'പ്രിയന് ദേഷ്യമുണ്ടെങ്കിൽ എന്നെ ചീത്ത വിളിക്കാം, ഒരു ഡോളറിന് വേണ്ടി ലളിത ചേച്ചി പുറകെ നടന്നു'; എം.ജി ശ്രീകുമാർ
വർഷങ്ങൾ നീണ്ട സംഗീത യാത്രയ്ക്കിടയിൽ ഒട്ടനവധി തവണ വിദേശ രാജ്യങ്ങളിൽ എം.ജി ശ്രീകുമാർ സ്റ്റേജ് ഷോകൾ നടത്തിയിട്ടുണ്ട്. ഇന്നും എം.ജി ശ്രീകുമാറിന്റെ ഗാനങ്ങൾ ആസ്വദിക്കാൻ കാശ് മുടക്കി ടിക്കറ്റെടുക്കാൻ സംഗീതപ്രേമികൾ തയ്യാറാണ്. സ്റ്റേജ് ഷോകൾ ഇത്രത്തോളം സജീവമാകുന്നതിന് മുമ്പ് മോഹൻലാൽ ഷോകളുടെ ഭാഗമായി ഒപ്പം പോയാണ് എം.ജി ശ്രീകുമാർ ഗാനങ്ങൾ ആലപിച്ചിരുന്നത്.
അത്തരത്തിൽ അക്കരെ അക്കരെ അക്കരെ സിനിമയുടെ ഷൂട്ടിന് അമേരിക്കയിൽ പോയപ്പോൾ സ്റ്റേജ് ഷോകൾ നടത്തിയതിനെ കുറിച്ചും അവിടെ നടന്ന രസകരമായ സംഭവങ്ങളും എം.ജി ശ്രീകുമാർ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമയാണ് 1990ൽ പിറന്ന അക്കരെ അക്കരെ അക്കരെ.

ചിത്രത്തിന്റെ തിരക്കഥയും ശ്രീനിവാസന്റേത് തന്നെയായിരുന്നു. ഇന്നും മലയാളികൾ ആസ്വദിച്ച് കാണുന്ന സിനിമകളിൽ ഒന്നാണ് അക്കരെ അക്കരെ അക്കരെ. നാടോടിക്കാറ്റ്, പട്ടണപ്രവേശം എന്നീ സിനിമകളുടെ സീക്വലായി പുറത്തിറങ്ങിയ അക്കരെ അക്കരെ അക്കരെയിൽ നായിക പാർവതിയായിരുന്നു.
സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വരെ മലയാളിക്ക് കാണാപാഠമാണെങ്കിൽ ആ സിനിമ അക്കരെ അക്കരെ അക്കരെ ആയിരിക്കും. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമകൾ മനസിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് പറഞ്ഞാണ് എം.ജി ശ്രീകുമാർ സംസാരിച്ച് തുടങ്ങുന്നത്.
'സ്റ്റേജ് ഷോകൾ ആദ്യമായി തുടങ്ങിയത് സിനിമയുമായി ക്ലബ്ബ് ചെയ്തിട്ടാണ്. അക്കരെ അക്കരെ അക്കരെ ആയിരുന്നു സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലാണ് നടന്നത്. നിർമാതാവാണ് വിദേശത്ത് ഒരു സിനിമ ചെയ്യാമെന്ന പ്ലാൻ ഇട്ടതും അക്കരെ അക്കരെ അക്കരെയുടെ ഷൂട്ട് അമേരിക്കയിൽ നടത്താമെന്ന് തീരുമാനിക്കുന്നത്.'
'ആ സമയത്ത് സ്പോൺസേഴ്സ് പറഞ്ഞു ശനിയും ഞായറും ദിവസങ്ങളിൽ സ്റ്റേജ് ഷോകൾ കൂടി നടത്താമെങ്കിൽ താമസം, ഭക്ഷണം എന്നിവ സ്പോൺസർ തരാമെന്ന്. അങ്ങനെയാണ് പ്രിയനും മോഹൻലാലും മറ്റുള്ള കൂട്ടുകെട്ടും എന്നേകൂടി ഒപ്പം കൂട്ടാമെന്ന് തീരുമാനിച്ചത്.'

'അങ്ങനെ ഞാനും അവർക്കൊപ്പം പോയി. കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പറ്റുമായിരുന്നില്ല. അമേരിക്കയിൽ പോവുക എന്നത് തന്നെ വലിയ അതിശയമായിരുന്നു. പ്രിയനും എനിക്കും ഒരുമിച്ചായിരുന്നു റൂം അനുവദിച്ചിരുന്നത്. അതെപ്പോഴും അങ്ങനെയാണ്. പ്രിയന് ദേഷ്യമുണ്ടെങ്കിൽ എന്നെ ചീത്ത വിളിക്കാം... ഞാൻ കേട്ടോളും... സന്തോഷം പങ്കിടാനും അങ്ങനെ തന്നെ.'
'ഞങ്ങൾ ചെറുപ്പം മുതൽ പരിചയക്കാരാണ് അകന്ന ബന്ധുക്കളാണ്. അതിന്റെ അടുപ്പവുമുണ്ട്. കെപിഎസി ലളിത, മണിയൻ പിള്ള രാജു, മുകേഷ് തുടങ്ങിയവാണ് മറ്റുള്ള റൂമുകളിൽ. ഷൂട്ട് കഴിയുമ്പോൾ എല്ലാവരും പ്രിയന്റെ റൂമിൽ വരും. പിന്നെ മദ്യപാനവും ചർച്ചകളും ആഘോഷവുമാണ്.'
'ലളിത ചേച്ചിയുടെ റൂമിൽ ചീട്ട് കളിയാണ്. ഞാനും ഒരു ദിവസം പോയി ചീട്ട് കളിച്ചു. പക്ഷെ ഒരു ഡോളറിന് തോറ്റുപോയി. അതിനുശേഷം തിരിച്ച് വന്ന് എയർപോട്ടിൽ നിന്നും ഡോളർ മാറി കൊടുക്കുന്നത് വരെ ലളിത ചേച്ചി എന്റെ പിറകെ നടന്ന് ദിവസവും ചോദിക്കുമായിരുന്നു. അവസാനം ഞാൻ അത് കൊടുത്തു. അന്ന് എനിക്ക് നല്ല ദേഷ്യവും വന്നിരുന്നുവെന്നാണ്', തുടക്കകാലത്തെ സ്റ്റേജ് ഷോ അനുഭവങ്ങൾ പങ്കിട്ട് എം.ജി ശ്രീകുമാർ പറഞ്ഞത്.


Click it and Unblock the Notifications