കല്യാണം കഴിക്കുന്നത് വരെ പ്രണയമായിരുന്നു, പക്ഷെ അവളെ അല്ലെന്ന് മാത്രം, ജീവിതത്തെക്കുറിച്ച് പറഞ്ഞ് രാജാ സാഹിബ്
മിമിക്രി വേദികളിലൂടെ സിനിമയിൽ എത്തിയ താരമാണ് രാജാ സാഹിബ്. ജയൻ, ഇന്നസെന്റ്, ജഗതി, ഉഷ ഉതുപ്പ് എന്നിവരെ അനുകരിച്ചുകൊണ്ടാണ് രാജാ സാഹിബ് മിമിക്രി വേദികളിൽ പ്രേക്ഷക ശ്രദ്ധ നേടിയത്. എസ് പി ബാല സുബ്രഹ്മണ്യത്തിന്റെ ശബ്ദത്തിൽ പാടാനുള്ള കഴിവും അദ്ദേഹത്തിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ ജയൻ തരംഗം ഒരു ഹരമായതിൽ രാജാ സാഹിബിന് വലിയ പങ്കുണ്ട്.
ആദ്യമായി സിനിമയിലേക്ക് എത്തിയതിൻ്റെയും പ്രണയ വിവാഹത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് രാജാ സാഹിബ്. ഐ ക്യാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അവതാരികയുടെ ആദ്യത്തെ ചോദ്യം സൗന്ദര്യത്തിൻ്റെ രഹസ്യം എന്താണെന്നായിരുന്നു. ഈ ചോദ്യത്തിൻ്റെ മറുപടിയിലാണ് ഭാര്യയെക്കുറിച്ചും താരം വാചാലനായത്.
അന്നന്ന് മനസിന് സന്തോഷം കണ്ടെത്താൻ കഴിയുന്നതാണ് സൗന്ദര്യം നിലനിർത്താനുള്ള വഴി. അത് കൂടാതെ തന്നെ ഭാര്യ നന്നായി നോക്കുന്നുണ്ടെന്നും താരം പറഞ്ഞു. പ്രണയ വിവാഹമാണോ എന്ന അവതാരകയുടെ ചോദ്യത്തിനും മറുപടി രാജാ സാഹിബിന് മറുപടി ഉണ്ടായിരുന്നു.

'വിവാഹം കഴിക്കുന്നത് വരെ പ്രണയമായിരുന്നു. പക്ഷെ അവളെ അല്ലെന്ന് മാത്രം. ഡാഡിയുടെ തീരുമാനമായിരുന്നു ഞങ്ങളുടെ വിവാഹം. ഡാഡിയുടെ സഹോദരിയുടെ മോളാണ് റാണി. അന്നുവരെ ഉണ്ടായിരുന്ന പ്രണയങ്ങളെക്കുറിച്ച് പറഞ്ഞ് സറണ്ടറായതിന് ശേഷം ഡാഡി പറയുകയാണ് 'കൊട്ടെടാ മേളം കെട്ടട താലി' എന്ന്. എല്ലാം പെട്ടെന്നായിരുന്നു'.
'നിന്നെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കല്യാണം കഴിച്ചാൽ നിൻ്റെ ജീവിതം സേഫാകുമെന്ന് ഡാഡി അന്ന് പറഞ്ഞിരുന്നു. ആ സംഗതി കൊള്ളാല്ലോ എന്ന് കരുതിയാണ് ഞാനും മുന്നോട്ട് പോന്നത്. അങ്ങനെ തുടങ്ങിയ ജീവിതം അടുത്ത വർഷം ആകുമ്പോൾ 25 വർഷം ആകും'.

