ വീട്ടിൽ എപ്പോഴും ഉണ്ടാകാറില്ല. എറണാകുളം ജില്ലയിലെ മുളക് വാട് പഞ്ചായത്തിലെ അധികൃതരാണ് എംജി ശ്രീകുമാറിൽ നിന്നും പിഴ ഈടാക്കിയത്.


Click it and Unblock the Notifications











