'എൻ്റെ ചങ്ക് പിടഞ്ഞു, ഷാജി കൈലാസിനോട് ഗുഡ്ബൈ പറഞ്ഞു, ലാലിന് അത് ജന്മന കിട്ടിയതാണ്'; എം.ജി ശ്രീകുമാർ!
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്‌ത മെഗാ ആക്ഷൻ മൂവിയായിരുന്നു നരസിംഹം. നരസിഹത്തിന് മുകളിൽ ഒരു മാസ് സിനിമ മോഹൻലാലിന് അതിന് മുമ്പ് സാധിച്ചിട്ടില്ല. രജനികാന്തിന് തമിഴ് സിനിമാ ലോകത്തിനും ബാഷ എന്ന ചിത്രം പോലെയാണ് കേരളത്തിൽ നരസിംഹം എന്നാണ് ആരാധകർ പറയാറുള്ളത്.
സർവകാല റെക്കോഡ് കലക്ഷൻ കൊണ്ടാണ് ചിത്രം പ്രദർശനം അവസാനിപ്പിച്ചത്. നരസിംഹം എന്ന സിനിമ മോഹൻലാലിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു.
ആരാധകർക്കൊക്കെ ആഘോഷത്തിന്റെ നല്ല നാളുകൾ. ഒരു സൂപ്പർസ്റ്റാറിന്റെ പരിപൂർണത. സർവോപരി ഒരു മികച്ച കലാ സൃഷ്ടി. മോഹൻലാൽ എന്ന താരത്തിൽ നിന്ന് എന്താണോ നരസിംഹം എന്ന സിനിമയ്ക്ക് വേണ്ടത് അത് പൂർണമായും ഉൾപ്പെടുത്തി പ്രയോജനപെടുത്താൻ കഴിഞ്ഞു എന്നുള്ളതാണ് ഷാജി കൈലാസ് എന്ന സംവിധായകന്റെ ഏറ്റവും വലിയ പ്രത്യേകത.

മലയാളത്തിൽ ഇതുവരെയുള്ള ഏറ്റവും മികച്ച ഗസ്റ്റ്റോൾ ഏതെന്ന് ചോദിച്ചാൽ ഇന്ദുചൂഡനെ സഹായിക്കാൻ എത്തിയ മമ്മൂട്ടിയുടെ നന്ദഗോപാൽ മാരാർ തന്നെയാകും എന്നായിരിക്കും എല്ലാവർക്കുമുള്ള മറുപടി.
നീ പോ മോനെ ദിനേശാ എന്നുള്ളതും ആറു വർഷത്തെ ഇടവേള കഴിഞ്ഞതും രാജസ്ഥാൻ മരുഭൂമിയിലേക്കുള്ള മണൽ കയറ്റുമതിയും മാരാരുടെ തട്ടുമൊക്കെ വർഷങ്ങൾ ഇത്രയുമൊക്കെ ആയിട്ടും ക്ലാസ് മുറികളിലും നാട്ടുംപുറങ്ങളിലും സോഷ്യൽ മീഡിയകളിലും ജോലി സ്ഥലങ്ങളിലുമൊക്കെയുള്ള ദൈനംദിന സംഭാഷങ്ങൾക്കിടയിൽ പലരുമിപ്പോഴും പറയാറുമുണ്ട്.
ആ സമയത്ത് നരസിംഹം മുണ്ടുകളും നരസിംഹം ചെരുപ്പുകളും നരസിംഹം വാച്ചുകളുമൊക്കെ മാർക്കറ്റിൽ വേഗം വിറ്റഴിയുന്നതും പലരും അതിന് വേണ്ടി കാത്തിരുന്നതുമൊക്കെ നരസിംഹം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തോട് ചേർത്ത് വായിക്കാൻ കഴിയുന്ന കാര്യങ്ങളാണ്. ചിത്രത്തിലെ മൂന്നോളം ഗാനങ്ങൾ ആലപിച്ചത് എം. ശ്രീകുമാറായിരുന്നു.
ഇപ്പോഴും ചിത്രത്തിലെ പഴനിമല എന്ന് തുടങ്ങുന്ന ഗാനം ഗാനമേളകളിലെ ഹൈലൈറ്റുകളിൽ ഒന്നാണ്. നരസിംഹം സിനിമയുടെ ഭാഗമായപ്പോഴുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ എം.ജി ശ്രീകുമാർ.

സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഷാജി കൈലാസിനോട് ഗുഡ്ബൈ പറഞ്ഞ് ഇറങ്ങിയ സാഹചര്യം വരെ ഉണ്ടായിരുന്നുവെന്ന് ഗായകൻ വെളിപ്പെടുത്തിയത്. 'ധാഗണക്ക ധില്ലം ധില്ലം എന്ന പാട്ട് ഓക്കെയായി. ഗിരീഷ് പാട്ടെഴുതി. അതുമായി ഞാൻ തിരുവനന്തപുരത്ത് വന്നു. ശേഷം അവിടുത്തെ ഒരു സ്റ്റോഡിയോയിൽ വെച്ച് ആ പാട്ട് ഞാൻ പാടി.'
'ഓർക്കസ്ട്രയും ചെയ്തു. തിരുവന്തപുരത്തേക്ക് വരും മുമ്പ് നരസിംഹത്തിന്റെ സെറ്റിൽ ചെന്നു. ഷാജി കൈലാസിനോടും എല്ലാവരോടും ഈ പാട്ട് റെക്കോർഡ് ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞു. അന്ന് സമ്മതം പറഞ്ഞു ഷാജി. പിന്നെ പാട്ട് റെക്കോർഡ് ചെയ്ത ശേഷം അക്കാര്യം ഷാജിയെ ഫോണിൽ വിളിച്ച് പറഞ്ഞു.'
'അപ്പോൾ ഷാജി ചോദിച്ചത് ആര് പറഞ്ഞിട്ട് റെക്കോർഡ് ചെയ്തുവെന്നാണ്. അത് കേട്ടതും എന്റെ ചങ്ക് പൊടിഞ്ഞുപോയി. അതോടെ ഞാൻ തീരുമാനിച്ചു ഇനി ഇതിൽ കൈ കടത്തേണ്ടെന്ന്. അതുകൊണ്ട് തന്നെ ന്യാഗര എന്നൊരു മെഷീനും കാസറ്റും ഒപ്പം ഗുഡ്ബൈ എന്നും പറഞ്ഞ് ഞാൻ ഷാജി കൈലാസിന് അയച്ചു. ശേഷം ആ പാട്ട് ഷാജി അതിമനോഹരമായി പിക്ചറൈസ് ചെയ്തു. ധാഗണക്ക ധില്ലം ധില്ലം ഇപ്പോഴും പലരും ഗാനമേളയിൽ പാടുന്നുണ്ട്.'
'പടം കണ്ടപ്പോഴെ തോന്നി സൂപ്പർ ഹിറ്റാകുമെന്നും', എം.ജി ശ്രീകുമാർ പറയുന്നു. 'പ്രിയൻ എപ്പോഴും പറയും മോഹൻലാൽ സ്ക്രിപ്റ്റ് ജസ്റ്റ് ഒന്ന് നോക്കി പിന്നെ അങ്ങ് പറയുകയാണെന്ന്. അവൻ ജീവിക്കുകയാണെന്ന്. ലാൽ എവിടെയും പോയും പഠിച്ചതല്ല. ലാലിന് അത് ജന്മന കിട്ടിയതാണെന്നും', എം.ജി ശ്രീകുമാർ പറയുന്നു.


Click it and Unblock the Notifications