'ഷിബുവിനെപോലെ എനിക്കും ഉണ്ടായിട്ടുണ്ട്'; പ്രണയ നഷ്ടങ്ങളെ കുറിച്ച് മിന്നലിലെ വില്ലൻ!
ക്രിസ്മസിന് മലയാളികൾക്ക് സംവിധായകൻ ബേസിൽ ജോസഫും സംഘവും നൽകിയ വിരുന്നായിരുന്നു മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ സിനിമ. ഒടിടി റിലീസായിരുന്ന സിനിമ ഹിന്ദിയിലും വിവിധ തെന്നിന്ത്യൻ ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന സിനിമകളിൽ ടോപ് ടണ്ണിൽ ഒന്നായി ഇന്ന് മിന്നൽ മുരളി സ്ഥാനം പിടിച്ച് കഴിഞ്ഞു. ടൊവിനോ തോമസാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തിയതെങ്കിലും സിനിമ കണ്ടവരുടെ സൂപ്പർ ഹീറോയായി മാറിയത് ചിത്രത്തിൽ അസാധ്യ പ്രകടനം കാഴ്ചവെച്ച വില്ലനായിരുന്നു.
മിന്നൽ മുരളിയെപ്പോലെ തന്നെ മിന്നൽ വില്ലനും സിനിമയുടെ സ്‌ട്രീമിങ് ആരംഭിച്ച ശേഷം പ്രേക്ഷകരുടെ ഹൃദയയത്തിലേക്ക് എത്തി. സിനിമ കണ്ട് കഴിഞ്ഞ ശേഷം എല്ലാവരും തിരക്കിയത് ചിത്രത്തിലെ വില്ലനായ ഗുരു സോമസുമന്ദരത്തിന്റെ വിവരങ്ങളാണ്. തമിഴ് നാട്ടിൽ നിന്നും എത്തി ഷിബു എന്ന കഥാപാത്രത്തിലൂടെ ഗുരു സോമസുന്ദരം വിസ്മയിപ്പിച്ചു. ഷിബുവും ഉഷയും തമ്മിലുള്ള പ്രണയം കണ്ട് കണ്ണ് നിറഞ്ഞ ആർക്കും ഷിബുവിനെ വില്ലനായി കാണാനാകില്ല എന്നതാണ് മറ്റൊരു സത്യം.

ഷിബുവിന്റെ പ്രണയം മനോഹരമായിരുന്നു. 28 വർഷങ്ങൾ പ്രതീക്ഷകൾ ഏതുമില്ലാതെ അയാൾ കാത്തിരുന്നു. ഒരു ഇൻസ്‌ട്രുമെന്റ് ബോക്സിലും കീറിപൊളിഞ്ഞ ഒരു പേഴ്സിലും അയാൾ ഒളിപ്പിച്ചുവെച്ച പ്രണയം അത്രമേൽ പ്രേക്ഷക ഹൃദയം കീഴടക്കി. ഉഷയെ കാണുമ്പോൾ ഒരു നോട്ടം കൊണ്ട് പോലും ശല്യമാകാതെയാണ് അയാൾ പ്രണയം കൊണ്ടുനടന്നത്. മറ്റുള്ളവർ ഭ്രാന്തിയുടെ മകൻ എന്നും ഭ്രാന്തൻ എന്നും സ്വയം വിശേഷിപ്പിക്കുമ്പോഴും കൈ വിട്ടുപോകുന്ന മനസിനെ പിടിച്ചുനിർത്താൻ അയാളെ സഹായിച്ചിരുന്നത് ഉഷയോടുള്ള പ്രണയം മാത്രമായിരുന്നു. സിനിമയിൽ ഏറ്റവുമധികം വികാരനിർഭരമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രവും പ്രേക്ഷകരിൽ സഹതാപം തോന്നുന്ന, സ്നേഹം തോന്നിപ്പോകുന്ന, ചിത്രത്തിൽ എല്ലവരിൽ നിന്നും പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന, അവഗണനകളും ഒറ്റപ്പെടലും അനുഭവിക്കുന്ന, ആരും കൂട്ടിനില്ലാത്ത ഒരു കഥാപാത്രം ആയിരുന്നു ഷിബു.

തിയറ്റർ നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഗുരു സോമസുന്ദരം. 2002 മുതൽ 2011 വരെ നാടകങ്ങളിൽ സജീവമായിരുന്നു. 2011ൽ സംവിധായകൻ ത്യാരാജൻ കുമാരരാജയാണ് ആരണ്യ കാണ്ഡത്തിലൂടെ ഗുരുവിനെ വെള്ളിത്തിരയിലേക്ക് ക്ഷണിക്കുന്നത്. 2016ൽ റിലീസ് ചെയ്ത തമിഴ് ചിത്രം ജോക്കറിലെ അദ്ദേഹത്തിന്റെ പ്രകടനവും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യയുടെ ജയ് ഭീം സിനിമയിൽ പബ്ലിക് പ്രോസിക്യൂട്ടറായ ചെല്ലപാണ്ഡ്യനെ അവതരിപ്പിച്ചതും ഗുരു സോമസുന്ദരം ആയിരുന്നു. മാമനിതൻ, ഇന്ത്യൻ 2, പരമ ഗുരു എന്നിവയാണ് പുതിയ പ്രോജക്ടുകൾ. മിന്നൽ മുരളി റിലീസ് ചെയ്ത ശേഷം നാനാഭാഗങ്ങളിൽ നിന്നാണ് ഗുരു സോമസുന്ദരത്തെ തേടി അഭിനന്ദനങ്ങൾ എത്തുന്നത്. ഷിബുവിന് സംഭവിച്ചത് പോലെയുള്ള പ്രണയങ്ങൾ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ഇപ്പോൾ ഗുരു സോമസുന്ദരം.
Recommended Video

'എനിക്കും പഠിക്കുന്ന സമയത്ത് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ അറിയാതെ അവരെ സ്നേഹിച്ചിട്ടേയുള്ളൂ. അടുത്ത് പോയി മുഖത്ത് നോക്കി പറയാൻ ധൈര്യമില്ലായിരുന്നു. അവരോടുള്ള ഇഷ്ടം ഞാനും കുറേനാൾ മനസിൽ കൊണ്ട് നടന്നിട്ടുണ്ട്. അതുപോലെ തന്നെയാണ് ഷിബുവും ഒരിക്കലും ഉഷയോടുള്ള സ്നേഹം അയാൾ പറയാൻ ധൈര്യപ്പെടുന്നില്ല. അവസാനം പറഞ്ഞപ്പോഴേക്കും സാഹചര്യങ്ങൾ എതിരാവുകയും ചെയ്തു' ഗുരു സോമസുന്ദരം പറയുന്നു. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ ഹരിശ്രീ അശോകനും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിട്ടുണ്ട്. ബൈജു, അജു വർഗീസ്, വസിഷ്ഠ് ഉമേഷ്, ജൂഡ് ആന്തണി, മാമുക്കോയ, പി. ബാലചന്ദ്രൻ തുടങ്ങി മറ്റ് അഭിനേതാക്കളും മിന്നൽ മുരളിയിൽ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications