'ചിത്രയും ഞാനും കോംമ്പറ്റീഷനാണ്, പയിനായിരത്തിന്റെ സൃഷ്ടാവ് ജയറാം, ഏട്ടന് കിട്ടേണ്ട അംഗീകാരം കിട്ടിയില്ല'
എം.ജി ശ്രീകുമാറിലെ അതുല്യനായ ഗായകനെ മാത്രമല്ല അദ്ദേഹം അവതാരകനായി വരുമ്പോഴുള്ള ശൈലിയും ഇതുവരെയുള്ള സംഗീത യാത്രയ്ക്കിടെ ഉണ്ടായിട്ടുള്ള അനുഭവങ്ങളും പങ്കുവെക്കുമ്പോൾ അത് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്. കഥ പറച്ചിലിന്റെ കാര്യത്തിൽ മുകേഷിനെയും ഇന്നസെന്റിനെയും ജയറാമിനെയും പോലെ കേൾവിക്കാരനെ പിടിച്ചിരുത്താനുള്ള കഴിവ് എം.ജി ശ്രീകുമാറിനുണ്ട്. എം.ജി ശ്രീകുമാർ മലയാളികളുടെ നിത്യ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ്.
കാരണം അദ്ദേഹത്തിന്റെ ഗാനങ്ങൾ ഒരു വട്ടമെങ്കിലും ശ്രവിക്കാതെ ഒരു മലയാളിയുടെ ദിവസവും കടന്നുപോകുന്നില്ല. സ്വന്തമായി യുട്യൂബ് ചാനൽ എം.ജി ശ്രീകുമാറിനുമുണ്ട്. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലിലൂടെ തന്റെ ഇത്രയും കാലത്തെ സംഗീത യാത്രയിലുണ്ടായിട്ടുള്ള അനുഭവങ്ങളാണ് പ്രിയ ഗായകൻ പങ്കുവെക്കുന്നത്. എല്ലാ ഞായറാഴ്ചയുമാണ് വീഡിയോ എം.ജി ശ്രീകുമാർ യുട്യൂബ് ചാനലിൽ പങ്കിടാറുള്ളത്.

എം.ജിയുടെ അനുഭവ കഥകൾ ആസ്വദിക്കാൻ നിരവധി പ്രേക്ഷകരുമുണ്ട്. ചിലരൊക്കെ ഓരോ സിനിമകളുടെയും സംഗീത സംവിധായകരുടെ പേരുകൾ അടക്കം പറഞ്ഞ് അവർക്കൊപ്പമുള്ള അനുഭവം പങ്കുവെക്കാൻ ഗായയകനോട് ആവശ്യപ്പെടാറുമുണ്ട്. ഏറ്റവും അവസാനം നടി മോനിഷയ്ക്കൊപ്പമുള്ള അനുഭവങ്ങളാണ് എം.ജി ശ്രീകുമാർ പങ്കുവെച്ചതെങ്കിൽ പുതിയ വീഡിയോയിൽ ജേഷ്ഠൻ എം.ജി രാധാകൃഷ്ണനെ കുറിച്ചും അദ്വൈതം സിനിമയെ കുറിച്ചും തനിക്ക് പയിനായിരം എന്ന പേര് വന്നത് എങ്ങനെയാണെന്നുമാണ് എം.ജി ശ്രീകുമാർ സംസാരിച്ചത്.
അദ്വൈതത്തിലെ ഹിറ്റായ ഒട്ടുമിക്ക ഗാനങ്ങളും എം.ജി ശ്രീകുമാറാണ് ആലപിച്ചത്. 'ചിത്രയും ഞാനും പാടുമ്പോൾ എന്നും ഒരു കോംമ്പറ്റീഷനാണ് നടക്കുന്നത്. ഒരു ആരോഗ്യകരമായ സംഗീത മത്സരമാണ് നടക്കുക.'
'ഈ ഫീമെയിലും മെയിലും ഡിവിഷൻ വരുമ്പോൾ അനുപല്ലവിയിൽ മെയിലാണ് തുടങ്ങുന്നത് എങ്കിൽ ചരണത്തിൽ എത്തുമ്പോൾ അത് ഫീമെയിലാകും തുടങ്ങുക. ചരണത്തിൽ ആദ്യ ലൈനിൽ ഒരു സംഗതി ഇട്ടാൽ എനിക്ക് പിന്നെ ഇടം കിട്ടില്ല ഇടാൻ എനിക്ക് പല്ലവി പാടി നിർത്തേണ്ടി വരും. ചിത്രക്ക് ഇല്ലാത്ത പോർഷൻ ഇല്ലാത്തതുനോക്കി വേണം അടുത്ത സംഗതി പാടാൻ. പക്ഷെ ചേട്ടനാണ് സംഗീത സംവിധായകനെങ്കിൽ സമ്മതിക്കില്ല.'
'സംഗതി ഒക്കെ ഇതുകഴിഞ്ഞ് വെളിയിൽ പോയി പാടാൻ പറയും. ജോൺസേട്ടനും ഒക്കെ അങ്ങനെയാണ്. ഒരു പാട്ടിന്റെ വരി കിട്ടുമ്പോൾ തന്നെ ഒരു പാട്ടുകാരന് അതിന്റെ സംതൃപ്തി ലഭിക്കും. സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഒരുപാട് ഗാനങ്ങൾ പാടാൻ ദൈവം അനുഗ്രഹം തന്നു എന്നതാണ്. ഒരുപാട് ഗാനങ്ങളുടെ ഭാഗമായി മാറി. തിക്കുറുശ്ശി ചേട്ടന്റെ കൂടെ ഇരുന്നാൽ കഥകളുടെ ഭാണ്ഡം തന്നെ തുറക്കപ്പെടും.'

'പ്രിയന്റെ ഷൂട്ടിങ് സെറ്റിൽ ചെന്നാൽ പിന്നെ ഒരു ബഹളമാണ്. മോഹൻലാൽ ഉണ്ടെങ്കിൽ പറയുകയേ വേണ്ട. ജയറാം ഉണ്ടെങ്കിൽ പിന്നെ പയിനായിരം എടുക്കട്ടെ എന്ന ചോദ്യമാകും. ജയറാമാണ് അതിന്റെ സൃഷ്ടാവും. സരിഗമപ ചെയ്യുന്ന സമയത്ത് ഞാൻ പറഞ്ഞ ആ വാക്കാണ് പിന്നീട് ഏതോ കോമഡിയിൽ ജയറാം ഈ പയിനായിരം എടുത്ത് വീശുന്നത്.'
'ബാക്കി എല്ലാവരും അതിലൂടെയാണ് എന്നെ പയിനായിരമാക്കി മാറ്റിയത്. എന്തായാലും ജയറാമാണ് അതിന് പബ്ലിസിറ്റി കൊടുത്തത്. നന്ദി ഇപ്പോൾ അറിയിക്കുന്നു. പ്രിയന്റെ ഏത് പടം ഉണ്ടെങ്കിലും കമ്പോസിങ്ങിൽ ഞാൻ ഉണ്ടാകണമെന്ന് നിർബന്ധമാണ് അദ്ദേഹത്തിന്. അതൊരു കൂട്ടായ്മയാണ്. ഞാൻ ചിലപ്പോൾ റൂട്ട് മാറിപ്പോയാൽ ഉടനെ ആളുകൾ തിരുത്തും.'
'ഒരുപാട് ഓർമ്മകളാണ് ഓരോ ഗാനങ്ങളും. അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് എന്ന ഗാനം ലോകത്തിന്റെ എവിടെ പോയാലും ആളുകൾ ഇന്നും ചോദിക്കും. പ്രിയദർശൻ ഒരിക്കൽ ലാലിന് വേണ്ടി ഒരു ആൽബം തന്നെ ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ചെയ്തിട്ടുണ്ട്. അതിന് ഞാനാണ് സംഗീത സംവിധാനം ചെയ്തത്. അദ്വൈതം നോക്കിയാൽ ഒരുപാട് റൂട്ടുകളുണ്ട്.'
'കണ്ണന്റെ അനുഗ്രഹം കൊണ്ടാണ് ആ ഗാനവും സിനിമയും ഹിറ്റ് ആകാൻ കാരണമെന്ന് വിശ്വസിക്കുന്നു. എന്റെ ഏട്ടൻ ഒരുപാട് പടങ്ങൾ ചെയ്തിട്ടുണ്ട് അതിൽ ഒന്നായിരുന്നു അദ്വൈതം. പക്ഷെ ഏട്ടന് കിട്ടേണ്ട അംഗീകാരം കിട്ടിയിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നെ പറയാനാകൂവെന്നും', എം.ജി ശ്രീകുമാർ പറയുന്നു.


Click it and Unblock the Notifications