'ഒരു ദിവസം മുമ്പുള്ളതാണെന്ന് പോലും മനസിലാക്കാത്തവർ, ഇതേ വസ്ത്രത്തിലാണ് വിനീത് അച്ഛനരികിൽ ഇരിക്കുന്നത്'
ശബ്ദാനുകരണ കലയിലൂടെ വിസ്മയിപ്പിച്ച് മുന്നേറുന്ന മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ. രണ്ട് വർഷം മുമ്പ് കാർ അപകടത്തിൽ സാരമായ പരിക്കേറ്റ മഹേഷ് ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതം തിരികെ പിടിച്ചത്. ജയിലർ സിനിമയിലെ വിനായകന്റെ ശബ്ദം അനുകരിച്ചുകൊണ്ടായിരുന്നു തിരിച്ചുവരവ്. വിദേശത്തും സ്വദേശത്തുമായെല്ലാം സ്റ്റേജ് പ്രോഗ്രാമുകളും മറ്റുമായി തിരക്കിലാണ് താരം.
മഹേഷ് അനായാസം കൈകാര്യം ചെയ്യുന്ന ഒരു ശബ്ദം നടനും സംവിധായകനും ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസന്റേതാണ്. ഇരുവർക്കും കാഴ്ചയിലും ചില സാമ്യങ്ങളുണ്ട്. ഏത് വേദികളിൽ എത്തിയാലും ആളുകൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടാറുള്ളതും വിനീതിന്റെ ശബ്ദം അനുകരിക്കാൻ വേണ്ടിയാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാലരംഗത്ത് സജീവമാണെങ്കിലും വിനീതിനെ നേരിട്ട് കാണാൻ ഒരു അവസരം മഹേഷിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഒരു പ്രോഗ്രാമിൽ വെച്ച് വിനീതിനെ കാണാൻ മഹേഷിന് അവസരം കിട്ടി. അവിടെ വെച്ച് വിനീതിനൊപ്പം നിന്ന് പകർത്തിയ ഫോട്ടോ മഹേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. 'അവസാനം കണ്ടുമുട്ടി' എന്നായിരുന്നു മഹേഷ് നൽകിയ ക്യാപ്ഷൻ. വിനീതിനെ മഹേഷ് ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
പക്ഷെ പോസ്റ്റിന് താഴെ കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി മഹേഷിനെ ചീത്ത വിളിച്ചും അധിക്ഷേപിച്ചുമുള്ള കമന്റുകളാണ് നിറയുന്നത്. കാരണം ശ്രീനിവാസൻ അന്തരിച്ച സാഹചര്യത്തിൽ തന്നെ വേണമായിരുന്നോ ഫോട്ടോയെടുപ്പും പോസ്റ്റ് ഷെയറിങും എന്ന് ചോദിച്ചാണ് മഹേഷിനെ ആളുകൾ വിമർശിക്കുന്നത്.
ശ്രീനിവാസന്റെ മരണവാർത്ത അറിഞ്ഞശേഷം മഹേഷ് മനപൂർവം പോസ്റ്റ് ചെയ്തതാണ് വിനീതിനൊപ്പമുള്ള ഫോട്ടോയെന്ന് തെറ്റിദ്ധരിച്ചവരാണ് കമന്റുകൾ കുറിച്ചവരിൽ ഏറെയും. പക്ഷെ സത്യം അതല്ല. തലേദിവസം രാത്രി... അതായത് ശ്രീനിവാസൻ മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പുള്ളതാണ് മഹേഷിന്റെ പോസ്റ്റ്. മഹേഷിനൊപ്പമുള്ള ഫോട്ടോയിലെ അതേ വസ്ത്രത്തിൽ തന്നെയാണ് വിനീത് ഇപ്പോഴും അച്ഛന്റെ ചലനമറ്റ ശരീരത്തിന് അരികിൽ ഇരിക്കുന്നത്.
പ്രോഗ്രാം കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു വിനീത്. അതിനിടയിലാണ് മരണവാർത്ത എത്തിയത്. ഉടൻ തന്നെ അച്ഛനെ കാണാനായി വിനീത് ആശുപത്രിയിലേക്ക് എത്തി. ആദ്യം എത്തിയതും വിനീതാണ്. പിന്നീടാണ് ധ്യാൻ എത്തിച്ചേർന്നത്. ജലപാനം പോലുമില്ലാതെ അമ്മയെ ചേർത്ത് പിടിച്ച് അച്ഛനരികിൽ തന്നെ രണ്ട് മക്കളും ഇന്നലെ മുതൽ തകർന്ന് ഇരിപ്പാണ്.

ആദ്യമായാണ് ഇത്രയേറെ തകർന്ന അവസ്ഥയിൽ ധ്യാനിനേയും വിനീതിനേയും മലയാളികൾ കാണുന്നത്. ഒരു ദിവസം മുമ്പുള്ള പോസ്റ്റാണെന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവരാണോ മലയാളികൾ എന്ന തരത്തിലായിരുന്നു മഹേഷിനെ പിന്തുണച്ച് വന്ന കമന്റുകൾ. ഒരു ദിവസം മുമ്പുള്ളതാണ് ഫോട്ടോയെന്ന് പോലും മനസിലാക്കാൻ ശ്രമിക്കാത്തവർ... ഇതേ വസ്ത്രത്തിലാണ് വിനീത് അച്ഛനരികിൽ ഇരിക്കുന്നത്.
പിന്നെ എന്തിന് മഹേഷിനെ വിമർശിക്കുന്നു? എന്നാണ് ആളുകൾ പിന്തുണച്ച് കുറിച്ചത്. ഇന്നലെ വിനീതേട്ടനെ കണ്ടപ്പോൾ ഞാൻ ഇട്ട പോസ്റ്റാണ് ഇത്. പക്ഷെ പലരും ഇന്ന് മരണ വാർത്ത അറിഞ്ഞശേഷമാണ് ഞാൻ ഇത് ഇട്ടതെന്ന് തെറ്റിധരിച്ച് നെഗറ്റീവ് കമന്റ് ഇടുന്നത് കണ്ടു. ദയവായി ഇങ്ങനെ പെരുമാറരുത് എന്ന് മഹേഷും കുറിച്ചു. കണ്ണൂർ പാട്യത്താണ് ശ്രീനിവാസൻ ജനിച്ചതും ചെറുപ്പക്കാലത്ത് മുഴുവൻ ജീവിച്ചതും.
സിനിമയിൽ സജീവമായശേഷം ചെന്നൈയിലേക്ക് താമസം മാറി. പിന്നീട് മലയാള സിനിമ എറണാകുളത്തേക്ക് പറിച്ച് നടപ്പെട്ടപ്പോൾ ശ്രീനിവാസനും കൊച്ചിയിൽ സ്ഥിര താമസമായി. വിനീത് ഇപ്പോഴും ചെന്നൈയിൽ തന്നെയാണ് കുടുംബസമേതം താമസം. ധ്യാനിനൊപ്പമായിരുന്നു ശ്രീനിവാസൻ. കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ശ്രീനിവാസന്റെ ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും.


Click it and Unblock the Notifications