'പിന്നീട് മിമിക്രി രംഗത്തേക്ക് വന്നതിനെക്കുറിച്ചും സിനിമയിൽ വന്നതിനെക്കുറിച്ചുമാണ് രാജാ സാഹിബ് പറഞ്ഞത്. സ്കൂളിൽ പഠിക്കുമ്പോൾ ചിത്ര രചനയിലൂടെയാണ് കലാരംഗത്തേക്കുള്ള തുടക്കം. എന്റെ സൂപ്പർ ഹീറോ ജയൻ സാറാണ്. അദ്ദേഹത്തെ ചെറുപ്പം മുതലെ കണ്ടുവളർന്നതാണ്. അദ്ദേഹത്തിന്റെ അനുജൻ സോമൻ നായരും ഡാഡിയും ഒരുമിച്ച് പഠിച്ചവരാണ്. സോമൻ നായരുടെ മകൻ കണ്ണൻ നായരും ഞാനും ഒരുമിച്ച് പഠിച്ചതാണ്'.

'വിദ്യാഭ്യാസ കാലമൊക്കെ കഴിഞ്ഞ് ഫിഗർ ഒക്കെ ചെയ്യുന്ന സമയത്ത് കോട്ടയം നസീറാണ് സിനിമയിലേക്ക് എന്നെ അവതരിപ്പിക്കുന്നത്. ജഗപൊഗ എന്ന പരിപാടി നടത്തുന്ന സമയമായിരുന്നു. അന്ന് ആ പരിപാടി പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സുരാജ് വെഞ്ഞാറമൂടും ജഗപൊഗയിൽ ശബ്ദം നൽകാൻ എത്തിയിരുന്നു. അങ്ങനെ ദേശീയ പുരസ്കാരം വരെ ലഭിച്ച ഒരാളെ ജഗപൊഗയിലൂടെ കൊണ്ട് വരാൻ കഴിഞ്ഞതിൽ അഭിമാനമാണ്'.
Recommended Video

2001ൽ ജയനെ വച്ച് അപരന്മാർ നഗരത്തിൽ എന്ന സിനിമ ചെയ്യാൻ കോട്ടയം നസീറും കലാഭവൻ നവാസും നിർമാതാവ് മോഹനനും തീരുമാനിച്ചപ്പോൾ, ഒരു നിയോഗം പോലെ ആ അവസരം വന്നു വീണത് ജയന്റെ നാട്ടുകാരൻ കൂടിയായ രാജാ സാഹിബിന്റെ അടുത്തായിരുന്നു.
'ആ സിനിമയ്ക്കുവേണ്ടി പ്രമോഷൻ ചെയ്യാൻ ഓപ്പൺ ജീപ്പൊക്കെ വരുത്തിയിരുന്നു. എന്നാൽ മൈക്ക് ഒക്കെ ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിരുന്നില്ല. അങ്ങനെ മകനൊപ്പം പ്രോമോഷന് പോകുമ്പോൾ പോലീസ് പിടിച്ചു. ഈ സിനിമ അക്കാലത്തൊക്കെ വൻ തരംഗമാണ് സൃഷ്ടിച്ചത്. ജയന്റെ ഫിഗർ ചെയ്യുന്നതുകൊണ്ട് ജയനോടുള്ളതുപോലെയുള്ള ആരാധന എന്നോടും കാണിച്ചിരുന്നു. അതേ ബഹുമാനവും. അതുകൊണ്ട് ഉദ്ഘാടനങ്ങൾക്കൊക്കെ എന്നെ വിളിക്കുമായിരുന്നു. ഒരു ദിവസം തന്നെ നിരവധി ഉദ്ഘാടനങ്ങൾ ചെയ്ത ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്'.
'അന്ന് തീയേറ്ററിൽ രാജാസാഹിബ് എന്ന വ്യക്തിയെ അല്ല ആളുകൾ അതിൽ കണ്ടത് ജയനെ തന്നെയായിരുന്നു. അത്രക്ക് ആരവവും ആഘോഷവുമായിരുന്നു തീയേറ്ററുകളിൽ മുഴങ്ങിയിരുന്നത്. അഭിനയിച്ച എനിക്കുപോലും സിനിമ കാണാൻ ടിക്കറ്റില്ലാത്ത അവസ്ഥയായിരുന്നു', രാജാ സാഹിബ് പഞ്ഞു.


Click it and Unblock the Notifications