യേശുദാസിനെ ഔട്ട് ആക്കാനുള്ള ഗ്രൂപ്പ്; എംജി ശ്രീകുമാറിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവം; കൈതപ്രം പറയുന്നു
പിന്നണി ഗാന രംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് കെജെ യേശുദാസും എംജി ശ്രീകുമാറും. ഗാനഗന്ധർവനായി യേശുദാസ് അറിയപ്പെടുമ്പോൾ സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി ഒരു കാലത്ത് ശ്രീകുമാർ തരംഗം സൃഷ്ടിച്ചു. പിന്നണി ഗാന രംഗത്ത് യേശുദാസിനുള്ള മേൽക്കെെ പലപ്പോഴും ചർച്ചയാവാറുണ്ട്. വ്യത്യസ്തമായ ശബ്ദങ്ങൾ ഇല്ലാതെ ഒരു കാലഘട്ടത്തിലെ പാട്ടുകളിൽ ഭൂരിഭാഗവും യേശുദാസിന്റെ ശബ്ദത്തിലാണ് പിറന്നതെന്ന വിമർശനവും ഇടയ്ക്ക് ഉയരാറുണ്ട്.
ഇപ്പോഴിതാ യേശുദാസുമായി എംജി ശ്രീകുമാറിനുണ്ടായിരുന്ന മത്സരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എംജി ശ്രീകുമാർ എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകാരനാണ്. ഞാനീ പറയുന്ന കാര്യം കേട്ട് ഇപ്പോഴും എനിക്ക് അദ്ദേഹത്തോട് ഇതേ ആറ്റിറ്റ്യൂഡ് ആണെന്ന് വിചാരിക്കേണ്ട. എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പ്രശ്നവുമില്ല. പക്ഷെ ചില കാര്യങ്ങൾ പറയാതിരിക്കാൻ പറ്റില്ലെന്ന് വിചാരിച്ച് പറയുന്നതാണ്'
'ഞാൻ ശ്രീകുമാറിനെ കാണുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് തന്നെ ആണ്. അന്ന് അദ്ദേഹത്തിന്റെ സഹോദരൻ എംജി രാധാകൃഷ്ണനും ഉണ്ട്. പക്ഷെ ഞാൻ സിനിമയിലേക്ക് എത്തുമ്പോഴേക്കും ചില ഗ്രൂപ്പിസം വന്നു. ശ്രീകുമാറിനെ സപ്പോർട്ട് ചെയ്യുന്ന ഒരു ഗ്രൂപ്പ്, ദാസേട്ടനെ ഔട്ടാക്കാൻ വേണ്ടി നിൽക്കുന്ന ഒരു ഗ്രൂപ്പ്'

'എനിക്ക് വിഷമുണ്ടായ കാര്യം എന്തെന്നാൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന പടത്തിൽ ഒരു പാട്ടാണ് ശ്രീകുമാറിന് കിട്ടിയത്. ആ പാട്ടിൽ ശ്രീകുമാർ തൃപ്തനായിരുന്നില്ല. ബാക്കിയുള്ള പാട്ടുകൾ ഇയാളെ തഴഞ്ഞ് ദാസേട്ടനെ കൊണ്ട് പാടിച്ചതിൽ എനിക്ക് പങ്കുണ്ടെന്ന് അയാൾക്ക് തോന്നി. ശരിക്കും എനിക്ക് പങ്കില്ല. അതിനുള്ള സ്വാധീനവും എനിക്കില്ല. ഞാൻ പല പ്രാവശ്യം അദ്ദേഹത്തോട് പറഞ്ഞിട്ടും വിശ്വാസമായില്ല'

'അന്ന് നാദരൂപണി എന്ന പാട്ടിൽ നിന്ന് എംജിയെ മാറ്റാൻ എനിക്ക് ഫ്ലൈറ്റ് ടിക്കറ്റ് തന്നപ്പോൾ ഞാനത് സ്വീകരിച്ചില്ല. ശ്രീകുമാറിനെ സപ്പോർട്ട് ചെയ്തു. മാത്രമല്ല ആ പാട്ടിൽ ശ്രീകുമാറിന് നാഷണൽ അവാർഡ് കിട്ടുകയും ചെയ്തു. പിന്നീട് എന്റെ രണ്ട് പാട്ടുകൾക്കും അദ്ദേഹത്തിന് ദേശീയ അവാർഡ് കിട്ടി. ഇത്രയൊക്കെ ആയിട്ടും ഞാനദ്ദേഹത്തെ സപ്പോർട്ട് ചെയ്തില്ല എന്ന് പറയുന്നതിന് കാരണം എന്തെന്നറിയില്ല'

'ഒരു ദിവസം എനിക്ക് വേദനിപ്പിച്ച സംഭവം ഉണ്ടായി, അതിൽ ശ്രീകുമാർ പങ്കാളി അല്ല. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ജഗദീഷ് എന്നോട് പറഞ്ഞു, നിങ്ങൾ ശ്രീകുമാറിനെ സപ്പോർട്ട് ചെയ്യുന്നില്ല. ഞങ്ങളെല്ലാം ഒരു ഗ്രൂപ്പ് ആണ്. ഞങ്ങൾ വിചാരിച്ചാൽ നിങ്ങളെ ഔട്ട് ആക്കാൻ പറ്റുമെന്ന്'
'അവരാെന്നും ഔട്ടാക്കാൻ വിചാരിച്ചുമില്ല, വിചാരിച്ചാൽ പറ്റുകയുമില്ല. ഞാനിപ്പോഴും സിനിമയിൽ ഉണ്ട്. അങ്ങനെ ആരെയും ഔട്ടാക്കാനും ഇൻ ആക്കാനും ഒന്നും ആർക്കും പറ്റില്ല'

'ദൈവാധീനവും ഗുരുത്വവുമുള്ളവരെ ആർക്കും മാറ്റാൻ പറ്റില്ല. ശ്രീകുമാറിനെയും ഇൻ ആക്കാനും ഔട്ട് ആക്കാനും ആർക്കും പറ്റില്ല. ശ്രീകുമാർ ഇപ്പോഴും ഉറച്ച് നിൽക്കുന്നുണ്ടല്ലോ. എനിക്കിഷ്ടമാണ് ശ്രീകുമാറിന്റെ പാട്ട്. എംജി രാധാകൃഷ്ണൻ ചേട്ടനെ ആണ് എനിക്ക് ഏറ്റവും ഇഷ്ടം. അവരുടെ സഹോദരങ്ങളിൽ ഏറ്റവും നല്ല പാട്ട് എംജി രാധാകൃഷ്ണൻ ചേട്ടന്റേതാണെന്ന് വിശ്വസിക്കുന്നു,' കൈതപ്രം പറഞ്ഞു.


Click it and Unblock the Notifications











